നന്മണ്ടയില്‍ പഴയ കാലം മുതല്‍ക്കു തന്നെ അറിയപ്പെടുന്ന ഒരു സ്ഥലമാണു് കല്ലാരിപ്പറമ്പു്. നന്മണ്ടയിലെ വളരെയേറെ തലമുറകള്‍ക്കു് അക്ഷര വെളിച്ചം നല്‍കിയ വിദ്യാലയം അവിടെയാണു് പ്രവൎത്തിക്കുന്നതു്. എന്റെ കുട്ടിക്കാലത്തു് വൈകുന്നേരമായാല്‍ കല്ലാരിപ്പറമ്പു് ബഹളമയമായിരിക്കും. കാളകളെക്കൊണ്ടും കാളവണ്ടികളെക്കൊണ്ടും നിറയും. അന്നു് നന്മണ്ടക്കാരായ വളരെയേറെ ആളുകള്‍ കോഴിക്കോട്ടെ പാണ്ടികശാലകളില്‍ കൊപ്രയും കുരുമുളകും എത്തിച്ചിരുന്നതു്, ഇവിടെ നിന്നു പുറപ്പെടുന്ന കാളവണ്ടികളില്‍ കയറ്റിയിട്ടായിരുന്നു. കല്ലാരിപ്പറമ്പിന്റെ മറ്റൊരു പ്രത്യേകത, പഴയ കാലത്തു് ആളുകളുടെ മൃതശരീരങ്ങള്‍ അടക്കം ചെയ്തിരുന്ന തന്താര്‍കുടങ്ങളുടെ (നന്നങ്ങാടികള്‍) വക്കുകള്‍ അവിടവിടെ പൊങ്ങിക്കാണാമായിരുന്നു.
കല്ലാരിപ്പറമ്പില്‍ ഇന്നു് കാണുന്ന കിണറിന്റെ തെക്കു ഭാഗത്തായി ഒരു പാണ്ടികശാലയും അക്കാലത്തു് ഉണ്ടായിരുന്നു. കരുണാറാം യു. പി. സ്കൂള്‍ മാനേജര്‍ ആയിരുന്ന കരുണാകരന്‍ നായരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു, ആ പാണ്ടികശാല. ഈ പാണ്ടികശാലയിലാണു് കരുണാറാം യു. പി. സ്കൂളിന്റെ ആരംഭം കുറിച്ചതു്. എന്റെ പിതാവായ തയ്യുള്ളതില്‍ കേളു എഴുത്തച്ഛന്‍ കരുണാകരന്‍ നായരുടെ ഒരു സുഹൃത്തായിരുന്നു. എഴുത്തച്ഛന്റെ അടുവാട്ടുപൊയില്‍ എഴുത്തുപള്ളിയില്‍ പഠിച്ചിരുന്ന നൂറോളം വിദ്യാൎത്ഥികളെ ഒഴിഞ്ഞു കിടക്കുന്ന പാണ്ടികശാലയില്‍ ഇരുത്തിക്കൊണ്ടാണു് സ്കൂളിന്റെ ആദ്യ പടിയായ ഒന്നാം ക്ലാസ്സ് ആരംഭിച്ചതു്. മൂന്നു കൊല്ലത്തോളം അദ്ദേഹം അവിടെ ജോലി ചെയ്തു. ഒരു നീണ്ട കാലയളവിനു ശേഷം അദ്ധ്യാപക ട്രെയിനിങ് കഴിച്ച അദ്ദേഹം വീണ്ടും സ്കൂളില്‍ ജോലി ചെയ്തിരുന്നു. കരുണാകരന്‍ നായരുടെ ആകസ്മികമായ മരണത്തിനു ശേഷം തെക്കേടത്തു് അച്യുതന്‍ നായര്‍ സ്കൂള്‍ മാനേജരായി. സവൎണ്ണ മേധാവിത്തം നിലനിന്നിരുന്ന അക്കാലത്തു, അസഹിഷ്ണുത വെച്ചു പുലൎത്തിയ ഹെഡ്മാസ്റ്ററായ അച്യുതന്‍ നായരുമായി യോജിച്ചു പോകുവാന്‍ പിതാവിനു് കഴിയാതെ വരികയും അദ്ദേഹം സ്കൂളിനോടു് വിട പറയുകയും ചെയ്തു.
