നന്മണ്ടയില്‍ പഴയ കാലം മുതല്‍ക്കു തന്നെ അറിയപ്പെടുന്ന ഒരു സ്ഥലമാണു് കല്ലാരിപ്പറമ്പു്. നന്മണ്ടയിലെ വളരെയേറെ തലമുറകള്‍ക്കു് അക്ഷര വെളിച്ചം നല്‍കിയ വിദ്യാലയം അവിടെയാണു് പ്രവൎത്തിക്കുന്നതു്. എന്റെ കുട്ടിക്കാലത്തു് വൈകുന്നേരമായാല്‍ കല്ലാരിപ്പറമ്പു് ബഹളമയമായിരിക്കും. കാളകളെക്കൊണ്ടും കാളവണ്ടികളെക്കൊണ്ടും നിറയും. അന്നു് നന്മണ്ടക്കാരായ വളരെയേറെ ആളുകള്‍ കോഴിക്കോട്ടെ പാണ്ടികശാലകളില്‍ കൊപ്രയും കുരുമുളകും എത്തിച്ചിരുന്നതു്, ഇവിടെ നിന്നു പുറപ്പെടുന്ന കാളവണ്ടികളില്‍ കയറ്റിയിട്ടായിരുന്നു. കല്ലാരിപ്പറമ്പിന്റെ മറ്റൊരു പ്രത്യേകത, പഴയ കാലത്തു് ആളുകളുടെ മൃതശരീരങ്ങള്‍ അടക്കം ചെയ്തിരുന്ന തന്താര്‍കുടങ്ങളുടെ (നന്നങ്ങാടികള്‍) വക്കുകള്‍ അവിടവിടെ പൊങ്ങിക്കാണാമായിരുന്നു.
കല്ലാരിപ്പറമ്പില്‍ ഇന്നു് കാണുന്ന കിണറിന്റെ തെക്കു ഭാഗത്തായി ഒരു പാണ്ടികശാലയും അക്കാലത്തു് ഉണ്ടായിരുന്നു. കരുണാറാം യു. പി. സ്കൂള്‍ മാനേജര്‍ ആയിരുന്ന കരുണാകരന്‍ നായരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു, ആ പാണ്ടികശാല. ഈ പാണ്ടികശാലയിലാണു് കരുണാറാം യു. പി. സ്കൂളിന്റെ ആരംഭം കുറിച്ചതു്. എന്റെ പിതാവായ തയ്യുള്ളതില്‍ കേളു എഴുത്തച്ഛന്‍ കരുണാകരന്‍ നായരുടെ ഒരു സുഹൃത്തായിരുന്നു. എഴുത്തച്ഛന്റെ അടുവാട്ടുപൊയില്‍ എഴുത്തുപള്ളിയില്‍ പഠിച്ചിരുന്ന നൂറോളം വിദ്യാൎത്ഥികളെ ഒഴിഞ്ഞു കിടക്കുന്ന പാണ്ടികശാലയില്‍ ഇരുത്തിക്കൊണ്ടാണു് സ്കൂളിന്റെ ആദ്യ പടിയായ ഒന്നാം ക്ലാസ്സ് ആരംഭിച്ചതു്. മൂന്നു കൊല്ലത്തോളം അദ്ദേഹം അവിടെ ജോലി ചെയ്തു. ഒരു നീണ്ട കാലയളവിനു ശേഷം അദ്ധ്യാപക ട്രെയിനിങ് കഴിച്ച അദ്ദേഹം വീണ്ടും സ്കൂളില്‍ ജോലി ചെയ്തിരുന്നു. കരുണാകരന്‍ നായരുടെ ആകസ്മികമായ മരണത്തിനു ശേഷം തെക്കേടത്തു് അച്യുതന്‍ നായര്‍ സ്കൂള്‍ മാനേജരായി. സവൎണ്ണ മേധാവിത്തം നിലനിന്നിരുന്ന അക്കാലത്തു, അസഹിഷ്ണുത വെച്ചു പുലൎത്തിയ ഹെഡ്മാസ്റ്ററായ അച്യുതന്‍ നായരുമായി യോജിച്ചു പോകുവാന്‍ പിതാവിനു് കഴിയാതെ വരികയും അദ്ദേഹം സ്കൂളിനോടു് വിട പറയുകയും ചെയ്തു.
ഞാന്‍ സ്കൂളില്‍ ചേരുന്ന 1948 മുതല്‍ 1956 വരെയുള്ള എട്ടു വൎഷക്കാലം, ഒന്നാംതരം മുതല്‍ ഇ. എസ്സ്. എല്‍. സി. (എട്ടാംക്ലാസ്) വരെയാണു് ഞാനിവിടെ പഠിച്ചിരുന്നതു്. അന്നു് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നതു് കരുണാറാം ഹയര്‍ എലിമണ്ടറി സ്കൂള്‍ എന്ന പേരിലാണു്. നാട്ടുകാര്‍ അതിനെ കല്ലാരിപ്പറമ്പു് സ്കൂള്‍ എന്നും വിളിച്ചു വന്നു. നാട്ടുകാരായ പലരും അവിടെ അദ്ധ്യാപകരായി ഉണ്ടായിരുന്നു. പാറോല്‍ കൃഷ്ണന്‍ നായര്‍, തെക്കേടത്തു് അച്യുതന്‍ നായര്‍, തെക്കേടത്തു് ശേഖരന്‍ നായര്‍, മന്നത്തുകണ്ടി മാധവന്‍ നായര്‍, ചെറുണ്ണി നായര്‍, കേളോത്തു് കൃഷ്ണന്‍ കിടാവു്, തിരുമങ്ങലത്തു് കുഞ്ഞിരാമക്കുറുപ്പു്, മാധവക്കുറുപ്പു്, കുഞ്ഞിഗോവിന്ദന്‍ കിടാവു്, കുഞ്ഞിഗോവിന്ദന്‍ നായര്‍, ഉണ്ണിരാമന്‍ നായര്‍, ഗംഗാധരന്‍ നായര്‍, രാഘവന്‍ നായര്‍, നാരകശ്ശേരി ഉണ്ണി നായര്‍, ചെറൂട്ടി മാസ്റ്റര്‍, ഗോപാലന്‍ മാസ്റ്റര്‍, ഹമീദ് മാസ്റ്റര്‍, മാണി ടീച്ചര്‍ എന്നിവരെല്ലാം അക്കാലത്തു അവിടെ അദ്ധ്യാപകര്‍ ആയിരുന്നു. പില്‍ക്കാലത്തു് നന്മണ്ട ഹൈസ്കൂള്‍ ആരംഭിച്ചപ്പോള്‍ ഇവിടെനിന്നു കുറെ പേര്‍ അങ്ങോട്ടു ചേക്കേറി. സ്കൂള്‍ മാനേജര്‍ ആയിരുന്ന അച്യുതന്‍ നായര്‍, മന്നത്തുകണ്ടി മാധവന്‍ നായര്‍, ഉണ്ണിരാമന്‍ നായര്‍, ഗംഗാധരന്‍ നായര്‍ എന്നിവരെല്ലാം ആ കൂട്ടത്തില്‍ പെടുന്നവരാണു്.
മാണി ടീച്ചര്‍ ആയിരുന്നു ഒന്നാംതരത്തില്‍ എന്റെ ക്ലാസ്സ് അദ്ധ്യാപിക. കുട്ടികളോടു് സ്നേഹത്തോടെയും, എന്നാല്‍ ഗൌരവം വിടാതെയും, ടീച്ചര്‍ പെരുമാറി. നന്നായി പാടുമായിരുന്നു. തുറന്ന ശബ്ദത്തിന്നുടമയായിരുന്നു. കുട്ടികള്‍ എക്കാലത്തും ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ധ്യാപകന്‍ ആയിരുന്നു, പാറോല്‍ കൃഷ്ണന്‍ നായര്‍ മാസ്റ്റര്‍. വെളുത്തു തടിച്ച ശരീരം, പിറകോട്ടു വാര്‍ന്നു വെച്ച ഒതുങ്ങാത്ത മുടി, കനത്ത ശബ്ദം, അഭിനയ പാടവം എന്നിവ ഒത്തു ചേൎന്ന ഒരു ഭാവനാസമ്പന്നനായിരുന്നു മാഷ്. അദ്ദേഹത്തിന്റെ ചരിത്രം, ജ്യോഗ്രഫി ക്ലാസ്സുകള്‍ ഒരു അനുഭവം തന്നെ ആയിരുന്നു. ലോകരാജ്യങ്ങളുടെ മാപ്പുകള്‍ നിമിഷനേരം കൊണ്ടു് ബോര്‍ഡില്‍ വരച്ചു വിവരണം തുടങ്ങാനുള്ള അദ്ദേഹത്തിന്റെ കഴിവു് ഏവരെയും അത്ഭുതപ്പെടുത്തുമായിരുന്നു. സബ്സ്റ്റിറ്റ്യൂഷന്‍ ക്ലാസ്സുകളില്‍ മാഷ് ക്ലാസ്സില്‍ വരേണമേ എന്നു കുട്ടികള്‍ പ്രാൎത്ഥിക്കും. വന്നുകിട്ടിയാല്‍ ഒരു കഥ റെഡി. കഥ പറഞ്ഞു തുടങ്ങിയാല്‍ മാഷ് കഥാപാത്രങ്ങളായി അഭിനയിക്കും, ജീവിക്കും, ശബ്ദങ്ങള്‍ അനുകരിക്കും. കുട്ടികളുടെ ആവശ്യമനുസരിച്ചു് പേടിപ്പെടുത്തുന്നതോ കരയിപ്പിക്കുന്നതോ ചിരിപ്പിക്കുന്നതോ ആയ കഥകള്‍ ആരംഭിക്കും. മാഷ് കഥ പറയുമ്പോള്‍ ആ ക്ലാസ്സിലെ കുട്ടികള്‍ മാത്രമല്ല അടുത്ത ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും കഥ സാകൂതം ശ്രദ്ധിച്ചു ആസ്വദിക്കും. ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഐതിഹ്യങ്ങള്‍, അറബിക്കഥകള്‍, ഗ്രീക്ക് കഥകള്‍, ലോകസാഹിത്യങ്ങള്‍, മാത്രമല്ല, ചിലപ്പോള്‍ സ്വപ്നം കണ്ട സംഭവങ്ങള്‍ അടക്കം കഥകള്‍ക്കു് വിഷയമാക്കും. ക്ലാസ്സിലെ കുട്ടികളെ കഥാപാത്രങ്ങളായി മാറ്റും. മാഷ് സൃഷ്ടിച്ചെടുക്കുന്ന കഥാരംഗങ്ങള്‍ ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. കുട്ടികളിലെ കലാ സാഹിത്യ വാസനകള്‍ പരിപോഷിപ്പിക്കുന്നതിലും മാഷ് ഏറെ ശ്രദ്ധിച്ചിരുന്നു. ചിലപ്പോള്‍ സാഹിത്യ സമാജങ്ങളില്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം പ്രസംഗിക്കും. നൎമ്മത്തില്‍ പൊതിഞ്ഞ വാക്കുകളും, പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും, ചിന്തിപ്പിക്കുന്ന സംഭവങ്ങളും കൊണ്ടു് സമ്പന്നമായിരിക്കും അദ്ദേഹത്തിന്റെ സംഭാഷണം. ചുരുക്കത്തില്‍ അദ്ധ്യാപകന്‍ ആവാന്‍ വേണ്ടി ജന്മമെടുത്ത ഒരു മനുഷ്യന്‍!
അടുത്തതായി എന്റെ ഓൎമ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നതു്, ചെറുണ്ണി മാസ്റ്റര്‍ ആണു്. അദ്ദേഹത്തിനു് എല്ലാവരെക്കാളും പ്രായം ഏറും. പാടെ നരച്ച മുടി, വെളുത്തു മെല്ലിച്ച ശരീരം, സുന്ദരമായ പല്ലുകള്‍, വെള്ളി ഫ്രെയിം ഇട്ട കണ്ണട, ശാന്തപ്രകൃതി. മലയാളം, സംസ്കൃതം ഭാഷകളില്‍ തികഞ്ഞ പണ്ഡിതന്‍. ഇ. എസ്സ്. എല്‍. സി. ക്ലാസ്സില്‍ ഞങ്ങള്‍ക്കു മലയാളം എടുത്തിരുന്നതു് മാഷ് ആയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണം ക്ലാസ്സുകള്‍ ഏറെ പ്രസിദ്ധമാണു്. ലളിതം, സുവ്യക്തം, സുന്ദരം! മലയാള വ്യാകരണം ഇത്രയും വിശദമായി, മറ്റൊരു ക്ലാസ്സിലും എന്റെ വിദ്യാഭ്യാസ കാലത്തു് ഞാന്‍ പഠിച്ചിട്ടില്ല. മാഷ് തന്ന വ്യാകരണം നോട്ട് ഒരു അമൂല്യനിധിയായി ഏറെക്കാലം ഞാന്‍ സൂക്ഷിച്ചിരുന്നു. കോളേജ് ക്ലാസ്സുകളില്‍ പഠിച്ചപ്പോഴും അധ്യാപക ജീവിത കാലത്തും എന്റെ പല സഹപാഠികളും സുഹൃത്തുക്കളും ആ നോട്ട് പകൎത്തി എടുത്തിട്ടുണ്ടു്. പദ്യമായാലും ഗദ്യമായാലും പാഠ്യഭാഗത്തിനു് സമാനമായ സന്ദൎഭങ്ങള്‍ മറ്റു സാഹിത്യ കൃതികളില്‍ നിന്നു് അദ്ദേഹം ഏറെ ഉദാഹരിക്കും, താരതമ്യം ചെയ്യും.
തെക്കേടത്തു് ശേഖരന്‍ നായര്‍, പില്‍ക്കാലത്തു് അവിടെ അദ്ധ്യാപകനായിരുന്ന ശിവന്‍ മാസ്റ്ററുടെ പിതാവായിരുന്നു. ആജാനുബാഹു, മിതഭാഷി. പ്രായം അന്‍പതു് കഴിഞ്ഞിരിക്കും. തോളില്‍ നീളമുള്ള ഒരു ഷാള്‍. ഏഴാം ക്ലാസ്സില്‍ ഞങ്ങള്‍ക്കു് കണക്കു് എടുത്തിരുന്നതു് അദ്ദേഹമായിരുന്നു. ചിലപ്പോള്‍ തല അല്പം ചെരിച്ചു് കണ്ണടയ്ക്കു് മുകളിലൂടെയുള്ള നോട്ടം ഞങ്ങളെ ഭയപ്പെടുത്തുമായിരുന്നു. അക്കാലത്തു് ഒരു ദിവസം സ്കൂളിന്റെ വോളിബോള്‍ ടീമും അദ്ധ്യാപകരുടെ ടീമും തമ്മിലൊരു മത്സരം നടന്നു. അദ്ധ്യാപകരുടെ ടീമില്‍ ആളെ തികയ്ക്കാന്‍ വേണ്ടി ശേഖരന്‍ മാസ്റ്ററേയും ഉള്‍പ്പെടുത്തി. ബോള്‍ എടുത്തു് “എന്റെ ഗുരുവായൂരപ്പാ..!” എന്നു പറഞ്ഞു കൊണ്ടു് സൎവ്വീസ് ചെയ്യുമ്പോള്‍ കോര്‍ട്ടിനു് പുറത്തു് ഇടത്തോട്ടും വലത്തോട്ടും മാറി മാറിപ്പോയതു് ഏവരേയും ചിരിപ്പിച്ചു. ആ ചിത്രം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു.
കേളോത്തു് കൃഷ്ണന്‍ കിടാവു് മാസ്റ്റര്‍, എല്‍. പി. ക്ലാസ്സുകളില്‍ എന്റെ അദ്ധ്യാപകനായിരുന്നു. ആള്‍ കണ്ടാല്‍ പരുക്കനാണു്. കുട്ടികള്‍ക്കു് ഭയമാണു്. പെട്ടെന്നു് ദേഷ്യം പിടിക്കും, ചൂരല്‍ പ്രയോഗം നടത്തും. പതിനാറു് വരെയുള്ള പെരുക്കല്‍പ്പട്ടിക മനഃപ്പാഠമാക്കാതെ അദ്ദേഹത്തിന്റെ ക്ലാസ്സില്‍ നിന്നു് ഒരു കുട്ടിക്കും രക്ഷപ്പെടാനൊക്കില്ല. കുട്ടികളെ ക്ലാസ്സില്‍ നിന്നു് വരി വരിയായി സ്കൂള്‍ പറമ്പിലേക്കു് കൊണ്ടുപോകും. അവിടവിടെ തണല്‍ നോക്കി ഇരുത്തും. കുട്ടികള്‍ ഗുണനപ്പട്ടിക ചൊല്ലി ഹൃദിസ്ഥമാക്കണം. ഓരോരുത്തരായി ചൊല്ലി കേള്‍പ്പിക്കണം. മാഷിന്റെ കൎക്കശമായ രീതി കൊണ്ടു് എല്ലാവരും പഠിച്ചു പോകും.
കറുത്തു് മെല്ലിച്ചു, നീണ്ട ശരീരം, നീണ്ടു വികസിച്ച മൂക്കു്. പദ്യങ്ങള്‍ സുന്ദരമായി ചൊല്ലുവാനുള്ള കഴിവു്, നല്ല ശബ്ദം. മുറിക്കയ്യന്‍ ഷര്‍ട്ട്, സിങ്കിള്‍ മുണ്ടു്. ഇതാണു് കുഞ്ഞിരാമക്കുറുപ്പു് മാസ്റ്റര്‍. കുറുപ്പു് മാസ്റ്ററുടെ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടോ എന്നു് അറിയാന്‍ രണ്ടു കാര്യം ശ്രദ്ധിച്ചാല്‍ മതി. ഒന്നുകില്‍ ചെവിയുടെ മേല്‍ഭാഗം തടിച്ചു വീൎത്തിരിക്കും, അല്ലെങ്കില്‍ മേല്‍ക്കൈയുടെ പിന്‍ ഭാഗത്തു് തഴമ്പു് ഉണ്ടായിരിക്കും. ഈ രണ്ടു ഭാഗത്താണു് മാഷ് പെരുവിരലും ചൂണ്ടുവിരലും കൂടി ചേൎത്തു പിടിച്ചു കൊണ്ടു തിരുമ്മല്‍ പ്രക്രിയ നടത്തുക. ക്ലാസ്സില്‍ ഇതിനു വിധേയമാകുമ്പോള്‍ കുട്ടികള്‍ കാല്‍ മടമ്പുകള്‍ പൊക്കി സ്വൎഗ്ഗത്തിലേക്കു് ഉയരും. ഞാനും എന്റെ അനുജന്മാരും മാഷിന്റെ ക്ലാസ്സില്‍ പഠിച്ചവരാണു്. മാഷിന്റെ അരയില്‍ ഒരു മടക്കുപിച്ചാത്തി എപ്പോഴും സൂക്ഷിച്ചിരിക്കും. കടലാസ്സ് പെന്‍സിലിന്റെ മുന ഒടിഞ്ഞാല്‍ കുട്ടികള്‍ അദ്ദേഹത്തെയാണു് സമീപിക്കുക.