ഞാന്‍ സ്കൂളില്‍ ചേരുന്ന 1948 മുതല്‍ 1956 വരെയുള്ള എട്ടു വൎഷക്കാലം, ഒന്നാംതരം മുതല്‍ ഇ. എസ്സ്. എല്‍. സി. (എട്ടാംക്ലാസ്) വരെയാണു് ഞാനിവിടെ പഠിച്ചിരുന്നതു്. അന്നു് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നതു് കരുണാറാം ഹയര്‍ എലിമണ്ടറി സ്കൂള്‍ എന്ന പേരിലാണു്. നാട്ടുകാര്‍ അതിനെ കല്ലാരിപ്പറമ്പു് സ്കൂള്‍ എന്നും വിളിച്ചു വന്നു. നാട്ടുകാരായ പലരും അവിടെ അദ്ധ്യാപകരായി ഉണ്ടായിരുന്നു. പാറോല്‍ കൃഷ്ണന്‍ നായര്‍, തെക്കേടത്തു് അച്യുതന്‍ നായര്‍, തെക്കേടത്തു് ശേഖരന്‍ നായര്‍, മന്നത്തുകണ്ടി മാധവന്‍ നായര്‍, ചെറുണ്ണി നായര്‍, കേളോത്തു് കൃഷ്ണന്‍ കിടാവു്, തിരുമങ്ങലത്തു് കുഞ്ഞിരാമക്കുറുപ്പു്, മാധവക്കുറുപ്പു്, കുഞ്ഞിഗോവിന്ദന്‍ കിടാവു്, കുഞ്ഞിഗോവിന്ദന്‍ നായര്‍, ഉണ്ണിരാമന്‍ നായര്‍, ഗംഗാധരന്‍ നായര്‍, രാഘവന്‍ നായര്‍, നാരകശ്ശേരി ഉണ്ണി നായര്‍, ചെറൂട്ടി മാസ്റ്റര്‍, ഗോപാലന്‍ മാസ്റ്റര്‍, ഹമീദ് മാസ്റ്റര്‍, മാണി ടീച്ചര്‍ എന്നിവരെല്ലാം അക്കാലത്തു അവിടെ അദ്ധ്യാപകര്‍ ആയിരുന്നു. പില്‍ക്കാലത്തു് നന്മണ്ട ഹൈസ്കൂള്‍ ആരംഭിച്ചപ്പോള്‍ ഇവിടെനിന്നു കുറെ പേര്‍ അങ്ങോട്ടു ചേക്കേറി. സ്കൂള്‍ മാനേജര്‍ ആയിരുന്ന അച്യുതന്‍ നായര്‍, മന്നത്തുകണ്ടി മാധവന്‍ നായര്‍, ഉണ്ണിരാമന്‍ നായര്‍, ഗംഗാധരന്‍ നായര്‍ എന്നിവരെല്ലാം ആ കൂട്ടത്തില്‍ പെടുന്നവരാണു്.
മാണി ടീച്ചര്‍ ആയിരുന്നു ഒന്നാംതരത്തില്‍ എന്റെ ക്ലാസ്സ് അദ്ധ്യാപിക. കുട്ടികളോടു് സ്നേഹത്തോടെയും, എന്നാല്‍ ഗൌരവം വിടാതെയും, ടീച്ചര്‍ പെരുമാറി. നന്നായി പാടുമായിരുന്നു. തുറന്ന ശബ്ദത്തിന്നുടമയായിരുന്നു. കുട്ടികള്‍ എക്കാലത്തും ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ധ്യാപകന്‍ ആയിരുന്നു, പാറോല്‍ കൃഷ്ണന്‍ നായര്‍ മാസ്റ്റര്‍. വെളുത്തു തടിച്ച ശരീരം, പിറകോട്ടു വാര്‍ന്നു വെച്ച ഒതുങ്ങാത്ത മുടി, കനത്ത