ചെറൂട്ടി മാസ്റ്റര്‍ ആയിരുന്നു ഹെഡ് മാസ്റ്റര്‍. അലക്കിത്തേച്ച തൂവെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചു, ചുരുക്കത്തില്‍ വൃത്തിയുടെ പര്യായമായിരുന്നു മാഷ്. ഗൌരവം സ്ഫുരിക്കുന്ന നോട്ടം, മിതഭാഷി. മാന്യമായ പെരുമാറ്റം. ഏതു സദസ്സിലും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം. മാഷ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നതു് സയന്‍സ് ആയിരുന്നു. സ്കൂളില്‍ അച്ചടക്കം പാലിക്കപ്പെടുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.
എല്ലാവരെപ്പറ്റിയും വിവരിച്ചു മുഷിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ അവിടെ പഠിക്കുന്ന കാലത്തു് സ്കൂള്‍ മാനേജര്‍, തളിയാച്ച രാഘവന്‍ നായര്‍ ആയിരുന്നു. സ്കൂള്‍ സ്ഥാപിച്ച കരുണാകരന്‍ നായരുടെ മകന്‍ ആയിരുന്നു അദ്ദേഹം. തുണി നെയ്ത്തു്, നൂല്‍ നൂല്‍പ്പു്, ചൂടിപ്പായ നെയ്ത്തു് എന്നിവയില്‍ കുട്ടികള്‍ക്കു് അവിടെ പരിശീലനം നല്‍കിയിരുന്നു. വോളിബോള്‍, നാരുപന്തുകൊണ്ടുള്ള കാല്‍പ്പന്തുകളി, മാസ്സുകളി എന്നിവ യായിരുന്നു പ്രധാന ഗെയിമുകള്‍. ചൂരലോ കൂരിവടിയോ ഉപയോഗിക്കാത്ത ഒറ്റ അദ്ധ്യാപകനും അക്കാലത്തു് ഉണ്ടായിരുന്നില്ല.
ജന്മിത്തത്തിന്റെയും ലോകമഹായുദ്ധാനന്തര വറുതിയുടെയും മദ്ധ്യത്തില്‍ പട്ടിണി കൊണ്ടു് ജനം പൊറുതി മുട്ടിയ കാലം. വീട്ടിലെ പൊറുതികേടില്‍ നിന്നു് കുട്ടികളെ അകറ്റി നിൎത്താനുള്ള ഒരിടമായിരുന്നു പലൎക്കും വിദ്യാലയം. ആ കാലത്തു് രാവിലെ ഏതാണ്ടു് പതിനൊന്നു മണിക്കു് സ്കൂളില്‍ കുട്ടികള്‍ക്കു് പാല്‍പ്പൊടി കലക്കി നല്‍കുമായിരുന്നു. ചിരട്ടകളിലാണു് അന്നതു് വിതരണം ചെയ്തിരുന്നതു്. പഞ്ഞമാസങ്ങളില്‍ കുട്ടികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനു് സ്കൂളില്‍ അദ്ധ്യാപകര്‍ തങ്ങളില്‍ത്തന്നെ പിരിവെടുത്തു് വാങ്ങിയ അരി കൊണ്ടു് കഞ്ഞി വച്ചു നല്‍കുക പതിവായിരുന്നു. സ്കൂള്‍ കോമ്പൌണ്ടില്‍ ചെറു കുഴികളെടുത്തു് അതില്‍ വാഴയില വച്ചിട്ടായിരുന്നു കഞ്ഞി വിളമ്പിയിരുന്നതു്. പ്ലാവില കോട്ടിക്കുത്തി ഞങ്ങള്‍ കഞ്ഞി കോരിക്കുടിച്ചു. അടുത്ത പറമ്പുകളിലെ കിണറുകളില്‍ നിന്നു് കോരിക്കൊണ്ടു വന്ന ജലം ക്ലാസ്സിന്റെ മൂലയില്‍ വച്ച മണ്‍കലങ്ങളില്‍ ശേഖരിച്ചു വച്ചിരിക്കും. ഇതുകൊണ്ടു് ദാഹമകറ്റും. കൂടാതെ സ്കൂളിനു് താഴെ ആക്കില്‍ പീടികയില്‍ ദാനശീലനായ ഒരു മനുഷ്യസ്നേഹി ഏറെക്കാലം ഞങ്ങള്‍ക്കു് ദിവസവും ഉച്ചയ്ക്കു് മോരു് കലക്കി ഉണ്ടാക്കിയ സംഭാരം നല്‍കുമായിരുന്നു. എരിയുന്ന വയറുകള്‍ക്കു് അതു വലിയ ആശ്വാസം നല്‍കി. മമ്മത് കോയയുടെ ചായക്കടയിലെ ചന്തുച്ചെട്ട്യാരുടെ പൂളക്കറിയും പലരുടെയും വിശപ്പടക്കി. അര അണയ്ക്കു് ഒരു പ്ലേയ്റ്റ് നന്നായി വറവു ചേൎത്ത പൂളക്കറി കിട്ടും. അതിന്റെ സ്വാദോൎത്തു് ഇന്നും വായില്‍ വെള്ളമൂറുന്നു. തലമുറകളോളം കുട്ടികള്‍ അനുഭവിച്ചു വന്ന കുടിവെള്ള പ്രശ്നം പരിഹരിച്ചതു്, മാണി ടീച്ചറുടെ ഭൎത്താവായ കണ്ണന്‍ നായരാണു്. അദ്ദേഹമാണു് സ്കൂള്‍ പറമ്പില്‍ ഒരു കിണര്‍ കുഴിപ്പിച്ചതു്. ആ പുണ്യാത്മാവിനു ഈ സന്ദൎഭത്തില്‍ പ്രണാമം അൎപ്പിക്കുന്നു.
ഇന്നു ഡെബിയന്‍ ഗ്നു / ലിനക്‍സ് 10 ബസ്റ്റര്‍ വേര്‍ഷനില്‍ ഓടിക്കൊണ്ടിരുന്ന എന്റെ ലാപ്പ്ടോപ്പ് ഡെബിയന്‍ ഗ്നു / ലിനക്‍സ് 11 ബുള്‍സ്ഐ പതിപ്പിലേക്കു് ആക്കി അപ്ഗ്രേഡ് ചെയ്തതെങ്ങനെ എന്നു പറയാം. ആദ്യമേ തന്നെ ഇന്റര്‍നെറ്റില്‍ തപ്പി രണ്ടുമൂന്നു HowTo എടുത്തു വച്ചു വായിച്ചു് കാര്യം മനസ്സിലാക്കി. താഴെ ചേര്‍ത്ത കണ്ണിയിലെ വിവരങ്ങളാണു് ഓപ്പറേഷനു ആധാരമാക്കിയതു്.
പിന്നെ ലാപ്പ്ടോപ്പിലെ അവശ്യം വേണ്ട ഫയലുകള്‍ ബാക്കപ്പ് എടുത്തു വച്ചു.
NVIDIA GeForce ഗ്രാഫിക്‍സ് കാര്‍ഡ്
എന്റെ ലാപ്പ്ടോപ്പില്‍ NVIDIA GeForce ഗ്രാഫിക്‍സ് കാര്‍ഡ് ഉള്ളതിനാല്‍ തുടക്കത്തില്‍ താഴെക്കൊടുത്ത കമാന്‍ഡ് കൊടുത്തു അതിന്റെ കിടുതാപ്പുകളെല്ലാം ഒഴിവാക്കി. മുമ്പെന്നോ ഒരു കൗതുകത്തിനു വേണ്ടി ഉപയോഗിച്ചു് വേണ്ടെന്നു വച്ചതാണീ സംഭവം. ഇതില്ലാതെ തന്നെ എന്റെ കാര്യങ്ങളെല്ലാം നടക്കും.
അതു കഴിഞ്ഞു് ഫുള്‍ അപ്ഗ്രേഡ് ചെയ്യാന്‍ വേണ്ടി താഴെക്കൊടുത്ത കമാന്‍ഡ് കൂടി കൊടുത്തു ഞാന്‍ ഒരു സര്‍ക്കീട്ടിനു പോയി. jaisen@nedumpala:~$ sudo apt dist-upgrade
സര്‍ക്കീട്ടിനു പോയി തിരിച്ചു വന്നപ്പോഴേക്കും താഴെക്കൊടുത്ത ചില മെസേജുകള്‍ വന്നു കിടക്കുന്നതു കണ്ടു.
എന്നിട്ടു് റീബൂട്ട് ചെയ്തു. root@nedumpala:/home/jaisen# shutdown -r now അപ്പോള്‍ ലാപ്പ്ടോപ്പ് ഡെബിയന്‍ 11 ബുള്‍സ്ഐ വേര്‍ഷനില്‍ ബൂട്ട് ചെയ്തു വന്നു. ആകെ മൊത്തം കെട്ടും മട്ടുമൊക്കെ കൊള്ളാം. ലേശം സ്പീഡൊക്കെ കൂടിയിട്ടുമുള്ളതായി തോന്നി.
ക്യു ജി ഐ എസ്സും ഗ്രാസ്സ് ജിഐഎസ്സും
ഇനി വേണ്ടതു് ക്യു ജി ഐ എസ്സും ഗ്രാസ്സ് ജിഐഎസ്സുമാണു്, എന്റെ ഭൂപട പണിയായുധങ്ങള്‍. ആദ്യമേ തന്നെ /etc/apt/sources.list എന്ന ഫയലിലെ നേരത്തെ കമെന്റ് ചെയ്തു വച്ചിരുന്ന ക്യു ജിഐഎസ്സിന്റെ വരികള്‍ താഴെക്കാണുന്ന വിധം കമെന്റൊഴിവാക്കി വച്ചു. deb http://qgis.org/debian/ bullseye main deb-src http://qgis.org/debian/ bullseye main എന്നിട്ടു് ക്യു ജിഐഎസ്സിന്റെ വെബ്ബ്സൈറ്റില്‍ പോയി. https://qgis.org/en/site/ എന്നിട്ടു് അവിടെ നിന്നും ലഭിച്ച വിവരമനുസരിച്ചു് താഴെ കൊടുത്ത കമാന്‍ഡുകള്‍ കൊടുത്തു.
സര്‍ക്കാരിന്റെ സജീവ ശ്രദ്ധയിലുള്ള പരിപാടികളില്‍ ഒന്നാണു് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ – അതായതു് 1000 പേരില്‍ 5 പേര്‍ക്കു് തൊഴില്‍ സൃഷ്ടിക്കല്‍ എന്നതു്.
ഈ വിഷയത്തില്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടു് പരിപാടികള്‍ ഏറ്റെടുത്തിട്ടുണ്ടു്. പുതിയ സംരംഭകരെ സൃഷ്ടിക്കുന്നതിനു് “ടുഗെദര്‍ വി കാന്‍” എന്ന ആപ്തവാക്യത്തോടു കൂടി യൂത്ത് ഇന്നോവേഷന്‍ പ്രോഗ്രാം എന്നു പേരിട്ടിട്ടുള്ള ഒരു സംരംഭക പ്രോത്സാഹന പരിപാടിയും ഡിജിറ്റല്‍ സ്കില്‍ മേഖലയിലേക്കു് യുവതീയുവാക്കളെ കൊണ്ടുവരുന്നതിനുള്ള പ്രൊജക്‍ടായ “കമ്മ്യൂണിറ്റി ഡിജിറ്റല്‍ ലേണിങ് സ്പേസും” ആണു് അവ. അവയില്‍ യൂത്ത് ഇന്നോവേഷന്‍ പ്രോഗ്രാം തുടങ്ങിയതിനെപ്പറ്റി നേരത്തേ എഴുതിയിട്ടുണ്ടു്. താഴെ കണ്ണിയില്‍ അതിനെപ്പറ്റി വായിക്കാം:-
അടുത്ത പരിപാടി അഥവാ പ്രൊജക്‍റ്റ് ആണു് കമ്മ്യൂണിറ്റി ഡിജിറ്റല്‍ ലേണിങ് സ്പേസ്. അതിനെപ്പറ്റി ഇനി പറയാം.
കമ്മ്യൂണിറ്റി ഡിജിറ്റല്‍ ലേണിങ് സ്പേസ്
താമരശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും താമസക്കാരും ഐ ടി, ഡിജിറ്റല്‍ സ്കില്‍സ്, റിമോട്ട് ജോലികള്‍ തുടങ്ങിയ തൊഴില്‍ മേഖലകളില്‍ അഭ്യസ്തവിദ്യരും താല്പര്യമുള്ളവരുമായ യുവജനങ്ങള്‍ക്കു് പ്രസ്തുത തൊഴില്‍ മേഖലകളിലെ പുതിയ അവസരങ്ങള്‍ പരിചയപ്പെടുന്നതിനും പുതിയ കാര്യങ്ങള്‍ ഇരുന്നു സ്വയം പഠിക്കുന്നതിനും പരിശീലനം നടത്തുന്നതിനും വേണ്ടി ഒരു വേദിയും സാഹചര്യവും പശ്ചാത്തല സൌകര്യങ്ങളും ഒരുക്കുകയും, അവരെ പ്രസ്തുത തൊഴില്‍ മേഖലകളിലെ പുത്തന്‍ തൊഴിലുകള്‍ നേടുന്നതിനു പ്രാപ്തരാക്കുന്നതിനും, അതിലേക്കായി അവര്‍ക്കു വേണ്ട പരിശീലനവും മെന്ററിങ്ങും നല്കുന്നതിനു് ഈ തൊഴില്‍ മേഖലകളില്‍ പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്കു് സൌകര്യവും സാഹചര്യങ്ങളും ഒരുക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ ഒരു കമ്മ്യൂണിറ്റി ഡിജിറ്റല്‍ ലേണിങ് സ്പേസ് തുടങ്ങാന്‍ പദ്ധതി വയ്ക്കുവാന്‍ 22/09/2021 തീയ്യതിയിലെ 3(4)-ാം നമ്പര്‍ പ്രകാരം ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം കൂടിയുള്ള സാഹചര്യത്തില്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രദേശത്തു് മേല്‍പ്പറഞ്ഞ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ വിധത്തിലും, സര്‍ക്കാര്‍ ഏജന്‍സിയായ കെ-ഡിസ്ക് (കേരള ഡവലപ്പ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക്‍ കൌണ്‍സില്‍ – https://kdisc.kerala.gov.in/) ന്റെ പദ്ധതിയായ നോളജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു് (https://knowledgemission.kerala.gov.in/) പൂരകമാകുന്ന വിധത്തിലും പ്രസ്തുത സ്ഥാപനം രൂപകല്പന ചെയ്തു് നടപ്പാക്കുന്നതിനു് വേണ്ടി, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ടിങ്കര്‍ഹബ് ഫൌണ്ടേഷന്‍ (https://tinkerhub.org/) എന്ന സംഘടനയുടെ സഹായത്തോടെ തയ്യാറാക്കിയ പ്രൊജക്‍റ്റ് പ്രൊപ്പോസലും അന്നേ ദിവസം തന്നെ പഞ്ചായത്ത് അംഗീകരിച്ചു് തീരുമാനിച്ചു. ഇതിനു വേണ്ടി 10,00,000/- രൂപ അടങ്കലില്‍ നമ്പര്‍ 239/22 ആയി പ്രൊജക്റ്റ് വച്ചിട്ടുണ്ടു്. ആയതിനു് നൂതന പ്രൊജക്‍റ്റ് എന്ന വിധത്തില്‍ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓര്‍ഡിനേഷന്‍ സമിതിയുടെ 11/01/2022 തീയ്യതിയിലെ 4.24 നമ്പര്‍ തീരുമാന പ്രകാരം അംഗീകാരം ലഭിച്ചിട്ടുമുണ്ടു്. പദ്ധതി നിര്‍വ്വഹണ ഘട്ടത്തിലേക്കു് കടക്കുന്നു. കോഓര്‍ഡിനേഷന്‍ സമിതിയുടെ നിര്‍ദ്ദേശാനുസരണം സ്ഥാപനത്തിന്റെ നടത്തിപ്പു് സംബന്ധിച്ച രൂപരേഖ തയ്യാറാക്കി 05/04/2022 തീയ്യതിയില്‍ 10(1) നമ്പര്‍ തീരുമാന പ്രകാരം ഭരണസമിതി അംഗീകരിച്ചിട്ടുണ്ടു്.
ഈ പ്രൊജക്‍റ്റിനെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍:-
ലക്ഷ്യങ്ങള്‍
യുവജനങ്ങള്‍ക്കു് വ്യവസായ മേഖലയില്‍ ഡിമാന്റുള്ള പ്രത്യേക കഴിവുകള്‍, ഡിജിറ്റല്‍ കഴിവുകള്‍ എന്നിവ പരിശീലിക്കുന്നതിനും സ്വതന്ത്രമായി അറിവു പങ്കു വയ്ക്കുന്നതിനും പറ്റിയ ഒരു ഇടം തയ്യാറാക്കുക.
ആശയങ്ങള്‍ കൈമാറുന്നതിനും പുതിയ ആശയങ്ങളിന്മേല്‍ പ്രവര്‍ത്തിക്കുന്നതിനും ഈ ഇടം ലഭ്യമാക്കുക.
ഡിജിറ്റല്‍ മേഖലയിലുള്ള അറിവുകള്‍ ആര്‍ജ്ജിക്കുന്നതിനും പുതിയ ആശയങ്ങള്‍ വിഭാവനം ചെയ്യുന്നതിനും പ്രാപ്യമായ ഇടമായി ഇതിനെ മാറ്റുക.
ആര്‍ക്കെല്ലാം പ്രയോജനപ്പെടും?
18 മുതല്‍ 35 വയസ്സു വരെയുള്ള തൊഴില്‍ രഹിതരായവരോ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള തൊഴില്‍ ലഭിക്കാത്തവരോ ആയവരും ബിരുദധാരികളോ ബിരുദപഠനം നടത്തുന്നവരോ ആയവരും താമരശ്ശേരി ഗ്രാമപഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും താമസക്കാരുമായവരും ഇന്റര്‍നെറ്റു വഴി ലഭ്യമായ തൊഴിലവസരങ്ങള്‍ തേടുന്നവരുമായ യുവജനങ്ങള്‍.
എത്ര പേര്‍ക്കു് അവസരം ലഭ്യമാകും?
പ്രതിവര്‍ഷം പരമാവധി 200 പേര്‍ക്കു്.
സ്ഥാപന നടത്തിപ്പിലെ പങ്കാളിത്തം
ഗ്രാമപഞ്ചായത്തിന്റെ ചുമതലകള്‍
പദ്ധതിക്കു് യോജിച്ച ഇടം കണ്ടുപിടിക്കല്‍.
പ്രസ്തുത ഇടം പദ്ധതിക്കായി ഒരുക്കല്‍.
ഭാവിഗുണഭോക്താക്കളിലേക്കു് വിവരം കൈമാറല്‍.
പ്രസ്തുത ഇടം നോക്കി നടത്തുന്നതിനു വേണ്ട ജോലിക്കാരെ നിയോഗിക്കല്‍ (വിജ്ഞാന സഹകാരിയുടെ വിദഗ്ദ്ധോപദേശാനുസരണം).
വിജ്ഞാന സഹകാരി (ടിങ്കര്‍ഹബ്ബ്)ന്റെ ചുമതലകള്‍
വിവിധ തരം ജോലികള്‍ക്കായുള്ള പാഠ്യപദ്ധതി തയ്യാറാക്കല്‍.
സ്ഥാപനത്തില്‍ വരുന്ന പഠിതാക്കളുടെ ഇടയില്‍ സാമൂഹ്യബോധം വളര്‍ത്തല്‍.
പ്രാദേശിക സമൂഹവുമായി ഇടപെടല്‍ നടത്തല്‍.
സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന അംഗങ്ങളെ കഴിവുകള്‍ നേടാനും അവര്‍ക്കു താല്പര്യമുള്ള ജോലികള്‍ നേടിയെടുക്കാനും പ്രാപ്തരാവുന്ന വിധത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കല്‍.
യുവജനങ്ങളെ കഴിവുകള്‍ നേടിയെടുക്കാനും, മികച്ച പ്രതിഫലമുള്ള ജോലികള്‍ നേടാനും പ്രചോദിപ്പിക്കല്‍.
പ്രവര്‍ത്തനരീതി
തൊഴില്‍ രഹിതരും പുതിയ കഴിവുകള്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നവരും ജോലി തേടുന്നവരുമായ യുവജനങ്ങള്‍ക്കു് സമീപിക്കാവുന്ന പഠന കേന്ദ്രം / ഇടം ഉണ്ടായിരിക്കും.
ഈ ഇടത്തില്‍ ഇന്റര്‍നെറ്റും, പ്ലഗ് പോയിന്റുകളും ഉള്ള പ്രവൃത്തിസ്ഥലം ഉണ്ടാകും.
ഈ ഇടത്തില്‍ വിജ്ഞാന സഹകാരി, യുവജനങ്ങള്‍ക്കു് വിവിധ ജോലികള്‍ നേടുന്നതിനും കഴിവുകളാര്‍ജ്ജിക്കുന്നതിനുമായി തയ്യാറാക്കിയ പാഠ്യപദ്ധതികളും പഠന രീതിശാസ്ത്രങ്ങളും ഉണ്ടായിരിക്കും.
സ്ഥാപനത്തില്‍ അംഗത്വമെടുത്തവര്‍ക്കു് ഈ പാഠ്യപദ്ധതികളും പഠന രീതിശാസ്ത്രങ്ങളും ജോലികള്‍ നേടുന്നതിനുള്ള ഓണ്‍ലൈന്‍ മാര്‍ഗ്ഗദര്‍ശനവും ഉപയോഗപ്പെടുത്താന്‍ സാധിക്കും.
ഇത്തരം കഴിവുകള്‍ ആര്‍ജ്ജിച്ചവരും, ജോലികള്‍ നേടിയവരുമായ അംഗങ്ങള്‍ക്കു് ഈ സ്ഥലം, ഒന്നിച്ചിരുന്നു് ജോലി ചെയ്യാനുള്ള ഇടമായി ഉപയോഗിക്കാനും സാധിക്കും.
ഇവിടെ നിന്നും ആര്‍ജ്ജിക്കാവുന്ന ചില കഴിവുകള്‍
ഡിസൈനിങ്
കണ്ടെന്റ് റൈറ്റിങ്
റിമോട്ട് സപ്പോര്‍ട്ട് ജോലികള്‍
അക്കൌണ്ടിങ്ങും അഡ്‌മിനിസ്ട്രേഷനും
ഓപ്പറേഷന്‍സ്
വെബ്ബ് ഡവലപ്പ്മെന്റ്
ബാസ്കറ്റ് ഓഫ് 21 സെഞ്ച്വറി സ്കില്‍സ്.. മുതലായവ.
സ്ഥാപനത്തിന്റെ ഭരണസംവിധാനം
സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍രൂപീകരിക്കുന്ന ഒരു മാനേജ്മെന്റ് കമ്മിറ്റിയും പ്രതിദിന കാര്യങ്ങള്‍ നടത്തുന്നതിനായുള്ള ഒരു പ്രോഗ്രാം കമ്മിറ്റിയും ഉണ്ടായിരിക്കും.
സ്ഥാപനത്തിനായി കണ്ടെത്തി ഇതിനായി പരിവര്‍ത്തനപ്പെടുത്തുന്ന സ്ഥാനം
താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും പഴയ ബസ്സ് സ്റ്റാന്റിനടുത്തു് ഷോപ്പിങ് കോംപ്ലക്സിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിനു സമീപമുള്ളതും 7-ാം വാര്‍ഡില്‍ 2139 കെട്ടിട നമ്പറിട്ടതും മുന്‍പു് താമരശ്ശേരി കോഓപ്പറേറ്റീവ് അര്‍ബ്ബന്‍ സൊസൈറ്റി വാടകയ്ക്കെടുത്തിരുന്നതും ഇപ്പോള്‍ ഒഴിഞ്ഞു തന്നതുമായ 14 x 8 മീറ്റര്‍ = 112 ചതുരശ്ര മീറ്റര്‍ (1205.56 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള മുറി.
ദേവഗിരി കോളേജില്‍ നിന്നു് ബിരുദമെടുത്തശേഷം ഒരു കൊല്ലത്തെ ഇടവേള കഴിഞ്ഞാണു് ഞാന്‍ ട്രെയിനിങ് കോളേജില്‍ ചേര്‍ന്നതു്. ഇടവേളയില്‍ ഞാന്‍ കൊണ്ടോട്ടി ഹൈസ്കൂളില്‍ അണ്‍ ട്രെയിന്‍ഡ് അദ്ധ്യാപകനായി ജോലി ചെയ്തു. ഹൈസ്കൂള്‍ പഠന കാലത്തു തന്നെ, ഒരു അദ്ധ്യാപകന്‍ ആവണം എന്നതായിരുന്നു എന്റെ അഭിലാഷം. കോഴിക്കോടു് ട്രെയിനിങ് കോളേജില്‍ ഇന്റര്‍വ്യൂവിന്റെ കാര്‍ഡ് ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ചു. നിശ്ചിത ദിവസം രാവിലെ കോളേജില്‍ എത്തി. കോളേജ് ഹാളില്‍ വെച്ചു് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുകളൊക്കെ കഴിഞ്ഞു. ഇനി പ്രിന്‍സിപ്പാളിന്റെ അഭിമുഖമാണു്. ശ്രീമാന്‍ കരിമ്പുഴ രാമകൃഷ്ണന്‍ സാറാണു് പ്രിന്‍സിപ്പാള്‍. കുട്ടിക്കാലം മുതല്‍ക്കു തന്നെ കേട്ടു് പരിചയമുള്ള പേരാണതു്. എന്റെ അനുജന്മാരെല്ലാം പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്തു് അദ്ദേഹം തയ്യാറാക്കിയ പാഠപുസ്തകമായിരുന്നു പഠിക്കാന്‍ ഉണ്ടായിരുന്നതു്. ധാരാളം കളര്‍ ചിത്രങ്ങള്‍ അടങ്ങിയ “ചിത്രാവലി” പുസ്തകം ഏറെ ആകര്‍ഷകമായിരുന്നു. ദേവഗിരി കോളേജില്‍ പഠിക്കുമ്പോള്‍ ഒന്നു രണ്ടു തവണ കലോത്സവത്തിനു് പ്രസംഗകനായി വന്നിട്ടുണ്ടു്. അറിയപ്പെടുന്ന വാഗ്മിയും സാഹിത്യകാരനുമാണു്. അതുകൊണ്ടു തന്നെ അദ്ദേഹത്തെപ്പറ്റി എന്റെ മനസ്സില്‍ ഒരു ആരാധനാ മനോഭാവം വളര്‍ന്നു നിന്നിരുന്നു.
പ്രിന്‍സിപ്പാളിന്റെ റൂമിനു് മുന്നില്‍ ഞാന്‍ അല്‍പ്പനേരം നിന്നു. അദ്ദേഹം എന്തോ തിരക്കിലാണു്. ദൂരെ നിന്നു കണ്ടപ്പോള്‍ ഗാംഭീര്യമുള്ള മുഖഭാവം, വെളുത്തു തടിച്ചു് ഉയരം കൂടിയ ശരീരം, വെളുത്ത ഫുള്‍ക്കൈ ഷര്‍ട്ട്, ഡബിള്‍ മുണ്ടു് – രണ്ടും ടെറികോട്ടണ്‍, നരച്ച തലമുടി, കഴുത്തില്‍ പൂണൂലിന്റെ ഭാഗം പൊങ്ങി നില്‍ക്കുന്നു. കുട്ടികൃഷ്ണ മാരാരുടെ “ഭാരത പര്യടന”ത്തില്‍ ദ്രോണാചാര്യരെ വര്‍ണ്ണിക്കുന്നൊരു ഭാഗമുണ്ടു്. അദ്ദേഹം വരച്ചു നല്‍കിയ ചിത്രം എന്റെ മനസ്സില്‍ തെളിഞ്ഞു. വലതുകൈ നെഞ്ചു വരെ ഉയര്‍ത്തി വന്ദിച്ചു. കയ്യില്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഫയലുമായി ഭയഭക്തി ബഹുമാനങ്ങളോടെ ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. ”ഗെറ്റ് ഔട്ട് ആന്‍ഡ് കം അഗൈന്‍” അദ്ദേഹത്തില്‍ നിന്നു് പെട്ടെന്നുള്ള അലര്‍ച്ച കേട്ടു് ഞാന്‍ ഞെട്ടിത്തരിച്ചു പോയി. എന്താണു് കാര്യമെന്നറിയാതെ ഞാന്‍ പിന്‍വാങ്ങി. വാതില്‍ക്കല്‍ ശങ്കിച്ചു് നില്‍പ്പായി. പ്രിന്‍സിപ്പാളിന്റെ “ഗെറ്റ് ഔട്ട്” കേട്ടുള്ള എന്റെ പാരവശ്യം കണ്ടു, ഓഫീസ് ക്ലാര്‍ക്ക്, ഭരതന്‍ അടുത്തേക്കു് വന്നു് ചെവിയില്‍ മന്ത്രിച്ചു: “ഗുഡ് മോണിങ് പറഞ്ഞു വിഷ് ചെയ്തു കൊണ്ടു് ഒന്നുകൂടി ചെല്ലൂ.” ഞാന്‍ ഓര്‍ത്തു, ഞാന്‍ വിഷ് ചെയ്തിട്ടാണല്ലോ അദ്ദേഹത്തെ സമീപിച്ചതു്. എന്തു പറ്റി?
ദേവഗിരി കോളേജില്‍ പഠിച്ചവരാരും സാമാന്യ മര്യാദ മറക്കില്ല. വിഷ് ചെയ്യുന്ന കാര്യം തീരെ മറക്കില്ല. അഥവാ മറന്നാല്‍ തകിടിയേല്‍ സാറിനെ മറക്കുക എന്നാണര്‍ത്ഥം. ശ്രീ. ദേവസ്യ തകിടിയേല്‍, കോളേജിലെ സീനിയര്‍ മലയാളം ലക്‍ചറര്‍ ആണു്. വെളുത്ത നിറവും നരച്ച തലമുടിയും, വെളുത്ത ജുബ്ബയും വെള്ള സിങ്കിള്‍ മുണ്ടും കയ്യില്‍ കാലു വളഞ്ഞ കുടയും ഒത്തു ചേര്‍ന്ന ലളിതമായ വേഷം. ക്ലാസ്സില്‍ വളരെ കര്‍ശന നിലപാടു് സ്വീകരിക്കുന്ന, പലപ്പോഴും ശുണ്ഠി എടുക്കുന്ന അദ്ദേഹം പക്ഷേ, ക്ലാസ്സിനു വെളിയില്‍ സൌമ്യനും ശാന്തനുമാണു്. വഴിയില്‍ അഭിമുഖമായി വരുന്ന വിദ്യാര്‍ത്ഥികള്‍ അടക്കം ആരെയും കൈ ഉയര്‍ത്തി വിഷ് ചെയ്യുകയും കുശലം ചോദിക്കുകയും ചെയ്യുന്ന ജാടയില്ലാത്ത മനുഷ്യന്‍. അദ്ദേഹത്തെയും ദേവഗിരിയെയും വിസ്മരിക്കുന്നതു് എങ്ങിനെ? എനിക്കു് വല്ലാത്ത വിഷമം തോന്നി.
ക്ലാര്‍ക്കിന്റെ നിര്‍ദ്ദേശമനുസരിച്ചു്, ഞാന്‍ “ഗുഡ് മോണിങ് സാര്‍,” എന്നു പറഞ്ഞു കൊണ്ടു്, വീണ്ടും പ്രിന്‍സിപ്പാളിനെ സമീപിച്ചു. ”ഡോണ്ട് യു നോ ദ കോണ്‍ഡക്‍റ്റ് റൂള്‍സ് ഇന്‍ ദ കെ. ഇ. ആര്‍.?” അദ്ദേഹത്തില്‍ നിന്നു് വീണ്ടും ഒരു ചോദ്യം. കൊണ്ടോട്ടി ഹൈസ്കൂളില്‍ ജോലി ചെയ്യുമ്പോഴാണു്, ഞാന്‍ ആദ്യമായി കെ. ഇ. ആര്‍. കാണുന്നതു്. അതു വായിച്ചു നോക്കിയിട്ടില്ല താനും. ഈ ചോദ്യം കൊണ്ടു് പ്രിസിപ്പാള്‍ ഉദ്ദേശിക്കുന്നതു് എന്താണെന്നു മനസ്സിലാവാതെ, ഞാന്‍ ഒഴുക്കന്‍ മട്ടില്‍ “സോറി സാര്‍” എന്നു പറഞ്ഞു കൊണ്ടു് ഇന്റര്‍വ്യൂ കാര്‍ഡ് നല്‍കി. അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ മറിച്ചു നോക്കി. പിന്നീടു് ക്ലാര്‍ക്കിന്റെ അടുത്തേക്കു് വിട്ടു. ക്ലാര്‍ക്ക് അഡ്മിഷന്‍ രജിസ്റ്ററില്‍ പേരു് ചേര്‍ത്തതോടെ, മനസ്സിലെ തീ അണഞ്ഞു, ഞാന്‍ അവിടെ അദ്ധ്യാപക വിദ്യാര്‍ത്ഥി ആയിത്തീര്‍ന്നു. വിഷ് ചെയ്യാത്ത കാര്യം പറഞ്ഞു കൊണ്ടു് വിരട്ടിയ അനുഭവം മറ്റു പലര്‍ക്കും ഉണ്ടായതായി പിന്നീടു് അറിയാന്‍ കഴിഞ്ഞു.
അടുത്ത മാസം മുതല്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. ഞാന്‍ കോളേജ് ഹോസ്റ്റലില്‍ താമസമാക്കി. ചാലപ്പുറത്തുള്ള ഒരു പഴയ നാലുകെട്ടില്‍ ആണു് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്നതു്. ലേഡീസ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചതും ചാലപ്പുറത്തു തന്നേയുള്ള മറ്റൊരു നാലുകെട്ടില്‍ ആണു്. കഴിവുള്ള ഏതാനും അദ്ധ്യാപകര്‍ അക്കാലത്തു ഞങ്ങള്‍ക്കു ക്ലാസ്സുകള്‍ എടുക്കാനുണ്ടായിരുന്നു. പ്രധാന വിഷയങ്ങളില്‍ ഒന്നായ ഫിലോസഫി എടുത്തിരുന്നതു് പ്രിന്‍സിപ്പാള്‍ തന്നെ ആയിരുന്നു. ഘനഗംഭീരമായ ശബ്ദത്തില്‍, ഗൌരവപൂര്‍ണമായ ക്ലാസുകള്‍. സോഷ്യോളജി, തിരുവനന്തപുരം സ്വദേശിയായിരുന്ന തമ്പി സാറും എജ്യുക്കേഷണല്‍ സൈക്കോളജി, തിരുവല്ല സ്വദേശിയും ചെറുപ്പക്കാരനുമായ തോമസ് സാറും. മലയാളം കൈകാര്യം ചെയ്തിരുന്നതു് ശാന്തശീലനായ ദാമോദരന്‍ നമ്പൂതിരിയും ആയിരുന്നു. അദ്ദേഹം ഞങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡനായും പ്രവര്‍ത്തിച്ചു. ഐച്ഛിക വിഷയങ്ങള്‍ അതാതു വിഷയങ്ങളിലെ വിദഗ്ദ്ധര്‍. നാച്ചുറല്‍ സയന്‍സ് കൈകാര്യം ചെയ്തതു് തോമസ് സാര്‍ തന്നെയായിരുന്നു. എല്ലാവരുടെയും സ്നേഹവും ആദരവും ബഹുമാനവും നേടിയ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതു്. ഞാന്‍ പ്രധാനമായും പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയം വ്യത്യസ്തമായതിനാല്‍ അതിലേക്കു കടക്കുകയാണു്.