ശബ്ദം, അഭിനയ പാടവം എന്നിവ ഒത്തു ചേൎന്ന ഒരു ഭാവനാസമ്പന്നനായിരുന്നു മാഷ്. അദ്ദേഹത്തിന്റെ ചരിത്രം, ജ്യോഗ്രഫി ക്ലാസ്സുകള്‍ ഒരു അനുഭവം തന്നെ ആയിരുന്നു. ലോകരാജ്യങ്ങളുടെ മാപ്പുകള്‍ നിമിഷനേരം കൊണ്ടു് ബോര്‍ഡില്‍ വരച്ചു വിവരണം തുടങ്ങാനുള്ള അദ്ദേഹത്തിന്റെ കഴിവു് ഏവരെയും അത്ഭുതപ്പെടുത്തുമായിരുന്നു. സബ്സ്റ്റിറ്റ്യൂഷന്‍ ക്ലാസ്സുകളില്‍ മാഷ് ക്ലാസ്സില്‍ വരേണമേ എന്നു കുട്ടികള്‍ പ്രാൎത്ഥിക്കും. വന്നുകിട്ടിയാല്‍ ഒരു കഥ റെഡി. കഥ പറഞ്ഞു തുടങ്ങിയാല്‍ മാഷ് കഥാപാത്രങ്ങളായി അഭിനയിക്കും, ജീവിക്കും, ശബ്ദങ്ങള്‍ അനുകരിക്കും. കുട്ടികളുടെ ആവശ്യമനുസരിച്ചു് പേടിപ്പെടുത്തുന്നതോ കരയിപ്പിക്കുന്നതോ ചിരിപ്പിക്കുന്നതോ ആയ കഥകള്‍ ആരംഭിക്കും. മാഷ് കഥ പറയുമ്പോള്‍ ആ ക്ലാസ്സിലെ കുട്ടികള്‍ മാത്രമല്ല അടുത്ത ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും കഥ സാകൂതം ശ്രദ്ധിച്ചു ആസ്വദിക്കും. ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഐതിഹ്യങ്ങള്‍, അറബിക്കഥകള്‍, ഗ്രീക്ക് കഥകള്‍, ലോകസാഹിത്യങ്ങള്‍, മാത്രമല്ല, ചിലപ്പോള്‍ സ്വപ്നം കണ്ട സംഭവങ്ങള്‍ അടക്കം കഥകള്‍ക്കു് വിഷയമാക്കും. ക്ലാസ്സിലെ കുട്ടികളെ കഥാപാത്രങ്ങളായി മാറ്റും. മാഷ് സൃഷ്ടിച്ചെടുക്കുന്ന കഥാരംഗങ്ങള്‍ ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. കുട്ടികളിലെ കലാ സാഹിത്യ വാസനകള്‍ പരിപോഷിപ്പിക്കുന്നതിലും മാഷ് ഏറെ ശ്രദ്ധിച്ചിരുന്നു. ചിലപ്പോള്‍ സാഹിത്യ സമാജങ്ങളില്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം പ്രസംഗിക്കും. നൎമ്മത്തില്‍ പൊതിഞ്ഞ വാക്കുകളും, പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും, ചിന്തിപ്പിക്കുന്ന സംഭവങ്ങളും കൊണ്ടു് സമ്പന്നമായിരിക്കും അദ്ദേഹത്തിന്റെ സംഭാഷണം. ചുരുക്കത്തില്‍ അദ്ധ്യാപകന്‍ ആവാന്‍ വേണ്ടി ജന്മമെടുത്ത ഒരു മനുഷ്യന്‍!