ട്രെയിനിങ് കോളേജിന്റെ തൊട്ടടുത്താണു് അന്നു് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രവര്‍ത്തിച്ചിരുന്നതു്. ആ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാളിന്റെ ചുമതലയും ശ്രീ. കരിമ്പുഴ സാറിനു് തന്നെ ആയിരുന്നു. ഒരു ദിവസം അവിടെ ഒരു ഫങ്ഷന്‍ നടന്നു. പാര്‍ലിമെന്റ് ഉദ്ഘാടനമോ മറ്റോ ആണു്. ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചതു്, വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ് കോയയായിരുന്നു. ഉദ്ഘാടനവേദി, ട്രെയിനിങ് കോളേജിന്റെ ലക്‍ചര്‍ ഹാളും. ഹാളില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ കുട്ടികളെ ഇരുത്തി, ഞങ്ങളുടെ ഉച്ച വരെയുള്ള ക്ലാസ്സുകള്‍ റദ്ദാക്കി, നൂറ്റി അന്‍പതോളം വരുന്ന ട്രെയിനിങ് കോളേജ് വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഹാളിന്റെ വരാന്തയില്‍ നിര്‍ത്തി. സി.എച്ചിന്റെ പ്രസംഗവും മറ്റു പരിപാടികളും മറ്റുമായി സമയം ഏതാണ്ടു് രണ്ടു രണ്ടര മണിക്കൂര്‍ നീണ്ടു. ശ്രോതാക്കളായി കൂടുതല്‍ ആള്‍ക്കാരുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ഒരു തന്ത്രമായിരുന്നു അവിടെ പയറ്റിയതു്. അതിനു ബലിയാടുകള്‍ ആവേണ്ടി വന്നതു് ഞങ്ങളും. വാസ്തവത്തില്‍ ഞങ്ങളുടെ ക്ലാസ്സുകള്‍, ട്രെയിനിങ് കോളേജിന്റെ മറ്റു ലക്‍ചര്‍ ഹാളുകളിലേക്കോ, അല്ലെങ്കില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ക്ലാസ്സ് മുറികളിലേക്കോ മാറ്റാമായിരുന്നു. അതു ചെയ്യാതെ ഞങ്ങളെ മുഴുവന്‍ രണ്ടര മണിക്കൂറോളം വരാന്തയില്‍ കുത്തനെ നിര്‍ത്തി ശിക്ഷിച്ചതില്‍ ഏവര്‍ക്കും വലിയ അമര്‍ഷം ഉണ്ടായി. ആരും പക്ഷേ, പ്രതികരിച്ചില്ല. പ്രധാന അതിഥിയുടെ സാന്നിദ്ധ്യം എല്ലാവരും പരിഗണിക്കുകയും മാനിക്കുകയും ചെയ്തു.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു സംഭവം നടന്നു. നാച്ച്വറല്‍ സയന്‍സ് ക്ലാസ്സിലെ ഒരു പാവം വിദ്യാര്‍ത്ഥിനി ആയിരുന്നു സരോജിനി അന്തര്‍ജ്ജനം. അവര്‍ പൂര്‍ണ്ണ ഗര്‍ഭിണി ആയിരുന്നു. ക്ലാസ്സില്‍ എല്ലാവരുടെയും സ്നേഹവും സഹതാപവും നേടിയ ഒരു വ്യക്തിത്വമായിരുന്നു അവരുടേതു്. സാധാരണ, ഭര്‍ത്താവു് അവരെ ഒരു ബൈക്കില്‍ കോളേജില്‍ വിടുകയായിരുന്നു പതിവു്. ആകസ്മികമായ എന്തോ കാരണം കൊണ്ടു് അദ്ദേഹത്തിനു് അന്നു വരാന്‍ പറ്റിയില്ല. ബസ്സിലാണു് അന്തര്‍ജ്ജനം വന്നതു്. കോളേജില്‍ എത്തിച്ചേരാന്‍ അല്‍പ്പം വൈകി. അവരെ പ്രിന്‍സിപ്പാളിന്റെ റൂമില്‍ വിളിപ്പിച്ചു. വൈകിയതിനു ശിക്ഷയും പ്രഖ്യാപിച്ചു. പിന്നെ ഞങ്ങള്‍ അവരെ കാണുന്നതു്, കോളേജ് ഗ്രൌണ്ടിലെ ഫ്ലാഗ് മാസ്റ്റിനടുത്തു പൊരിവെയിലത്തു് നില്‍ക്കുന്നതായാണു്. ട്രെയിനിങ് കോളേജിന്റെയും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെയും പൊതുവായ ഗ്രൌണ്ട് ആണതു്. രണ്ടു കോളേജുകളില്‍ നിന്നും അവരെ കാണാം. അവര്‍ കുറേ നേരം നിന്നു് വിയര്‍ത്തു കുളിച്ചു. ആരും പ്രതികരിച്ചില്ല. പ്രിന്‍സിപ്പാളിനെ എല്ലാവര്‍ക്കും ഭയമായിരുന്നു. ഇന്നത്തെപ്പോലെ കോളേജില്‍ അന്നു് യുണിയനും മറ്റും ഇല്ല. “കടുത്ത ശിക്ഷയായിപ്പോയി” എന്നു് പലരും അടക്കം പറഞ്ഞു, അത്ര തന്നെ. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണു് പിന്നീടു് അവര്‍ ക്ലാസ്സില്‍ വന്നതു്. ശാരീരികവും മാനസികവുമായ പീഡനം അവരെ തളര്‍ത്തിയിരിക്കും. ആ സംഭവം അങ്ങിനെ തീര്‍ന്നു. പക്ഷേ, പ്രിന്‍സിപ്പാളിന്റെ പരുഷമായ ഭാഷയും പെരുമാറ്റവും ഞങ്ങളെ ഏവരെയും ഏറെ അസ്വസ്ഥരാക്കിയിരുന്നു. വിദ്യാര്‍ത്ഥികളില്‍ വില്ലന്മാരായി ആരും തന്നെ ഉണ്ടായിരുന്നില്ല. കുറേപ്പേര്‍ ഏറെക്കാലം പ്രൈമറി അദ്ധ്യാപകരായി ജോലി ചെയ്ത ശേഷം പ്രൈവറ്റായി പഠിച്ചു, ഡിഗ്രിയും, പി. ജി.യും എടുത്ത ശേഷം ബി. എഡ്. ട്രെയിനിങ്ങിനു ചേര്‍ന്നവരായിരുന്നു. പക്വത ആര്‍ജ്ജിച്ചവര്‍. കോളേജില്‍ നിന്നു നേരിട്ടു് എത്തിയ ഞങ്ങളെപ്പോലുള്ളവര്‍, അവരെ ബഹുമാനത്തോടെയാണു് കണ്ടിരുന്നതു്. ആരും അച്ചടക്കം ലംഘിക്കാന്‍ തുനിഞ്ഞിരുന്നില്ല. ചുരുക്കത്തില്‍ ട്രെയിനിങ് കോളേജിന്റെ ഭരണം ആയാസരഹിതവും, പ്രശ്നരഹിതവുമായിരുന്നു. അത്തരമൊരു സ്ഥാപനത്തില്‍, പ്രിന്‍സിപ്പാളിന്റെ അധികാര ദുര്‍വ്വിനിയോഗം അനാവശ്യമായിരുന്നു.
ആഴ്ചകള്‍ ചിലതു വീണ്ടും കടന്നു പോയി. രാവിലെ മുതല്‍ക്കു തന്നെ മഴ കോരിച്ചൊരിയാന്‍ തുടങ്ങിയ ഒരു ദിവസം. ഭൂരിപക്ഷം പേരും നനഞ്ഞു കുതിര്‍ന്നാണു് അന്നു് കോളേജില്‍ എത്തിയതു്. പ്രിന്‍സിപ്പാള്‍ ജീപ്പിലാണു് സാധാരണ വരാറു്. അദ്ദേഹം നേരത്തെ തന്നെ കോളേജില്‍ എത്തി, ഓഫീസ് റൂമില്‍ ഇരിക്കുകയാണു്. തലശ്ശേരിക്കാരനായ സുകുമാരന്‍ ഡേ സ്കോളര്‍ ആണു്. അയാള്‍ ട്രെയിന്‍ ഇറങ്ങി, കോളേജിലേക്കു് കുടയും ചൂടി നടന്നെത്തി. ശക്തമായ കാറ്റും മഴയും ചേര്‍ന്നു് അവനെ ശരിക്കും കുളിപ്പിച്ചിരിക്കുന്നു. കോളേജ് വരാന്തയിലേക്കു് കയറിയ സുകുമാരന്റെ ഒരു കയ്യില്‍ പുസ്തകങ്ങളും മറ്റേക്കയ്യില്‍ മടക്കിപ്പിടിച്ച കുടയുമുണ്ടു്. കാലില്‍ നനഞ്ഞൊട്ടുന്ന മുണ്ടിന്റെ കീഴറ്റം അല്‍പ്പം പൊക്കിപ്പിടിച്ചിട്ടുണ്ടു്. അയാള്‍ ഓഫീസ് റൂമിന്റെ വരാന്തയിലൂടെ ക്ലാസ്സിലേക്കു് നടക്കുകയാണു്. പ്രിന്‍സിപ്പാള്‍ ,പ്യൂണിനെ വിട്ടു് സുകുമാരനെ റൂമിലേക്കു് വിളിപ്പിച്ചു. ചോദ്യമായി. മാന്യമല്ലാത്ത പെരുമാറ്റമെന്ന ആരോപണം ചുമത്തി, അയാളെ കോളേജില്‍ നിന്നു് സസ്പെന്‍ഡ് ചെയ്തു. സുകുമാരന്‍ ഇനിയെന്തു ചെയ്യേണ്ടു എന്നറിയാതെ, റീഡിംഗ്റൂമില്‍ ചെന്നിരുന്നു. സുകുമാരന്റെ സസ്പെന്‍ഷന്‍ കാര്യം കോളേജ് മുഴുവന്‍ അറിഞ്ഞു. പ്രിന്‍സിപ്പാള്‍ ചെയ്തതു്, കടന്ന കയ്യായിപ്പോയെന്നു പലരും പിറുപിറുത്തു. വൈകുന്നേരം കോളേജ് വിട്ടു് എല്ലാവരും സ്ഥലം വിട്ടു.
ഞാന്‍ കോളേജ് ഹോസ്റ്റലില്‍ എത്തി, സസ്പെഷന്‍ കാര്യം ചര്‍ച്ചയാക്കി. കോളേജിലെ തലമുതിര്‍ന്ന ബാലകൃഷ്ണന്‍ നമ്പ്യാര്‍, ദാമോദരന്‍ നമ്പ്യാര്‍, ഗോപിനാഥന്‍ തുടങ്ങിയവരുമായി പ്രത്യേകം പ്രത്യേകം സംസാരിച്ചു. അവരുടെ വിദഗ്ദ്ധാഭിപ്രായം തേടി. പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദയമായ പെരുമാറ്റവും, ധാര്‍ഷ്ട്യവും, അമിതമായ അധികാര പ്രയോഗവും ഏവരിലും അമര്‍ഷമുണ്ടാക്കിയിരുന്നു. പിറ്റേന്നു് രാവിലെ പ്രിന്‍സിപ്പാളിനെ കണ്ടു് സസ്പെന്‍ഷന്‍ പിന്‍വലിക്കാനും അതിരുകടന്ന ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചു. പ്രിന്‍സിപ്പാള്‍ വഴങ്ങുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ ബഹിഷ്ക്കരിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും ധാരണയായി. കാര്യം എല്ലാ സഹപാഠികളേയും അറിയിച്ചു. ഏവരുടെയും സഹകരണം ഉറപ്പു വരുത്തണം. ഏറെ വൈകാതെ, ഞങ്ങള്‍ കുറച്ചാളുകള്‍ അടുത്തുള്ള ലേഡീസ് ഹോസ്റ്റലിലേക്കു് പുറപ്പെട്ടു. അവിടെ ഹോസ്റ്റലിന്റെ വരാന്തയില്‍ ഒരു യോഗം ചേര്‍ന്നു. കാര്യങ്ങള്‍ അവതരിപ്പിച്ചു. അവരുടെ അഭിപ്രായങ്ങള്‍ തേടി. സംശയങ്ങള്‍ക്കു് മറുപടി നല്‍കി. ഒടുവില്‍ എല്ലാവരുടെയും സഹകരണം ഉറപ്പു വരുത്തിയ ശേഷം മടങ്ങി. താമസസ്ഥലത്തു് തിരിച്ചെത്തിയ ശേഷം കാര്യങ്ങള്‍ അറിയാത്തവര്‍ ആരുമില്ലെന്നു് ഉറപ്പു വരുത്തി. പിറ്റേന്നു് കോളേജില്‍ എത്തുന്ന ഡേ സ്കോളര്‍മാരെ മുഴുവന്‍ കാര്യങ്ങള്‍ അറിയിക്കുക എന്നതു് ഒരു കടമ്പയായിരുന്നു. ഉറക്കം വരാത്ത രാത്രി കടന്നുപോയി.
പിറ്റേന്നു് കാലത്തു് നേരത്തെ തന്നെ കോളേജിലെത്തി. ഞങ്ങള്‍ എട്ടു പേര്‍ അടങ്ങുന്ന ഒരു നിവേദക സംഘം, ക്ലാസ്സുകള്‍ തുടങ്ങുന്നതിനു മുമ്പു തന്നെ പ്രിസിപ്പാളിന്റെ റൂമിലെത്തി. നിരപരാധിയായ സുകുമാരന്റെ സസ്പെന്‍ഷന്‍ കാര്യം പുനഃപരിശോധിക്കണമെന്നും കഴിയുന്നതും അത് പിന്‍വലിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അതിനു തയ്യാറായില്ലെന്നു് മാത്രമല്ല, തന്റെ അധികാരത്തില്‍ ആരും ഇടപെടേണ്ടെന്നു താക്കീതു നല്‍കുകയും ചെയ്തു. നിരാശയോടെ ഞങ്ങള്‍ തിരിച്ചു പോന്നു. ക്ലാസ്സുകള്‍ ആരംഭിച്ചു. ഇലക്ടീവ് സബ്ജക്റ്റ് ആണു്. ഞങ്ങള്‍ നാലഞ്ചു് പേര്‍ പല ക്ലാസ്സുകളിലും ചെന്നു്, അദ്ധ്യാപകരുടെ അനുവാദത്തോടെ, കാര്യങ്ങള്‍ അറിയിച്ചു. ഫിസിക്കല്‍ സയന്‍സ് ക്ലാസ്സില്‍ നിന്നു്, ഞങ്ങള്‍ അമ്മയെപ്പോലെ കരുതുന്ന ദേവകി ടീച്ചര്‍ ചോദിച്ചു: “എന്തിനാ കുട്ട്യേളെ, വെറുതെ പുലിവാലു് പിടിക്കുന്നതു്?” “പുലി, ഞങ്ങളെക്കൊണ്ടു് വാലു് പിടിപ്പിക്കുകയാണു്” എന്നു് ഞാന്‍ പ്രതിവചിച്ചു. ഇനിയും പലരെയും അറിയിക്കേണ്ടതുണ്ടു്. തോമസ് സാര്‍ സൈക്കോളജി ക്ലാസ്സ് ആരംഭിച്ചു. ഞങ്ങളെല്ലാവരും ക്ലാസ്സില്‍ കടന്നിരുന്നു. അടുത്തതു് പ്രിന്‍സിപ്പാളിന്റെ ഫിലോസഫി ക്ലാസ്സ് ആണു്. ആ ക്ലാസ്സ് ആണു് ബഹിഷ്ക്കരിക്കേണ്ടതു്. ഞാന്‍ ഒരു കഷ്ണം കടലാസ്സില്‍, ക്ലാസ്സ് ബഹിഷ്ക്കരണ കാര്യത്തെപ്പറ്റി ഒരു കുറിപ്പെഴുതി എല്ലാവര്‍ക്കും പാസ്സ് ചെയ്തു. കാര്യം എല്ലാവരും അറിഞ്ഞു കഴിഞ്ഞു. സൈക്കോളജി ക്ലാസ്സ് അവസാനിച്ചു. എല്ലാവരും വെളിയില്‍ ഇറങ്ങി നില്‍പ്പായി.
പ്രിന്‍സിപ്പാള്‍ ഘനഗംഭീരഭാവത്തില്‍, ക്ലാസ്സ് എടുക്കാനെത്തി. ഹാളില്‍ ആരുമില്ല. എല്ലാവരും വരാന്തയില്‍ നില്‍പ്പാണു്. അദ്ദേഹം ചോദ്യഭാവത്തില്‍ ഞങ്ങളുടെ നേരെ നോക്കി. ”സസ്പെന്‍ഷന്‍ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്തതില്‍ പ്രതിഷേധിച്ചു് ഞങ്ങള്‍ സാറിന്റെ ക്ലാസ്സ് ബഹിഷ്ക്കരിക്കുകയാണു്.” ഞങ്ങള്‍ കാര്യം അറിയിച്ചു. അദ്ദേഹം കോപം കൊണ്ടു് വിറച്ചു. ഉടന്‍ വന്നു ഒരു ആക്രോശം. ”ഐദര്‍ യു ഗോ ടു ക്ലാസ്സ് ഓര്‍ ഗോ ഹോം.” ആരും അനങ്ങിയില്ല; ഒരു പ്രതികരണവുമില്ല. പിന്നീടു് ശകാരവും ഭീഷണിയും ആരംഭിച്ചു. ഞങ്ങള്‍ക്കു് തികഞ്ഞ നിര്‍വ്വികാരത. എന്നെ സംബന്ധിച്ചിടത്തോളം ഇതു് വല്ലാത്ത ഒരു നിമിഷമായിരുന്നു. ഉള്ളില്‍ തള്ളി വരുന്ന ആവേശവും വികാരവും! പക്ഷേ, അതു മനസ്സില്‍ ഒതുക്കുകയല്ലാതെ, പ്രകടമാക്കുവാന്‍ യാതൊരു വഴിയുമില്ല. എന്റെ ശരീരവും മനസ്സും എന്റെ നിയന്ത്രണത്തില്‍ നിന്നു വിട്ടു. ഞാന്‍ ബോധരഹിതനായി നിലത്തു കുഴഞ്ഞു വീണു. ഒന്നും ഓര്‍മ്മയില്ല.
പിന്നീടു് ഞാന്‍ കണ്ണു തുറക്കുന്നതു്, മെഡിക്കല്‍കോളേജ് ഹോസ്പിറ്റലില്‍, ന്യൂറോളജി പ്രൊഫസര്‍, അബ്ദുല്‍ ഗഫൂറിന്റെ മുന്നിലാണു്. ഡോക്ടര്‍ എന്നോടു് എന്തെല്ലാമോ ചോദിക്കുന്നുണ്ടു്. എനിക്കൊന്നിനും മറുപടി പറയാന്‍ കഴിയുന്നില്ല. നാവു് കുഴഞ്ഞിരിക്കുന്നു. കൈകാലുകള്‍ തളര്‍ന്നിരിക്കുന്നു. എന്നെ ഒബ്സര്‍വേഷന്‍ വാര്‍ഡിലേക്കു് മാറ്റി.
ബോധം വീണപ്പോള്‍ എനിക്കു് ചുറ്റും ആകാംക്ഷയോടെ നില്‍ക്കുന്ന ഏതാനും അദ്ധ്യാപകരും സുഹൃത്തുക്കളും! ഒരു ദിവസം അവിടെ കിടക്കാന്‍ നിര്‍ദ്ദേശിച്ചതു കൊണ്ടു്, രണ്ടുപേര്‍ അവിടെ നിന്നു. ബാക്കിയുള്ളവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു. വൈകുന്നേരം നാലു മണിക്കു് ശേഷം കോളേജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും കുറെ പേര്‍ ഹോസ്പിറ്റലില്‍ എന്നെ കാണാനെത്തി. എന്റെ സുഖവിവരം അന്വേഷിച്ചു. കോളേജില്‍ നിന്നും ഞാന്‍ പോന്നതിനു ശേഷം അവിടെയുണ്ടായ സംഭവങ്ങള്‍ അവര്‍ വിവരിച്ചു. ”അശോകന്‍ ബോധം നഷ്ടപ്പെട്ടു വീണപ്പോള്‍ എല്ലാവരുടെയും ആവേശം തണുത്തു, ആശങ്കയായി മാറി. ഭക്ഷ്യവിഷബാധയാണോ; ബ്ലഡ് പ്രഷര്‍ ആണോ; പാരമ്പര്യമായ എന്തെങ്കിലും അസുഖമാണോ എന്നും മറ്റുമുള്ള സംശയങ്ങള്‍ ഉയര്‍ന്നു. പ്രിന്‍സിപ്പാളിന്റെ ക്രോധവും ക്ഷോഭവും പമ്പ കടന്നു. സ്നേഹവും ദയയും പ്രകടമായി. നമുക്കു് അകത്തേക്കു് കടന്നിരുന്നു സംസാരിക്കാം എന്നു് പറഞ്ഞുകൊണ്ടു് അദ്ദേഹം ഹാളിലേക്കു് കടന്നു. എല്ലാവരും അദ്ദേഹത്തെ അനുഗമിച്ചു. വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നു് കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ചേരി സ്വദേശിയും സീനിയറും പക്വമായ സംസാരശൈലിയുടെ ഉടമയുമായ ഗോപിനാഥന്‍ എഴുന്നേറ്റു. പ്രിന്‍സിപ്പാളിന്റെ ഭാഗത്തുനിന്നു ആയിടെ ഉണ്ടായ നിര്‍ഭാഗ്യകരമായ അനുഭവങ്ങള്‍ ഒന്നൊന്നായി അദ്ദേഹം വിവരിച്ചു. “ഇവിടെ ഞങ്ങള്‍ സ്നേഹവും ദയയും ശാന്തമായ സമീപനവും ആണു് അങ്ങയില്‍ നിന്നു് പ്രതീക്ഷിച്ചതു്. പ്രിന്‍സിപ്പാള്‍ ക്ലാസ്സിലേക്കു് നടന്നു വരുമ്പോള്‍ ഒരു മദയാന കാടിളക്കി വരുന്ന പ്രതീതിയാണു് ഞങ്ങള്‍ക്കു് അനുഭവപ്പെടുന്നതു്. ക്രൂരമായ സ്നേഹമാണു് അങ്ങയില്‍ നിന്നുണ്ടാകുന്നതു്. വിദ്യാര്‍ത്ഥികളോടു് എങ്ങിനെ പെരുമാറണം എന്നുകൂടി ഇവിടെ നിന്നു് മനസ്സിലാക്കണമെന്നതാണു് ഞങ്ങളുടെ അഭിലാഷം. അങ്ങയില്‍ നിന്നു് ഞങ്ങള്‍ അതു പ്രതീക്ഷിക്കുന്നു. ഇവിടെ മാന്യമല്ലാത്ത രീതിയില്‍ പെരുമാറുന്ന ഒറ്റ വിദ്യാര്‍ത്ഥി പോലും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും കുറ്റവാളികളോടെന്നപോലെ പരുഷമായ പെരുമാറ്റമാണു് അങ്ങയില്‍ നിന്നുണ്ടാകുന്നതു്. അതു നിര്‍ഭാഗ്യകരമാണു്.” ഇതിനെ പിന്താങ്ങിക്കൊണ്ടു് മറ്റു ചിലരും സംസാരിച്ചു. ജീവിതത്തില്‍ ആദ്യമായാണു് ഇത്തരം ഒരു അനുഭവം ഉണ്ടാകുന്നതു് എന്നു് പ്രിന്‍സിപ്പാള്‍ തുറന്നു പറഞ്ഞു.
“ക്രൂരമായ സ്നേഹം” എന്ന പ്രയോഗം അദ്ദേഹത്തിന്റെ മനസ്സില്‍ത്തട്ടിയിരുന്നു. സുകുമാരന്റെ സസ്പെന്‍ഷന്‍ അദ്ദേഹം പിന്‍വലിച്ചു. എന്റെ ബോധക്ഷയം, വാസ്തവത്തില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാവാതെ അവസാനിക്കുന്നതിനു കാരണമായെന്നു പിന്നീടു് മനസ്സിലാക്കുവാന്‍ കഴിഞ്ഞു.
പിറ്റേന്നു് കാലത്തു് സമയം ഒന്‍പതു മണിയായിക്കാണും. ഡോക്ടര്‍ വന്നു്, എന്നെ പരിശോധിച്ചു. പറയത്തക്ക അസുഖങ്ങള്‍ ഒന്നും ഇല്ലെന്നും, ഇനി പോകാമെന്നും പറഞ്ഞു. എന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഫ്രഷ് അപ് ആവാനൊന്നും കഴിയാത്ത സ്ഥിതിയില്‍ ആയിരുന്നു ഞാന്‍. കോളേജില്‍ നിന്നു് നേരിട്ടു് ആസ്പത്രിയിലേക്കു് കൊണ്ടുവന്നതാണല്ലോ. മുണ്ടും ഷര്‍ട്ടും വല്ലാതെ മുഷിഞ്ഞിട്ടുണ്ടു്. ഹോസ്റ്റലില്‍ എത്തിയാല്‍ മാത്രമേ ഫ്രഷ് അപ് ആവാനും ഡ്രസ്സ് മാറ്റാനും കഴിയുകയുള്ളൂ. മുറിയുടെ താക്കോല്‍ ആണെങ്കില്‍ റൂംമേറ്റ് ആയ ബാലകൃഷ്ണന്‍ നമ്പ്യാരുടെ കൈവശമാണു്. അദ്ദേഹം കോളേജില്‍ ആയിരിക്കും. താക്കോല്‍ ലഭിക്കണമെങ്കില്‍ കോളേജില്‍ പോവണം. രണ്ടും കല്‍പ്പിച്ചു ബസ്സ് കേറി കോളേജില്‍ എത്തി. നമ്പ്യാര്‍ ക്ലാസ്സിലാണു്. ജനറല്‍ ക്ലാസ്സില്‍ തമ്പി സാര്‍ സോഷ്യോളജി എടുക്കുകയാണു്. ഞാന്‍ സ്റ്റേജിനടുത്തു, വാതില്‍ക്കല്‍ ചെന്നു നിന്നു. എന്നെ കണ്ടതും “കഥാനായകന്‍ വന്നാട്ടെ” എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം എന്നെ സ്റ്റേജിലേക്കു് ക്ഷണിച്ചു. ഞാന്‍ മുഷിഞ്ഞ വേഷത്തോടെ സ്റ്റേജിലേക്കു് കേറി. സഹപാഠികള്‍ എല്ലാം കയ്യടിച്ചുകൊണ്ടു് എന്നെ സ്വീകരിച്ചു. തമ്പി സാറിന്റെ അനുവാദം വാങ്ങിക്കൊണ്ടു്, ”സുഹൃത്തുക്കളേ, കാര്യങ്ങള്‍ ശുഭപര്യവസായി ആയി കലാശിച്ചതില്‍ ഏറെ സന്തോഷമുണ്ടു്. എല്ലാവരുടേയും സഹകരണത്തിനു ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.” എല്ലാവരും വീണ്ടും കയ്യടിച്ചു. ഞാന്‍ റൂം മേറ്റിനോടു് താക്കോല്‍ വാങ്ങി, “നാളെ കാണാം” എന്നു പറഞ്ഞു കൊണ്ടു് ഹോസ്റ്റലിലേക്കു് വിട്ടു.
മാതൃഭൂമി പത്രത്തിന്റെ ചരമക്കോളത്തില്‍ ആകസ്മികമായാണു് രാമന്‍ ചെട്ട്യാരുടെ ഫോട്ടോ കണ്ടതു്. വല്ലാത്ത വിഷമം തോന്നി. എന്തു സംഭവിച്ചു ആവോ? പ്രായം അറുപതിനു അടുത്തു് കാണും. നല്ല അദ്ധ്വാനശീലന്‍. അദ്ദേഹത്തിനു് വല്ല രോഗവും ഉള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. എന്റെ മനസ്സു് വര്‍ഷങ്ങള്‍ പിറകിലേക്കു് അറിയാതെ സഞ്ചരിച്ചു. രാമന്‍ ചെട്ട്യാരുടെ ലളിതമായ വേഷവും പ്രസന്നമായ മുഖവും മനസ്സില്‍ തെളിഞ്ഞു.
ഇക്കണ്ടന്‍ ചെട്ട്യാരുടെ അഞ്ചു മക്കളില്‍ മൂത്ത ആളാണു് രാമന്‍ ചെട്ട്യാര്‍. നന്മണ്ടയില്‍ എന്റെ വീടിന്റെ ഒരു വിളിപ്പാടകലെയാണു ചെട്ട്യാരുടെ വീടു്. ഓലമേഞ്ഞ കൊച്ചു വീടു്. കോലായില്‍ പല സ്ഥലത്തായി, മൂന്നോ നാലോ കുഴിമഗ്ഗങ്ങള്‍. ഓടം അടിക്കുന്ന ശബ്ദം കൊണ്ടു് സദാ മുഖരിതം. രാമന്‍ ചെട്ട്യാരുടെ പ്രായമായ പിതാവും രണ്ടു അനുജന്മാരും രാമന്‍ ചെട്ട്യാരോടൊപ്പം മഗ്ഗങ്ങളില്‍ ഇടതടവില്ലാതെ ജോലി ചെയ്തു കൊണ്ടിരിക്കും. സ്ത്രീകളും കുട്ടികളും നെയ്ത്തുമായി ബന്ധപ്പെട്ട ജോലികളില്‍ സഹകരിക്കും. അതിനിടയില്‍ ഇളയ സഹോദരനായ ചാപ്പന്‍ ചെട്ട്യാര്‍ മറ്റു തൊഴിലുകള്‍ തേടി നാടു് വിട്ടു. പാലക്കാട്ടു് ആണെന്നു് പറഞ്ഞു കേട്ടിട്ടുണ്ടു്.
ദാരിദ്ര്യത്തിന്റെ ദുഃഖഭാരം ശരിയ്ക്കും ഉള്‍ക്കൊണ്ടു കൊണ്ടാണു് കുടുംബം മുന്നോട്ടു നീങ്ങിയതു്. രാമന്‍ ചെട്ട്യാര്‍ കുടുംബ നാഥനാണു്. നൂല്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ നിന്നു് അദ്ദേഹം നൂല്‍ കൊണ്ടു വരും. അതു് എത്തിക്കഴിഞ്ഞാല്‍ പിന്നെ ജോലിയുടെ തകൃതിയാണു്. ഊടിന്റെയും പാവിന്റെയും നൂലുകള്‍ വേര്‍തിരിയ്ക്കും. മുറ്റത്തു് തറികള്‍ നാട്ടി അതില്‍ പാവുനൂല്‍ വീതിയില്‍ വലിച്ചു കെട്ടും. ഇഴകളിലുള്ള പിഴവുകള്‍ തീര്‍ക്കും. കഞ്ഞിപ്പശ തേച്ചു് ഉണക്കും. പിന്നീടു് അതു മഗ്ഗത്തിലേക്കു് മാറ്റും. ക്ഷമയും സൂക്ഷ്മതയും അത്യാവശ്യമായ ശ്രമകരമായ ജോലി ആണതു്. ഊടിനുള്ള നൂലുകള്‍ റാട്ടകളിലിട്ടു് തിരിച്ചു, നല്ലികളിലേക്കു് ചുറ്റി എടുക്കുന്ന ജോലി അധികവും ചെയ്യുന്നതു്, സ്ത്രീകളും കുട്ടികളുമാണു്. നല്ലികള്‍ ഓടത്തില്‍ ഇട്ടു നെയ്യുന്നതു് പുരുഷന്മാരും. കുഴിമഗ്ഗത്തില്‍ അധികവും നെയ്യുന്നതു് തോര്‍ത്തു മുണ്ടുകളാണു്. രണ്ടറ്റവും ചുകന്ന കരയുള്ള തോര്‍ത്തു മുണ്ടു്. നാടന്‍ പണികളില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരും സ്ത്രീകളും അക്കാലത്തു് ഉപയോഗിച്ചിരുന്നതു് ഇത്തരം മുണ്ടുകളാണു്.
ഓരോ മഗ്ഗത്തിലേയും നൂലുകള്‍ നെയ്തു് വസ്ത്രമായിക്കഴിഞ്ഞാല്‍ അതു മുറിച്ചു വേര്‍പെടുത്തി എടുത്തു് വൃത്തിയായി മടക്കി, കെട്ടാക്കും. വൈകുന്നേരങ്ങളില്‍, അതും തലയിലേറ്റി, രാമന്‍ ചെട്ട്യാര്‍ വീടിന്റെ പടിയിറങ്ങും. രാമന്‍ ചെട്ട്യാരുടെ വസ്ത്രധാരണം വളരെ ലളിതമാണു്. സ്വന്തം വീട്ടില്‍ നെയ്തെടുക്കുന്ന ചുവന്ന കരയുള്ളതും വീതിയുള്ളതുമായ തോര്‍ത്തു മുണ്ടാണു് ഉടുക്കുക. മറ്റൊരു തോര്‍ത്തു് തലയില്‍ കെട്ടിയിരിക്കും. നന്മണ്ടയിലെ ആളുകള്‍ കൂടുന്ന ചില പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണു് രാമന്‍ ചെട്ട്യാര്‍ പോവുക. അവിടെ ആവശ്യക്കാരായ നാട്ടുകാര്‍ക്കു് നേരിട്ടു വില്‍പ്പന നടത്തും. അല്ലെങ്കില്‍ പതിവുകാരായ ചില കടക്കാരെ ഏല്‍പ്പിക്കും. തന്റെ ഉല്‍പ്പന്നം വിറ്റു കിട്ടിയാല്‍ മാത്രമെ, വീട്ടിലേയ്ക്കു ചെലവിനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിയുകയുള്ളൂ. മുണ്ടുകള്‍ക്കു് ആവശ്യക്കാര്‍ ഇല്ലെങ്കില്‍ കഷ്ടപ്പെട്ടതു തന്നെ. വീടു് പട്ടിണിയാകും. തന്റെ കുടുംബാംഗങ്ങളുടെ വൈകുന്നേരം വരെയുള്ള അദ്ധ്വാനം നിഷ്ഫലം ആയതിലുള്ള ദുഃഖം മനസ്സിലും വില്‍പ്പന നടത്താന്‍ കഴിയാത്ത ഉല്‍പ്പന്നം തലയിലും ചുമന്നു കൊണ്ടു രാത്രി വളരെ വൈകി, ഒരു ചൂട്ടും മിന്നിച്ചു വീട്ടിലേയ്ക്കു തിരിച്ചു വരുന്ന രാമന്‍ ചെട്ട്യാരെ എന്റെ കുട്ടിക്കാലത്തു് പലപ്പോഴും എനിയ്ക്കു് കാണാന്‍ കഴിഞ്ഞിട്ടുണ്ടു്. ഗൃഹനാഥന്‍കൊണ്ടുവരുന്ന പൂളയും മീനും അരിയും ചായപ്പൊടിയും പ്രതീക്ഷിച്ചു, അടുപ്പത്തു് വെള്ളവും തിളപ്പിച്ചു് വീട്ടുകാരി കാത്തിരിക്കുകയാവും. രാത്രി ഏറെ വൈകിയാല്‍ കുട്ടികള്‍ ഒഴിഞ്ഞ വയറുമായി കിടന്നുറങ്ങും. ഇന്നിന്റെ ചിന്തകളല്ലാതെ, അവര്‍ക്കു് നാളെയെപ്പറ്റി പ്രതീക്ഷകളില്ല. ഇന്നത്തെ ദിവസം കഴിഞ്ഞാല്‍ കഴിഞ്ഞു. അത്ര തന്നെ. നിത്യത്തൊഴിലില്‍ നിന്നുള്ള വരുമാനം ഒന്നുകൊണ്ടു മാത്രമാണു് കുടുംബം പുലര്‍ന്നു പോന്നതു്. 1961ല്‍ നെയ്ത്തു സൊസൈറ്റികള്‍ നിലവില്‍ വന്ന ശേഷം ചെറിയൊരു മാറ്റം കൈവന്നു. സൊസൈറ്റികള്‍ നെയ്ത്തിനു ആവശ്യമായ നൂല്‍ വിതരണം ചെയ്യും. നെയ്തെടുക്കുന്ന വസ്ത്രങ്ങള്‍ സ്വീകരിച്ചു് ന്യായമായ പ്രതിഫലം നല്‍കും. നെയ്ത്തുകാര്‍ക്കു് ഇതു വലിയൊരു അനുഗ്രഹമായി. വസ്ത്രങ്ങള്‍ വില്‍പ്പന നടത്താന്‍ വേണ്ടി തെണ്ടേണ്ട ആവശ്യമില്ല.