അടുത്തതായി എന്റെ ഓൎമ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നതു്, ചെറുണ്ണി മാസ്റ്റര്‍ ആണു്. അദ്ദേഹത്തിനു് എല്ലാവരെക്കാളും പ്രായം ഏറും. പാടെ നരച്ച മുടി, വെളുത്തു മെല്ലിച്ച ശരീരം, സുന്ദരമായ പല്ലുകള്‍, വെള്ളി ഫ്രെയിം ഇട്ട കണ്ണട, ശാന്തപ്രകൃതി. മലയാളം, സംസ്കൃതം ഭാഷകളില്‍ തികഞ്ഞ പണ്ഡിതന്‍. ഇ. എസ്സ്. എല്‍. സി. ക്ലാസ്സില്‍ ഞങ്ങള്‍ക്കു മലയാളം എടുത്തിരുന്നതു് മാഷ് ആയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണം ക്ലാസ്സുകള്‍ ഏറെ പ്രസിദ്ധമാണു്. ലളിതം, സുവ്യക്തം, സുന്ദരം! മലയാള വ്യാകരണം ഇത്രയും വിശദമായി, മറ്റൊരു ക്ലാസ്സിലും എന്റെ വിദ്യാഭ്യാസ കാലത്തു് ഞാന്‍ പഠിച്ചിട്ടില്ല. മാഷ് തന്ന വ്യാകരണം നോട്ട് ഒരു അമൂല്യനിധിയായി ഏറെക്കാലം ഞാന്‍ സൂക്ഷിച്ചിരുന്നു. കോളേജ് ക്ലാസ്സുകളില്‍ പഠിച്ചപ്പോഴും അധ്യാപക ജീവിത കാലത്തും എന്റെ പല സഹപാഠികളും സുഹൃത്തുക്കളും ആ നോട്ട് പകൎത്തി എടുത്തിട്ടുണ്ടു്. പദ്യമായാലും ഗദ്യമായാലും പാഠ്യഭാഗത്തിനു് സമാനമായ സന്ദൎഭങ്ങള്‍ മറ്റു സാഹിത്യ കൃതികളില്‍ നിന്നു് അദ്ദേഹം ഏറെ ഉദാഹരിക്കും, താരതമ്യം ചെയ്യും.
തെക്കേടത്തു് ശേഖരന്‍ നായര്‍, പില്‍ക്കാലത്തു് അവിടെ അദ്ധ്യാപകനായിരുന്ന ശിവന്‍ മാസ്റ്ററുടെ പിതാവായിരുന്നു. ആജാനുബാഹു, മിതഭാഷി. പ്രായം അന്‍പതു് കഴിഞ്ഞിരിക്കും. തോളില്‍ നീളമുള്ള ഒരു ഷാള്‍. ഏഴാം ക്ലാസ്സില്‍ ഞങ്ങള്‍ക്കു് കണക്കു് എടുത്തിരുന്നതു് അദ്ദേഹമായിരുന്നു. ചിലപ്പോള്‍ തല അല്പം ചെരിച്ചു് കണ്ണടയ്ക്കു് മുകളിലൂടെയുള്ള നോട്ടം ഞങ്ങളെ ഭയപ്പെടുത്തുമായിരുന്നു. അക്കാലത്തു് ഒരു ദിവസം സ്കൂളിന്റെ വോളിബോള്‍ ടീമും അദ്ധ്യാപകരുടെ ടീമും തമ്മിലൊരു മത്സരം നടന്നു. അദ്ധ്യാപകരുടെ ടീമില്‍ ആളെ തികയ്ക്കാന്‍ വേണ്ടി ശേഖരന്‍ മാസ്റ്ററേയും ഉള്‍പ്പെടുത്തി. ബോള്‍ എടുത്തു് “എന്റെ ഗുരുവായൂരപ്പാ..!” എന്നു പറഞ്ഞു കൊണ്ടു് സൎവ്വീസ് ചെയ്യുമ്പോള്‍ കോര്‍ട്ടിനു് പുറത്തു് ഇടത്തോട്ടും വലത്തോട്ടും മാറി മാറിപ്പോയതു് ഏവരേയും ചിരിപ്പിച്ചു. ആ ചിത്രം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു.
കേളോത്തു് കൃഷ്ണന്‍ കിടാവു് മാസ്റ്റര്‍, എല്‍. പി. ക്ലാസ്സുകളില്‍ എന്റെ അദ്ധ്യാപകനായിരുന്നു. ആള്‍ കണ്ടാല്‍ പരുക്കനാണു്. കുട്ടികള്‍ക്കു് ഭയമാണു്. പെട്ടെന്നു് ദേഷ്യം പിടിക്കും, ചൂരല്‍ പ്രയോഗം നടത്തും. പതിനാറു് വരെയുള്ള പെരുക്കല്‍പ്പട്ടിക മനഃപ്പാഠമാക്കാതെ അദ്ദേഹത്തിന്റെ ക്ലാസ്സില്‍ നിന്നു് ഒരു കുട്ടിക്കും രക്ഷപ്പെടാനൊക്കില്ല. കുട്ടികളെ ക്ലാസ്സില്‍ നിന്നു് വരി വരിയായി സ്കൂള്‍ പറമ്പിലേക്കു് കൊണ്ടുപോകും. അവിടവിടെ തണല്‍ നോക്കി ഇരുത്തും. കുട്ടികള്‍ ഗുണനപ്പട്ടിക ചൊല്ലി ഹൃദിസ്ഥമാക്കണം. ഓരോരുത്തരായി ചൊല്ലി കേള്‍പ്പിക്കണം. മാഷിന്റെ കൎക്കശമായ രീതി കൊണ്ടു് എല്ലാവരും പഠിച്ചു പോകും.