ദാരിദ്ര്യത്തിന്റെ തീച്ചൂളയില്‍ വേവുമ്പോഴും രാമന്‍ ചെട്ട്യാര്‍ തന്റേതായ വഴിയില്‍ നാട്ടുകാര്‍ക്കു് ഒരു സഹായിയാണു്. അയല്‍ വീടുകളിലോ ബന്ധുവീടുകളിലോ വല്ല അടിയന്തിരങ്ങളും നടക്കുകയാണെങ്കില്‍ അവിടെ വേണ്ടുന്ന ഒത്താശ ചെയ്യുന്നതില്‍ അദ്ദേഹം മുന്നിട്ടിറങ്ങും. നാട്ടില്‍ അറിയപ്പെടുന്ന ഒരു പാചകക്കാരനാണു് ചെട്ട്യാര്‍. സ്വതഃസിദ്ധമായ മനോധര്‍മ്മം കൊണ്ടു് വളര്‍ത്തിയെടുത്തതാണു്, അദ്ദേഹത്തിന്റെ പാചക കല. എന്റെ കുട്ടിക്കാലത്തു് നാട്ടില്‍ നടക്കുന്ന വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ അടിയന്തിരങ്ങള്‍ക്കു ഒരുക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ വളരെ ലളിതമായിരുന്നു. തികച്ചും നാടന്‍ വിഭവങ്ങള്‍. ഇന്നത്തെപ്പോലെ സാമ്പാര്‍, അവിയല്‍ ഓലന്‍, പുളിശ്ശേരി, ചിക്കന്‍ ബിരിയാണി തുടങ്ങിയവ ഒന്നും ആളുകള്‍ക്കു് കേട്ടുകേള്‍വി പോലുമില്ല. ചോറും ഉപ്പേരിയും എരിശ്ശേരിയും മോരും അച്ചാറും പപ്പടവും. ഇത്രയും ആയാല്‍ സദ്യ കേമമായി. എരിശ്ശേരി ഒരുക്കുന്നതു്, ഒന്നുകില്‍ മണ്ണന്‍ കായയും പരിപ്പും ചേര്‍ത്തു വേവിച്ചു് ആയിരിക്കും, അതല്ലെങ്കില്‍ വരിക്കച്ചക്ക കരൂളും കുരുവും മാറ്റി ചെറുതായി കൊത്തി അരിഞ്ഞു ആയിരിക്കും. രണ്ടായാലും നല്ലൊരു വറവു് ചേര്‍ക്കും. വറ്റല്‍ മുളകു്, ഉള്ളി, കടുകു്, കറിവേപ്പില, ചിരകി എടുത്ത തേങ്ങ എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റി എടുത്തൊരു വറവു്. മറ്റൊരു വിഭവം കാളനാണു്. നാട്ടുമാങ്ങയുള്ള കാലത്തു് മാങ്ങാക്കാളന്‍, അതല്ലെങ്കില്‍ മോരു് കാളന്‍. മോരു് കാളന്‍ ആണെകില്‍, നേന്ത്രക്കായയോ അല്ലെങ്കില്‍ എളവനോ കഷ്ണങ്ങളായി ചേര്‍ക്കും. നാളികേരം അരച്ചു ചേര്‍ക്കുന്നതോടൊപ്പം കുരുമുളകു് പൊടി, ഉലുവപ്പൊടി എന്നിവയും പ്രധാന ചേരുവകള്‍ ആയിരിക്കും. ഏതു തരം കാളന്‍ ആയാലും ഉലുവ ചേര്‍ത്തുള്ള ഒരു വറവു് നിര്‍ബ്ബന്ധം. സദ്യ ഒരുക്കുന്ന സ്ഥലത്തു് രാമന്‍ ചെട്ട്യാരുടെ സാന്നിധ്യം ഉണ്ടായാല്‍ മതി, സദ്യ പൊടിപൊടിക്കാന്‍. അതാണു് നാട്ടിലെ വിശ്വാസം. ഞാന്‍ ഇവിടെ പറഞ്ഞതു് കീഴ്ജാതിക്കാരുടെ സദ്യയുടെ കാര്യമാണു്.
ഇല്ലങ്ങളിലും നായര്‍ പ്രമാണിമാരുടെ തറവാടുകളിലും നടക്കുന്ന അടിയന്തിരങ്ങള്‍ക്കു സദ്യയുടെ വിഭവങ്ങള്‍ വ്യത്യസ്തമത്രെ. അവിടെ അകം നിലയ്ക്കു്, എരിശ്ശേരി, പുളിശ്ശേരി, രസം, മോരു്‍, അവിയല്‍, ഓലന്‍, കൂട്ടുകറി, ഉപ്പേരികള്‍, പായസങ്ങള്‍ തുങ്ങിയവ ഉണ്ടാകുമത്രേ. ഏതായാലും അത്തരം സ്ഥലങ്ങളില്‍ കീഴ്ജാതിക്കാര്‍ക്കു് നല്‍കുന്ന പുറം നില സദ്യയ്ക്കു് ഇതൊന്നും കാണില്ല. അവര്‍ക്കു് മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന താണ തരം അരിയുടെ ചോറായിരിയ്ക്കും. കറികളായി ചക്കക്കൂട്ടാനും മാങ്ങാക്കാളനും തന്നെ. അല്ലെങ്കില്‍, വെള്ളം ചേര്‍ത്തു ലൂസാക്കിയ എന്തെങ്കിലും ഒരു കറി. കറി വിളമ്പുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചോറു് ഒഴുകിപ്പോകും. അവ നല്‍കുന്നതാവട്ടെ, കാര്യസ്ഥന്മാര്‍ നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും കണ്ടത്തിലോ കുപ്പയിലോ ഇരുത്തിയായിരിക്കും. കുട്ടിക്കാലത്തു് ഒന്നു രണ്ടു തവണ അത്തരം സന്ദര്‍ഭങ്ങളില്‍ പങ്കെടുക്കാനുള്ള ദൌര്‍ഭാഗ്യം ഉണ്ടായിട്ടുണ്ടു്. ആഹാരം നല്‍കുന്നതിലെ വിവേചനത്തില്‍ അമര്‍ഷവും തോന്നിയിട്ടുണ്ടു്.
വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞു; ആളുകളുടെ ജീവിതരീതിയിലും പെരുമാറ്റത്തിലും ഏറെ മാറ്റങ്ങള്‍ വന്നു. മുമ്പത്തെപ്പോലെ ദാരിദ്ര്യം ഇന്നില്ല. ഞാന്‍ നാട്ടില്‍ നിന്നു് വളരെ അകലെ, നടുവത്തൂര്‍ ഹൈസ്കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്ന കാലം. ഒരു സായാഹ്നത്തില്‍ സ്കൂള്‍ വിട്ട ശേഷം ഗ്രൌണ്ടില്‍ ബാഡ്‌മിന്റണ്‍ കളിക്കുകയാണു്. അപ്പോഴുണ്ടു്, സ്കൂള്‍ കെട്ടിടവും കഴിഞ്ഞു, ഗ്രൌണ്ട് ക്രോസ്സ് ചെയ്തു് രണ്ടു മൂന്നാളുകള്‍ നടന്നു വരുന്നു. നോക്കുമ്പോള്‍ മുഖപരിചയമുള്ള ആളുകള്‍. എന്നെ കണ്ടപ്പോള്‍ അവര്‍ പെട്ടെന്നു് നിന്നു. പരിചയഭാവത്തില്‍ ചിരിച്ചു. ഞാനുടനെ അടുത്തു ചെന്നു. അത്ഭുതപ്പെട്ടു പോയി. രാമന്‍ ചെട്ട്യാരും രണ്ടു് അയല്‍ക്കാരും. “മാഷ് ഇപ്പം ഇവട്യാല്ലേ പഠിപ്പിക്കുന്നതു്?” അതെ, ഇവടെ ഏതാണ്ടു് പത്തു കൊല്ലായി.” എല്ലാരും ഹൃദയം തുറന്നു ചിരിച്ചു. ”ഞങ്ങളിവടെ അടുത്തു് വെളിയന്നൂര്‍ തെരൂലു് നാളെ ഒരു കല്യാണം ണ്ടു്. അതിനു സദ്യയൊരുക്കാന്‍ വന്നതാ.” “കണാര ചെട്ട്യാരുടെ മകളുടെ കല്യാണം അല്ലേ” “അതെ”.”എനിക്കും ക്ഷണം ണ്ടു്, ഞാനിപ്പം ഇവിടുത്തുകാരനായല്ലോ”. കുറച്ചു സമയം വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും സംസാരിച്ചു. പിരിയാന്‍ നേരത്തു്, ”ആ കയ്യിലെ ചട്ടുകം എനിക്കു തര്വോ? വറുത്തുപ്പേരി കോരിയെടുക്കാന്‍ പഷ്ടാ” ബാഡ്‌മിന്റണ്‍ ബാറ്റ് ചൂണ്ടിക്കൊണ്ടു്, രാമന്‍ ചെട്ട്യാര്‍ ഒരു തമാശ വിട്ടു. എല്ലാവരും പൊട്ടിച്ചിരിച്ചു. തമ്മില്‍ പിരിഞ്ഞു.
പിറ്റേന്നു് കല്യാണസദ്യയ്ക്കു് പങ്കെടുത്തപ്പോള്‍, രാമന്‍ ചെട്ട്യാരുടെ കൈപ്പുണ്യം ശരിയ്ക്കും അനുഭവിച്ചു. സ്വാദിഷ്ടങ്ങളായ എന്തെല്ലാം വിഭവങ്ങള്‍! അടുത്ത കാലത്തൊന്നും അത്തരം ഒരു സദ്യ ഉണ്ടിരുന്നില്ല. സദ്യ കഴിഞ്ഞു, ഞാന്‍ രാമന്‍ ചെട്ട്യാരെ സമീപിച്ചു, നല്ല അഭിപ്രായം രേഖപ്പെടുത്തി. തിരക്കൊഴിഞ്ഞ നേരമാണു്. ഞങ്ങളിരുവരും അല്‍പ്പം അകലെ മാറി ഒരു ബെഞ്ചില്‍ ഇരുന്നു. പഴയ കാലത്തേക്കു് കുറച്ചു നേരം യാത്ര നടത്തി. ”ഞങ്ങളെല്ലാം നെയ്ത്തു് നിര്‍ത്തി. ഇപ്പോള്‍ കുട്ടികളെല്ലാം മറ്റു തൊഴിലുകള്‍ എടുക്കുന്നു. ചെത്തിപ്പടവും വാര്‍പ്പും മറ്റുമാണു് അവര്‍ ചെയ്യുന്നതു്. ഞാന്‍ ഈ പണിയും. ആഴ്ചയില്‍ രണ്ടോ മൂന്നോ അടിയന്തിരങ്ങള്‍ മുടങ്ങാതെ ഒത്തു വരുന്നുണ്ടു്. ഒരടിയന്തിരത്തിനു് മൂന്നു ദിവസത്തെ പണിയാണു്. ഒരു പാര്‍ട്ടി, ഒരു സദ്യ, ഒരു സല്‍ക്കാരം. മനസ്സിനിണങ്ങിയ ജോലി ആയതിനാല്‍ സംതൃപ്തിണ്ടു്. അതൊരു വല്യ കാര്യാണു്. എന്റെ വീടു് ഞാന്‍ പുതുക്കിപ്പണിതു. രണ്ടു പെണ്‍കുട്ട്യേളെ കെട്ടിച്ചുവിട്ടു. എല്ലാറ്റിനും ഈ തൊഴില്‍ സഹായിച്ചു. ദൈവ കൃപ.” രാമന്‍ ചെട്ട്യാരെ കൊയിലാണ്ടിയിലെ ഒന്നോ രണ്ടോ അടിയന്തിരത്തിനു് വീണ്ടും കാണാന്‍ ഇടയായി. നാട്ടില്‍ത്തന്നെ നിരന്തരം ജോലിയാണെന്നു് അന്നു പറഞ്ഞതോര്‍ക്കുന്നു.
രാമന്‍ ചെട്ട്യാരുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ വല്ലാത്ത മനഃപ്രയാസം തോന്നി. നന്മണ്ടക്കാരുടെ നളന്‍ യാത്ര പറഞ്ഞിരിക്കുന്നു. നാട്ടുകാര്‍ക്കു് വലിയൊരു നഷ്ടമാണതു്. അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ വീടു് സന്ദര്‍ശിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ഞാന്‍ തീരുമാനിച്ചു. അന്നൊരു ഞായറാഴ്ച ദിവസം ഞാന്‍ കൊല്ലങ്കണ്ടി തറവാട്ടില്‍ എത്തി. അവിടെയാണു് രാമന്‍ ചെട്ട്യാര്‍ താമസി ച്ചിരുന്നതു്. പഴയ വീടു് ആകെ മാറിയിരിക്കുന്നു. വീടിന്റെ മുറ്റത്തു് ഒരു താര്‍പ്പായ വലിച്ചു കെട്ടിയിരിക്കുന്നു. ഏതാനും മേശകളും കസാലകളും ആളുകള്‍ക്കു് ഇരിക്കാന്‍ പാകത്തില്‍ ക്രമീകരിച്ചിട്ടുണ്ടു്. മുറ്റത്തേക്കു് ഇറങ്ങിയപ്പോള്‍ രാമന്‍ ചെട്ട്യാരുടെ രണ്ടു് അനുജന്മാരും മക്കളും അടുത്തു വന്നു് ഇരിക്കാന്‍ ക്ഷണിച്ചു. ദുഃഖം തളം കെട്ടി നില്‍ക്കുന്ന മുഖമാണു് എല്ലാവര്‍ക്കും. ഞാന്‍ ഒരു കസാലയില്‍ ഇരുന്നു. അടുത്തായി കേളുച്ചെട്ട്യാരും ഇരുന്നു. ഞാന്‍ മരണവാര്‍ത്ത പത്രത്തില്‍ കണ്ടു വന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അറിയിച്ചു. ”അറ്റാക്ക് ആയിരുന്നു. ആരും അറിഞ്ഞില്ല. ഞങ്ങളുടെ ഭാഗ്യദോഷംന്നു് പറഞ്ഞാ മതി. അങ്ങിനെയാണതു സംഭവിച്ചതു്.” കേളുച്ചെട്ട്യാര്‍ പറഞ്ഞു തുടങ്ങി. “എന്റെ അനുജന്‍ ചാപ്പനെ ങ്ങക്കു് അറിയാലോ. കുട്ടിക്കാലത്തെ കഷ്ടപ്പാടു കൊണ്ടു് നാടുവിട്ടുപോയ അവന്‍ പാലക്കാട്ടായിരുന്നു കുടുംബവുമായി താമസം. അവന്റെ മൂത്ത മകളുടെ വിവാഹം ഇവിടെ വെച്ചു് നടത്താനാണു് അവന്‍ ആഗ്രഹിച്ചതു്. അതു ഞങ്ങള്‍ക്കൊക്കെ സന്തോഷമുള്ള കാര്യവുമായിരുന്നു. അവന്റെ കുടുംബക്കാരും ബന്ധുക്കളും എല്ലാം ഈ നാട്ടിലാണല്ലോ. ഏട്ടന്റെ നേതൃത്വത്തില്‍ അതിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങി. പെണ്ണിനുള്ള ഡ്രസ്സുകള്‍ എല്ലാം ഏട്ടന്‍ തന്നെ പോയി എടുത്തു കൊടുത്തു. ഏട്ടന്‍ നാട്ടുകാരുടെ എല്ലാ കാര്യത്തിലും സഹകരിക്കുന്ന ആളാണല്ലോ. ആ നന്ദി നാട്ടുകാരും കാണിച്ചു. വീടു് വൈറ്റ് വാഷ് ചെയ്യാനും പെയിന്റ് അടിക്കാനും മുറ്റത്തു് പന്തല്‍ ഇടാനും എല്ലാം നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി നടത്തി. ഏതാണ്ടു് അഞ്ഞൂറു് പേര്‍ക്കു് വേണ്ടുന്ന സദ്യ ഒരുക്കാന്‍ തീരുമാനമായി. അരിയും സാമാനങ്ങളും, പച്ചക്കറികളും എല്ലാം അയല്‍ക്കാരും സ്നേഹജനങ്ങളും മത്സരിച്ചെന്നോണം വീട്ടില്‍ എത്തിച്ചു തന്നു. നാട്ടില്‍ ഇങ്ങനെ ഒരു അനുഭവം മുമ്പു് ഉണ്ടായിട്ടില്ല. എല്ലാം ഏട്ടന്റെ നാട്ടുകാരോടുള്ള പെരുമാറ്റഗുണം കൊണ്ടാണു്. അതോര്‍ക്കുമ്പോള്‍ എന്റെ തൊണ്ട ഇടറുന്നുണ്ടു്. ഇനി അങ്ങിനെ ഒരാള്‍ ഈ കുടുംബത്തില്‍ ഉണ്ടാവ്വോ എന്ന കാര്യം സംശയാ. എന്തിനേറെ സംഗതി ചുരുക്കി പറയാലോ. കല്യാണദിവസം സദ്യ ഒരുക്കാന്‍ ഏട്ടന്‍ തന്നെ മുന്നിട്ടിറങ്ങി. കൂടെ ഏട്ടന്റെ പതിവു സഹായികളും. കല്യാണത്തലേന്നു് പതിവുപോലെ പാര്‍ട്ടി, രാത്രി നെയ്ച്ചോറും ചിക്കനും, കല്യാണദിവസം രാവിലെ ഉപ്പുമാവും പഴവും ചായയും. കല്യാണദിവസം വേണ്ട സദ്യയ്ക്കു് സ്വരുക്കൂട്ടാന്‍ തലേന്നു് രാത്രി ഏറെ വൈകും വരെ കയ്യും മെയ്യും മറന്നു ഏട്ടന്‍ അധ്വാനിച്ചു. അതു് ഏട്ടന്റെ ഒരു രീതിയാണു്. അതിരാവിലെ എഴുന്നേറ്റു പാചകം തുടങ്ങി. പതിനൊന്നു മണിയാകുമ്പോഴേക്കും പതിനാലു കൂട്ടം വിഭവങ്ങള്‍ ഒരുക്കി. ഏട്ടന്‍ തന്റെ സഹായികളില്‍ മുതിര്‍ന്നവനെ അടുത്തു വിളിച്ചു. ”എനിക്കെന്തോ വല്ലാത്തൊരു കൊഴക്കു്, ഞാനൊന്നു പോയി തല ചായ്ക്കട്ടെ. എന്നെ ആരും വിളിച്ചു അലമ്പാക്കരുതു്. ഇനിയുള്ള കാര്യങ്ങളൊക്കെ കേള്വോടു് ചെയ്യാന്‍ പറയണം.” എന്നു് പറഞ്ഞു കൊണ്ടു് താഴേക്കു് ഇറങ്ങി നടന്നു. സമയം പതിനൊന്നരയോടെ ബാലുശ്ശേരിയില്‍ നിന്നുള്ള വരന്റെ പാര്‍ട്ടിക്കാര്‍ കല്ലാരിപ്പറമ്പില്‍ വാഹനമിറങ്ങി, നടന്നു വരികയാണു്. തകിലിന്റെയും നാദസ്വരത്തിന്റെയും ശബ്ദം ഇങ്ങടുത്തെത്തി. വീടിന്റെ പടി കയറിവന്ന വരനെയും പാര്‍ട്ടിയെയും വീട്ടുകാര്‍ വേണ്ടതുപോലെ സ്വീകരിച്ചു ഇരുത്തി. കൃത്യം പന്ത്രണ്ടരയ്ക്കു് വിവാഹം നടന്നു. വിവാഹപ്പന്തലില്‍ ഏട്ടനെ പലരും അന്വേഷിച്ചു. പക്ഷേ കണ്ടില്ല. വിവാഹശേഷം ഗംഭീരമായ സദ്യയും കഴിഞ്ഞു ആളുകള്‍ യാത്രയായി. ഞാനും ചാപ്പനും കുട്ട്യേളും ഏട്ടനെ പല സ്ഥലത്തും അന്വേഷിച്ചു. ഒടുവില്‍ ആരോ താഴെ പൂട്ടിക്കിടന്ന രാരുക്കുട്ട്യാപ്പന്റെ വീട്ടിന്റെ ഇരുളടഞ്ഞ ചായ്പിലേക്കു് ടോര്‍ച്ചു മിന്നിച്ചു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി! ഏട്ടനുണ്ടു് ഒരു പുല്‍പ്പായില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഒരിക്കലും ഉണരാത്ത ഉറക്കം.”
കേളുച്ചെട്ട്യാര്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ഒരു വിധം സംഭവം വിവരിച്ചു അവസാനിപ്പിച്ചു. ഇതിനിടയില്‍ എന്റെ മുന്നില്‍ ആരോ കൊണ്ടുവന്നു വെച്ച ഒരു ഗ്ലാസ്സ് ചായ കഴിച്ചു, ഞാന്‍ എഴുന്നേറ്റു. എന്റെ ചുറ്റും വന്നു നിന്ന രാമന്‍ ചെട്ട്യാരുടെ മക്കളുടെ ചുമലില്‍ തട്ടി ഏതാനും ആശ്വാസ വാക്കുകള്‍ പറഞ്ഞ ശേഷം ഞാന്‍ പടി ഇറങ്ങി.
നന്മണ്ടയില്‍ ഞങ്ങളുടെ കുടുംബക്കാര്‍ നാലു തറവാടുകളിലായാണു് താമസിച്ചിരുന്നതു്. പാറപ്പുറത്തു്, നെടുമ്പാല, പാണ്ടിക്കോടു്, വേങ്ങോളി. ഇതില്‍ ഏറ്റവും പഴക്കമുള്ളതു് പാറപ്പുറത്തു് തറവാടാണു്. അവിടെ നിന്നും ആളുകള്‍ കുടിയേറി പാര്‍ത്തതു കൊണ്ടാണു് മറ്റുള്ള തറവാടുകള്‍ പില്‍ക്കാലത്തു് രൂപപ്പെട്ടതു്. ഓരോ തറവാടിനെപ്പറ്റിയും അവിടങ്ങളിലെ ചില പ്രധാന വ്യക്തികളെപ്പറ്റിയും ഇവിടെ പ്രതിപാദിക്കാനാണു്, ഉദ്ദേശിക്കുന്നതു്.
പാറപ്പുറത്തു്
കൊക്കിലോട്ടുമ്മല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലയുടെ പടിഞ്ഞാറെച്ചെരിവിലാണു് പാറപ്പുറത്തു തറവാടു്. തറവാടിന്റെ മുന്‍ഭാഗത്തു് വലതുമാറി ഒരു മൂര്‍ത്തിത്തറ ഉണ്ടായിരുന്നു. അവിടെ ഇന്നും അന്തിത്തിരി കൊളുത്താറുണ്ടു്. എന്റെ കുട്ടിക്കാലത്തു് കുഞ്ചുക്കാരണവര്‍ ആയിരുന്നു അവിടെ താമസം. അദ്ദേഹം ഒരു കളരി അഭ്യാസിയായിരുന്നു. മലയുടെ കിഴക്കേച്ചെരിവില്‍ ക്ഷേത്രത്തിന്നു വടക്കു ഭാഗത്തായി താമസിക്കുന്ന ഏരത്തുകണ്ടി വീട്ടുകാരും പടിഞ്ഞാറെച്ചെരിവില്‍ താമസിക്കുന്ന പുല്ലങ്കോട്ടുമ്മല്‍, ഇളമ്പിലാട്ടു് വീട്ടുകാരും ഈ തറവാട്ടില്‍പ്പെട്ടവരാണു്. നിരവധി വൈദ്യന്‍മാര്‍ക്കും കലാകാരന്മാര്‍ക്കും ജന്മം നല്‍കിയ തറവാടാണിതു്. പത്തൊന്‍പതു് – ഇരുപതു നൂറ്റാണ്ടു കാലയളവിനുള്ളില്‍ ഇവിടെ പ്രസിദ്ധിയാര്‍ജിച്ച ചില വ്യക്തികള്‍ ഉണ്ടായിരുന്നു.
ഇമ്പിച്ചുണ്ണി വൈദ്യര്‍ ഏറെ അറിയപ്പെടുന്ന ഒരു നാട്ടുവൈദ്യന്‍ ആയിരുന്നു. പുല്ലങ്കോട്ടുമ്മല്‍ വീട്ടിലും ഇളമ്പിലാട്ടു വീട്ടിലുമായാണു് അദ്ദേഹം താമസിച്ചതു്. ബുദ്ധിശക്തിയും നൈപുണ്യവും കൈപ്പുണ്യവും ഒത്തിണങ്ങിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം.
അലോപ്പതി ചികിത്സയുടെ റിയാക്‍ഷന്‍ മൂലം കാലുകള്‍ രണ്ടും തളര്‍ന്നുപോയ ഈയുള്ളവന്റെ അനുജനെ ആറു മാസത്തെ ചികിത്സ കൊണ്ടു് പൂര്‍ണ്ണ ആരോഗ്യവാനായി അദ്ദേഹം മാറ്റുകയുണ്ടായി. ഒരിക്കല്‍, എന്തോ വിഷദ്രാവകം കഴിച്ചു, വായും തൊണ്ടയും വയറും പൊള്ളി മരണപ്രായനായ ഞങ്ങളുടെ ഒരു അയല്‍വാസിയെ ഒറ്റമൂലിപ്രയോഗം കൊണ്ടു് അദ്ദേഹം രക്ഷിച്ചെടുത്തതു് ഏവരേയും അത്ഭുതപ്പെടുത്തുകയുണ്ടായി. ദൂരസ്ഥലങ്ങളില്‍ നിന്നു പോലും അദ്ദേഹത്തിന്റെ ചികിത്സ തേടി നിരവധി രോഗികള്‍ വരാറുണ്ടായിരുന്നു. മുടി പറ്റെ വെട്ടി, നെറ്റിയില്‍ ഭസ്മക്കുറി ചാര്‍ത്തി, നടുവില്‍ ചന്ദനം കൊണ്ടു് ഗോപിക്കുറിയും അതിനു നടുവില്‍ ചുകന്ന സിന്ദൂരവും അണിഞ്ഞു വെള്ളമുണ്ടും ജുബ്ബയും, തോളില്‍ വേഷ്ടിയും ധരിച്ചുകൊണ്ടുള്ള വേഷം. പ്രാതലും കഴിച്ചു രാവിലെ വീട്ടില്‍ നിന്നു് ഇറങ്ങും. നന്മണ്ടയിലെ രോഗികളുള്ള വീടുകള്‍ കേറി ആവശ്യമായ മരുന്നുകള്‍ കുറിച്ചുകൊണ്ടു്, വൈകുന്നേരം വരെ യാത്ര തുടര്‍ന്നു കൊണ്ടിരിക്കും. ഭക്ത്യാദരവോടെയാണു ആളുകള്‍ അദ്ദേഹത്തെ കണ്ടിരുന്നതു്. പ്രായമായപ്പോള്‍ അരയില്‍ ചുരുട്ടി കെട്ടിവെച്ച ഒരു പൊതി കാണാറുണ്ടായിരുന്നു. എന്തോ അമൂല്യ നിധിയാണെന്നും സ്വര്‍ണ്ണ വെള്ളരിക്കയാണെന്നും മറ്റും ആളുകള്‍ രഹസ്യമായി പറയുമായിരുന്നു. പ്രായാധിക്യം കൊണ്ടു് കിടപ്പിലായപ്പോള്‍ അതൊരു പെട്ടിയില്‍ വെച്ചു പൂട്ടി, താക്കോല്‍ അരയില്‍ തിരുകി. അദ്ദേഹത്തിന്റെ മരണശേഷം ആ രഹസ്യപ്പൊതി അവകാശികളെ മുഴുവന്‍ വിഡ്ഢികളാക്കിക്കളഞ്ഞു! ഇമ്പിച്ചുണ്ണി വൈദ്യരുടെ രണ്ടു പുത്രന്മാരും വൈദ്യരംഗത്തു പ്രവര്‍ത്തിച്ചവരാണു്. മൂത്ത പുത്രന്‍, കുഞ്ഞിരാമന്‍ വൈദ്യര്‍ പല സ്ഥലങ്ങളിലായി തറിമരുന്നു കടകള്‍ നടത്തിയിരുന്നു. ഇളയ പുത്രനെപ്പറ്റി പിറകെ പ്രത്യേകം വിവരിക്കുന്നുണ്ടു്.
കറുത്ത കിട്ടന്‍ പ്രസിദ്ധനായ ചെണ്ട വാദ്യവിദഗ്ദ്ധനായിരുന്നു. ഏരത്തുകണ്ടി വീട്ടിലായിരുന്നു താമസം. മുമ്പു പ്രസ്താവിച്ച ഇമ്പിച്ചുണ്ണി വൈദ്യരുടെ അനുജനായിരുന്നു അദ്ദേഹം.
കൃഷ്ണന്‍ എന്നതിന്റെ പ്രാകൃത രൂപമാണു് കിട്ടന്‍. മുമ്പു കാലത്തു് കീഴ്ജാതിക്കാര്‍ക്കു് നല്ല പേരുകള്‍ നിഷിദ്ധമായിരുന്നുവല്ലോ. രണ്ടു സഹോദരന്മാരും രണ്ടു രംഗങ്ങളില്‍ പ്രസിദ്ധര്‍. ഒത്ത ശരീരം, കറുത്ത നിറം, നീണ്ട തലമുടി ഇടതുവശത്തായി കെട്ടിവച്ച നീണ്ട തലമുടി, കാതില്‍ കടുക്കന്‍, നെറ്റിയില്‍ ചന്ദനക്കുറി, വെളുത്ത മുണ്ടും തോളില്‍ തോര്‍ത്തുമാണു് വേഷം. പ്രസിദ്ധരായ പല ഗുരുക്കന്മാരുടെയും കീഴില്‍ അദ്ദേഹം ചെണ്ടകൊട്ടു് അഭ്യസിച്ചിട്ടുണ്ടു്. തെക്കന്‍ ശൈലിയും വടക്കന്‍ ശൈലിയും ഒരുപോലെ വഴങ്ങും. മലബാറിലെ പല ക്ഷേത്രങ്ങളിലും തായമ്പകയ്ക്കു് പോകും. ചില സ്ഥലങ്ങളില്‍ മത്സരങ്ങള്‍ നടക്കും, വിജയിക്കും, സമ്മാനങ്ങള്‍ നേടും. വാദ്യവിദഗ്ദ്ധന്‍ എന്ന നിലയില്‍ നാടുവാഴിയില്‍ നിന്നും പട്ടും വളയും വാങ്ങിയിട്ടുണ്ടു്. തിറ കെട്ടിയാടുന്നതിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ ഗുളികന്‍ തിറ ഏറെ പ്രസിദ്ധമായിരുന്നു. ഒന്നുരണ്ടു തവണ അതു് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ടു്. വെസ്റ്റ്‌ഹില്‍ ഭാഗത്തു് വര്‍ഷങ്ങളോളം അദ്ദേഹം ചെണ്ടകൊട്ടു് പഠിപ്പിച്ചിരുന്നു. വലിയൊരു ശിഷ്യസമ്പത്തിനു് ഉടമയാണു് അദ്ദേഹം. കറുത്ത കിട്ടന്റെ മക്കളായ ഗോപാലന്‍, ദാമോദരന്‍, നാരായണന്‍ എന്നിവര്‍ വാദ്യകലയിലും കെട്ടിയാട്ടത്തിലും വിദഗ്ദ്ധരായിരുന്നു. അദ്ദേഹത്തിന്റെ പേരമക്കള്‍ പഞ്ചവാദ്യത്തിലൂടെ ഇന്നും പാരമ്പര്യം നിലനിര്‍ത്തി വരുന്നു.
വെളുത്ത കിട്ടന്‍ പാറപ്പുറത്തു് തറവാട്ടിലെ കുഞ്ചുക്കാരണവരുടെ സഹോദരനാണു്. തറവാട്ടിനടുത്തു തന്നെയുള്ള വീട്ടിലായിരുന്നു താമസം. വെളുത്തു് തടിച്ച ശരീരം, തലമുടി ഇടതുവശത്തേക്കു് കെട്ടി വെച്ചിരിക്കും.
അദ്ദേഹവും ചെണ്ടകൊട്ടിലും തിറ കെട്ടിയാടുന്നതിലും ഏര്‍പ്പെട്ടിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിനു് ചന്തുക്കുട്ടി, കുട്ടികൃഷ്ണന്‍ എന്നീ രണ്ടു പുത്രന്മാരും ഒരു പുത്രിയുമാണു് ഉണ്ടായിരുന്നതു്. മൂത്ത പുത്രന്‍ ചെണ്ടവാദ്യം കൈകാര്യം ചെയ്യുന്നതിലുപരി സ്കൂള്‍ അധ്യാപകന്‍ കൂടി ആയിരുന്നു. പാറപ്പുറത്തു് തറവാട്ടില്‍ ആദ്യമായി സര്‍ക്കാര്‍ ശമ്പളം പറ്റിയ ഭാഗ്യവാന്‍ ആയിരുന്നു അദ്ദേഹം.
ഗോവിന്ദന്‍ വൈദ്യര്‍ നന്മണ്ടയുടെ അഭിമാനമായിരുന്നു. ഇമ്പിച്ചുണ്ണി വൈദ്യരുടെ രണ്ടു പുത്രന്മാരില്‍ ഇളയവനായിരുന്നു ഗോവിന്ദന്‍ വൈദ്യര്‍. കോട്ടക്കല്‍ ആയുര്‍വ്വേദ കോളേജില്‍, വൈദ്യരത്നം പി എസ്സ് വാര്യര്‍ അധ്യാപകനായിരുന്നപ്പോഴാണു് അദ്ദേഹം അവിടെ പഠിച്ചതു്. പഠനം കഴിഞ്ഞു നന്മണ്ടയില്‍ തിരിച്ചെത്തിയ ശേഷം സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. നന്മണ്ടയില്‍ രണ്ടിടത്തും കക്കോടിയിലും വൈദ്യശാലകള്‍ സ്ഥാപിച്ചു പ്രവര്‍ത്തനം നടത്തി. വൈദ്യന്‍ എന്ന നിലയ്ക്കു മാത്രമല്ല അദ്ദേഹം അറിയപ്പെടുന്നതു്. നന്മണ്ടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കണ്ണടച്ചെക്കിണി ഏട്ടനോടൊപ്പം അദ്ദേഹം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. മികച്ച സാമൂഹിക പ്രവര്‍ത്തകന്‍, വാഗ്മി എന്നീ നിലകളിലും അദ്ദേഹം നന്മണ്ടക്കാര്‍ക്കു് പ്രിയങ്കരനായിരുന്നു. കുടുംബക്കാരുടെയും നാട്ടുകാരുടെയും പ്രശ്നങ്ങളില്‍ ഇടപെട്ടു പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം വിദഗ്ദ്ധനായിരുന്നു. കുടുംബവീടുകളില്‍ വിവാഹം നടക്കുമ്പോള്‍ അവിടെ ആദ്യാവസാനക്കാരനായി തന്റെ സേവനം അര്‍പ്പിച്ചു. നന്മണ്ട സഹകരണ ബാങ്ക് പ്രസിഡണ്ട്, മീഞ്ചന്ത ആയുര്‍വ്വേദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടു്. സൌമ്യമായ പെരുമാറ്റം കൊണ്ടു് ഏവരുടെയും സ്നേഹാദരങ്ങള്‍ പിടിച്ചു പറ്റിയ, പരേതയായ പത്മാവതി ടീച്ചര്‍ ആയിരുന്നു അദ്ദേഹത്തിന്റെ സഹധര്‍മ്മിണി. അദ്ദേഹത്തിന്റെ മകനും പേരക്കുട്ടികളും ആതുരസേവന രംഗത്തു തന്നെ പ്രവര്‍ത്തിച്ചു വരുന്നു.