കറുത്തു് മെല്ലിച്ചു, നീണ്ട ശരീരം, നീണ്ടു വികസിച്ച മൂക്കു്. പദ്യങ്ങള്‍ സുന്ദരമായി ചൊല്ലുവാനുള്ള കഴിവു്, നല്ല ശബ്ദം. മുറിക്കയ്യന്‍ ഷര്‍ട്ട്, സിങ്കിള്‍ മുണ്ടു്. ഇതാണു് കുഞ്ഞിരാമക്കുറുപ്പു് മാസ്റ്റര്‍. കുറുപ്പു് മാസ്റ്ററുടെ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടോ എന്നു് അറിയാന്‍ രണ്ടു കാര്യം ശ്രദ്ധിച്ചാല്‍ മതി. ഒന്നുകില്‍ ചെവിയുടെ മേല്‍ഭാഗം തടിച്ചു വീൎത്തിരിക്കും, അല്ലെങ്കില്‍ മേല്‍ക്കൈയുടെ പിന്‍ ഭാഗത്തു് തഴമ്പു് ഉണ്ടായിരിക്കും. ഈ രണ്ടു ഭാഗത്താണു് മാഷ് പെരുവിരലും ചൂണ്ടുവിരലും കൂടി ചേൎത്തു പിടിച്ചു കൊണ്ടു തിരുമ്മല്‍ പ്രക്രിയ നടത്തുക. ക്ലാസ്സില്‍ ഇതിനു വിധേയമാകുമ്പോള്‍ കുട്ടികള്‍ കാല്‍ മടമ്പുകള്‍ പൊക്കി സ്വൎഗ്ഗത്തിലേക്കു് ഉയരും. ഞാനും എന്റെ അനുജന്മാരും മാഷിന്റെ ക്ലാസ്സില്‍ പഠിച്ചവരാണു്. മാഷിന്റെ അരയില്‍ ഒരു മടക്കുപിച്ചാത്തി എപ്പോഴും സൂക്ഷിച്ചിരിക്കും. കടലാസ്സ് പെന്‍സിലിന്റെ മുന ഒടിഞ്ഞാല്‍ കുട്ടികള്‍ അദ്ദേഹത്തെയാണു് സമീപിക്കുക.
ചെറൂട്ടി മാസ്റ്റര്‍ ആയിരുന്നു ഹെഡ് മാസ്റ്റര്‍. അലക്കിത്തേച്ച തൂവെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചു, ചുരുക്കത്തില്‍ വൃത്തിയുടെ പര്യായമായിരുന്നു മാഷ്. ഗൌരവം സ്ഫുരിക്കുന്ന നോട്ടം, മിതഭാഷി. മാന്യമായ പെരുമാറ്റം. ഏതു സദസ്സിലും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം. മാഷ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നതു് സയന്‍സ് ആയിരുന്നു. സ്കൂളില്‍ അച്ചടക്കം പാലിക്കപ്പെടുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.
എല്ലാവരെപ്പറ്റിയും വിവരിച്ചു മുഷിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ അവിടെ പഠിക്കുന്ന കാലത്തു് സ്കൂള്‍ മാനേജര്‍, തളിയാച്ച രാഘവന്‍ നായര്‍ ആയിരുന്നു. സ്കൂള്‍ സ്ഥാപിച്ച കരുണാകരന്‍ നായരുടെ മകന്‍ ആയിരുന്നു അദ്ദേഹം. തുണി നെയ്ത്തു്, നൂല്‍ നൂല്‍പ്പു്, ചൂടിപ്പായ നെയ്ത്തു് എന്നിവയില്‍ കുട്ടികള്‍ക്കു് അവിടെ പരിശീലനം നല്‍കിയിരുന്നു. വോളിബോള്‍, നാരുപന്തുകൊണ്ടുള്ള കാല്‍പ്പന്തുകളി, മാസ്സുകളി എന്നിവ യായിരുന്നു പ്രധാന ഗെയിമുകള്‍. ചൂരലോ കൂരിവടിയോ ഉപയോഗിക്കാത്ത ഒറ്റ അദ്ധ്യാപകനും അക്കാലത്തു് ഉണ്ടായിരുന്നില്ല.
ജന്മിത്തത്തിന്റെയും ലോകമഹായുദ്ധാനന്തര വറുതിയുടെയും മദ്ധ്യത്തില്‍ പട്ടിണി കൊണ്ടു് ജനം പൊറുതി മുട്ടിയ കാലം. വീട്ടിലെ പൊറുതികേടില്‍ നിന്നു് കുട്ടികളെ അകറ്റി നിൎത്താനുള്ള ഒരിടമായിരുന്നു പലൎക്കും വിദ്യാലയം. ആ കാലത്തു് രാവിലെ ഏതാണ്ടു് പതിനൊന്നു മണിക്കു് സ്കൂളില്‍ കുട്ടികള്‍ക്കു് പാല്‍പ്പൊടി കലക്കി നല്‍കുമായിരുന്നു. ചിരട്ടകളിലാണു് അന്നതു് വിതരണം ചെയ്തിരുന്നതു്. പഞ്ഞമാസങ്ങളില്‍ കുട്ടികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനു് സ്കൂളില്‍ അദ്ധ്യാപകര്‍ തങ്ങളില്‍ത്തന്നെ പിരിവെടുത്തു് വാങ്ങിയ അരി കൊണ്ടു് കഞ്ഞി വച്ചു നല്‍കുക പതിവായിരുന്നു. സ്കൂള്‍ കോമ്പൌണ്ടില്‍ ചെറു കുഴികളെടുത്തു് അതില്‍ വാഴയില വച്ചിട്ടായിരുന്നു കഞ്ഞി വിളമ്പിയിരുന്നതു്. പ്ലാവില കോട്ടിക്കുത്തി ഞങ്ങള്‍ കഞ്ഞി കോരിക്കുടിച്ചു. അടുത്ത പറമ്പുകളിലെ കിണറുകളില്‍ നിന്നു് കോരിക്കൊണ്ടു വന്ന ജലം ക്ലാസ്സിന്റെ മൂലയില്‍ വച്ച മണ്‍കലങ്ങളില്‍ ശേഖരിച്ചു വച്ചിരിക്കും. ഇതുകൊണ്ടു് ദാഹമകറ്റും. കൂടാതെ സ്കൂളിനു് താഴെ ആക്കില്‍ പീടികയില്‍ ദാനശീലനായ ഒരു മനുഷ്യസ്നേഹി ഏറെക്കാലം ഞങ്ങള്‍ക്കു് ദിവസവും ഉച്ചയ്ക്കു് മോരു് കലക്കി ഉണ്ടാക്കിയ സംഭാരം നല്‍കുമായിരുന്നു. എരിയുന്ന വയറുകള്‍ക്കു് അതു വലിയ ആശ്വാസം നല്‍കി. മമ്മത് കോയയുടെ ചായക്കടയിലെ ചന്തുച്ചെട്ട്യാരുടെ പൂളക്കറിയും പലരുടെയും വിശപ്പടക്കി. അര അണയ്ക്കു് ഒരു പ്ലേയ്റ്റ് നന്നായി വറവു ചേൎത്ത പൂളക്കറി കിട്ടും. അതിന്റെ സ്വാദോൎത്തു് ഇന്നും വായില്‍ വെള്ളമൂറുന്നു. തലമുറകളോളം കുട്ടികള്‍ അനുഭവിച്ചു വന്ന കുടിവെള്ള പ്രശ്നം പരിഹരിച്ചതു്, മാണി ടീച്ചറുടെ ഭൎത്താവായ കണ്ണന്‍ നായരാണു്. അദ്ദേഹമാണു് സ്കൂള്‍ പറമ്പില്‍ ഒരു കിണര്‍ കുഴിപ്പിച്ചതു്. ആ പുണ്യാത്മാവിനു ഈ സന്ദൎഭത്തില്‍ പ്രണാമം അൎപ്പിക്കുന്നു.