പാണ്ടിക്കോടു്
നന്മണ്ട പതിമൂന്നില്‍ നിന്നു് നന്മണ്ട – എഴുകുളം റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാണ്ടിക്കോടു് എത്താം. പ്രസിദ്ധനായ തിറകെട്ടു കലാകാരന്‍ ചെറുവോട്ടു് കുഞ്ഞിരാമന്‍ ആ തറവാട്ടിലെ അംഗമാണു്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള അദ്ദേഹം തിറ കെട്ടിയാടുമ്പോള്‍ താളത്തിനൊത്തു നൃത്തം ചെയ്യവേ വായുവില്‍ അനായാസമായി മലക്കം മറിയുന്നതു കാണുമ്പോള്‍ അത്ഭുതപ്പെട്ടു പോകും. തോറ്റംപാട്ടുകളും അഞ്ചടിയും മറ്റും തുറന്ന ശബ്ദത്തിലും സുന്ദരമായ ഈണത്തിലും പാടുവാനുള്ള അദ്ദേഹത്തിന്റെ കഴിവു് ഒന്നു വേറെ തന്നെയാണു്. തിറയുടെ സീസണ്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ജീവനോപാധി ബീഡി തെറുപ്പു് ആയിരുന്നു. അദ്ദേഹത്തിന്റെ അനുജന്‍ കുഞ്ഞീട്ടനും ഈ രംഗത്തു തന്നെ പ്രവര്‍ത്തിച്ചു. ചെറുവോട്ടു് കുഞ്ഞിരാമന്റെ മകന്‍ ബാലന്‍ അറിയപ്പെടുന്ന നാടകനടനും തെയ്യം കലാകാരനുമാണു്.
വേങ്ങോളി
നന്മണ്ട കെ പി റോഡിലാണു് വേങ്ങോളി. അവിടെ പഴയ തലമുറയില്‍ അറിയപ്പെടുന്ന കലാകാരന്മാരോ വൈദ്യന്മാരോ ഇല്ലെന്നാണു് എന്റെ അറിവു്. അടുത്ത കാലത്തു് അന്തരിച്ച ദാമോദരേട്ടന്‍ തയ്യല്‍ത്തൊഴിലാളി ആയിരുന്നു. അദ്ദേഹത്തിന്റെ പിന്‍തലമുറയില്‍ സര്‍ക്കാര്‍ ജോലിയിലും രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്നവരുണ്ടു്.
നെടുമ്പാല
പൂക്കുന്നു് മലയുടെ വടക്കേ ചെരുവിലാണു് നെടുമ്പാല തറവാടു്. തലമുറകള്‍ക്കു മുമ്പു് പാറപ്പുറത്തു തറവാട്ടില്‍ നിന്നു് കുടിയേറിപ്പാര്‍ത്ത വ്യക്തിയുടെ പിന്‍തലമുറക്കാരാണു് നെടുമ്പാലക്കാര്‍. വിദ്യാഭ്യാസ രംഗത്തു് പ്രവര്‍ത്തിച്ചവര്‍ കൂടുതലുള്ള തറവാടാണിതു്. ഉണ്ണി എഴുത്തച്ഛന്‍, രാമന്‍ എഴുത്തച്ഛന്‍, കേളു എഴുത്തച്ഛന്‍ തുടങ്ങിയവര്‍ പഴയ കാലത്തു് നന്മണ്ടയില്‍ പല സ്ഥലത്തായി എഴുത്തുപള്ളികള്‍ സ്ഥാപിച്ചു നാട്ടുകാര്‍ക്കു് അക്ഷരാഭ്യാസം നല്‍കിയ മഹത്തുക്കള്‍ ആയിരുന്നു. പല സമുദായങ്ങളിലും പെട്ട നിരവധി പേര്‍ അവരുടെ എഴുത്തുപള്ളികളിലൂടെ വിദ്യാഭ്യാസം നേടിയിട്ടുണ്ടു്. കേളു എഴുത്തച്ഛന്‍ പില്‍ക്കാലത്തു് കരുണാറാം സ്കൂളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. ഏതാണ്ടു് ഇതേ കാലയളവില്‍ നെടുമ്പാല രാമന്‍ മാസ്റ്റര്‍, ഉണ്ണ്യേപ്പന്‍ മാസ്റ്റര്‍, കല്യാണി ടീച്ചര്‍ എന്നിവരും പിന്‍തലമുറയില്‍ കേളു മാസ്റ്റരുടെ മക്കളായ അശോകന്‍ മാസ്റ്റര്‍, കൃഷ്ണന്‍ മാസ്റ്റര്‍, ഭരതന്‍ മാസ്റ്റര്‍ എന്നിവരും ഈ പാരമ്പര്യം പുലര്‍ത്തി. രാമന്‍ മാസ്റ്റര്‍ കോഴിക്കോടു് ഗണപത് ഹൈസ്കൂളിലും ഉണ്ണ്യേപ്പന്‍ മാസ്റ്റര്‍ നന്മണ്ട എ യു പി സ്കൂളിലും കല്യാണി ടീച്ചര്‍ ബാലബോധിനി സ്കൂളിലുമാണു് പ്രവര്‍ത്തിച്ചതു്. ഉണ്ണ്യേപ്പന്‍ മാസ്റ്റരുടെ മകന്‍ പരേതനായ ദാമോദരന്‍ ഏറെക്കാലം ബാലുശ്ശേരിയില്‍ ടൈപ്പ്റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി. അദ്ദേഹം രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ അനുജന്‍ ജയപ്രകാശന്‍ സാമൂഹ്യസേവന രംഗത്തും സര്‍ക്കാര്‍ സേവന രംഗത്തും പ്രവര്‍ത്തിച്ചു. ഭരതന്‍ പില്‍ക്കാലത്തു്, വി ഇ ഒ ആയും ജോയിന്റ് ബി ഡി ഒ ആയും സേവനം അനുഷ്ഠിച്ചു. രാമന്‍ മാസ്റ്റരുടെ മകനായ സ്വാമിദാസന്‍ ഒരു കൃഷിക്കാരനാണു്.
നന്മണ്ട കുട്ടല്ലൂര്‍ എന്നൊരു തറവാടുണ്ടു്. ഇതു പാണ്ടിക്കോടു് തറവാടില്‍ ഉള്‍പ്പെടുന്നവര്‍തന്നെയാണു്. ഇവിടെ പല വീടുകളിലായി താമസിക്കുന്നവരില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരും ബിസിനസ്സുകാരും സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുന്നവരുമുണ്ടു്.
കൂളിപ്പൊയില്‍ തറവാടും നന്മണ്ടയില്‍ ഉള്‍പ്പെടുന്നു. ഇവിടെ പഴയ തലമുറയില്‍ അറിയപ്പെടുന്ന വൈദ്യന്‍മാരും അധ്യാപകരും ഉണ്ടായിരുന്നു. ഗോപി വൈദ്യര്‍, കേളുക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ ഉദാഹരണം. ഇന്നു് സര്‍ക്കാര്‍ സേവനം അനുഷ്ഠിക്കുന്നവരും കൂടുതലുണ്ടു്. കൂളിപ്പൊയില്‍ തറവാട്ടിലുള്ളവര്‍ മേല്‍പ്പറഞ്ഞ തറവാടുകളില്‍ ഉള്ളവരുമായി ഉറ്റബന്ധം പുലര്‍ത്തി വരുന്നവരാണു്. എങ്കിലും, രക്തബന്ധത്തിന്റെ അടിസ്ഥാനത്തില്‍, മുന്‍പറഞ്ഞ നാലു തറവാടുകളില്‍ കൂളിപ്പൊയില്‍ ഉള്‍പ്പെടാത്തതു കൊണ്ടു്, ഇവിടെ കൂടുതല്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നില്ല, നിര്‍ത്തുന്നു.
സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം റിപ്പോര്‍ട്ടിന്റെ കരടു് തയ്യാറാക്കിയതു്: ഫിറോസ് ബാബു (ക്ലാര്‍ക്ക്)
സൂക്ഷ്മതല വിശദാംശങ്ങള്‍ ലഭ്യമാക്കിയതു്: ദേവദാസന്‍ കെ. (അസിസ്റ്റന്റ് സെക്രട്ടറി), സമീര്‍ വി. (ഹെല്‍ത്ത് ഇന്‍സ്പെക്‍ടര്‍), മുഹമ്മൂദ് ടി. പി. (അക്കൌണ്ടന്റ്), വേണുഗോപാലന്‍ കെ. (ക്ലാര്‍ക്ക്), പ്രഗിത കെ. (ടെക്‍നിക്കല്‍ അസിസ്റ്റന്റ്).
ചിത്രങ്ങള്‍, മറ്റു വിശദാംശങ്ങള്‍ ലഭ്യമാക്കിയതു്: സെക്രട്ടറി അടക്കം ജീവനക്കാര്‍ മിക്കവാറും എല്ലാവരും.
“ങ്ങളറീലേ ഞമ്മളെ താമരശ്ശേരി ചൊരം” എന്ന കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്കു് പപ്പുവിന്റെ റോഡ് റോളര്‍ അഞ്ചു മിനുട്ടു കൊണ്ടു് എത്തിയിരുന്നുവെങ്കിലും ബസ്സിനു് കുറഞ്ഞതു് ഒരു മണിക്കൂറെങ്കിലും യാത്ര ചെയ്താലേ ഇവിടെ നിന്നു് കോഴിക്കോടു് എത്താനാവൂ. ഇവിടെ നിന്നും ഏകദേശം ഇരുപത്തൊമ്പതര കിലോമീറ്റര്‍ ദൂരമുണ്ടു് കോഴിക്കോടിനു്. വയനാടന്‍ മലനിരകളോടു് ഏറ്റവും അടുത്തു കിടക്കുന്ന ചേരി അഥവാ ചന്ത ആയിരുന്നു താഴ്‌മല ചേരി. കോട്ടയം രാജവംശത്തിന്റെ അധീനതയിലായിരുന്ന ഈ പ്രദേശത്തിന്റെ കൂടി രാജാവായിരുന്നു പഴശ്ശി രാജാ. താഴ്‌മല ചേരിയാണു് പിന്നീടു് ലോപിച്ചു് താമരശ്ശേരിയായി മാറിയതു്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മലകളോടും വനങ്ങളോടും തൊട്ടുകിടക്കുന്ന പ്രദേശമായിരുന്നു. മലയടിവാരം ആയതിനാല്‍ തന്നെ പ്രളയം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ക്കും മറ്റു മാറാവ്യാധികള്‍ക്കും വളരെയധികം സാധ്യതയുണ്ടായിരുന്ന ഗ്രാമപഞ്ചായത്താണു് താമരശ്ശേരി ഗ്രാമപഞ്ചായത്ത്. 2018 ല്‍ ഒരു കുടുംബത്തിലെ പതിനൊന്നു് പേര്‍ അടക്കം 14 പേര്‍ മരണപ്പെട്ട കരിഞ്ചോല ഉരുള്‍പൊട്ടല്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണു്. പൊതുജനങ്ങളും രാഷ്ട്രീയനേതൃത്വവും പ്രവര്‍ത്തനനിരതരായ ഉദ്യോഗസ്ഥവൃന്ദവുമടക്കം എല്ലാവരും ഇത്തരം പ്രതിസന്ധികളെ മറികടക്കുന്നതിനു് മാനസികമായി തയ്യാറായിട്ടുണ്ടെന്നുള്ളതു് ആശാവഹമാണു്. ഏതുതരം പ്രതിസന്ധിയേയും മറികടക്കാന്‍ പ്രാപ്തരായ സമൂഹമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഇതിനോടകം മാറിക്കഴിഞ്ഞിട്ടുണ്ടു്.
2020 മാര്‍ച്ച് 23 നു് അപ്രതീക്ഷിതമായിട്ടായിരുന്നു കോവിഡ് 19 പകര്‍ച്ച വ്യാധി തടയുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു്. ലോക്ക്ഡൗണ്‍ എന്നതു് ജീവനക്കാര്‍ക്കോ ജനപ്രതിനിധികള്‍ക്കോ പൊതുജനങ്ങള്‍ക്കു തന്നെയോ പരിചിതമല്ലാത്ത ഒരു സംഭവമായിരുന്നു. കോവിഡ് രോഗബാധയും അതേത്തുടര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ മിക്കവാറും പൊതുജനങ്ങള്‍ക്കെല്ലാവര്‍ക്കും അനുഭവവേദ്യമായിരുന്നു എങ്കിലും, ഇതു സംബന്ധിച്ചു പൊതുജനങ്ങള്‍ക്കു ലഭിച്ച സേവനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയെന്നും, എങ്ങിനെയൊക്കെയാണു് അവര്‍ പ്രവര്‍ത്തിച്ചെന്നും ഗ്രാമപഞ്ചായത്തു സംവിധാനം എന്തൊക്കെയാണു് അക്കാലത്തു ചെയ്തിരുന്നതു് എന്നും മിക്കവര്‍ക്കും അറിവുണ്ടായിരിക്കില്ല. ഇവിടെ പറയാന്‍ പോകുന്നതു് ഈ പരിപ്രേക്ഷ്യത്തില്‍ താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്തവിവരങ്ങളാണു്. എല്ലാ അടിയന്തിര ഘട്ടങ്ങളിലും ഉള്ള പതിവുപോലെ താഴേത്തട്ടില്‍ ഇതു സംബന്ധിച്ച മിക്ക പ്രവര്‍ത്തനങ്ങളുടെയും നിര്‍വ്വഹണ ചുമതലകള്‍ ഗ്രാമപഞ്ചായത്തിനും പഞ്ചായത്ത് ജീവനക്കാര്‍ക്കുമായിരുന്നു.
റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ അഥവാ ആര്‍. ആര്‍. ടി.കള്‍.
പ്രതിസന്ധിഘട്ടം നേരിടുന്നതിനു് വേണ്ടി ഗ്രാമപഞ്ചായത്തു തല റാപ്പിഡ് റെസ്പോണ്‍സ് ടീമും (ആര്‍. ആര്‍. ടി.) വാര്‍ഡു തല റാപ്പിഡ് റെസ്പോണ്‍സ് ടീമുകളും രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. വാര്‍ഡു തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതു വാര്‍ഡു തല ആര്‍. ആര്‍. ടി.കളും പഞ്ചാായത്തു തലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതു് ഗ്രാമപഞ്ചായത്തു തല ആര്‍. ആര്‍. ടി.യുമാണെന്നു നിശ്ചയിച്ചു ചുമതലപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജെസ്സി ശ്രീനിവാസന്‍, സെക്രട്ടറി ജയ്സെന്‍ നെടുമ്പാല, താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. കേശവനുണ്ണി (കണ്‍വീനര്‍), ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഗിന, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. മോഹന്‍ കുമാര്‍, ഹെല്‍ത്ത് ഇന്സ്പെക്ടര് സജീവന്‍, ഐ. സി. ഡി. എസ്. സൂപ്പര്‍വൈസര്‍ നിഷ, പാലിയേറ്റീവ് കെയര്‍ പ്രതിനിധി സതി, വി. ഇ. ഒ.മാരായ ഫസ്‌ന, ഗ്രീഷ്മ, റേഷനിങ് ഇന്‍സ്പെക്‍ടര്‍ ഗംഗാധരന്‍, പോലീസ് സബ്ബ് ഇന്‍സ്പെക്‍ടര്‍ സനല്‍ എന്നിവരാണു് ഗ്രാമപഞ്ചായത്തു തല ആര്‍. ആര്‍. ടി.യില്‍ അംഗങ്ങളായുണ്ടായിരുന്നതു്.
വാര്‍ഡു തലത്തില്‍ അതാതു വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തിലാണു് ആര്‍. ആര്‍. ടി.കള്‍ പ്രവര്‍ത്തിച്ചതു്. വാര്‍ഡ് തല ആര്‍. ആര്‍. ടി.കള്‍ക്കാവശ്യമായ മാസ്ക്ക്, സാനിറ്റൈസര്‍, പി. പി. ഇ. കിറ്റ് എന്നിവ തുടക്കത്തില്‍ വിവിധ സംഘടനകളില്‍ നിന്നും സംഭാവനയായി ലഭിച്ചു. ഇത്തരത്തില്‍ പ്രധാനമായും സംഭാവനകള്‍ നല്കിയവരുടെ പട്ടിക താഴെ കൊടുക്കുന്നു.
ക്രമനമ്പര്‍
വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍
1
ജലനിധി ഫെഡറേഷന്‍
2
മൈജി മൊബൈല്‍
3
നെക്‍സ്റ്റ് കര്‍ട്ടന്‍
4
ദിയ ഗോള്‍ഡ് ജ്വല്ലറി
5
മലങ്കര സഭ
6
വര്‍മ്മാന്‍ എന്റര്‍പ്രൈസസ്
7
കെ. എസ്. ടി. എ.
8
കെ. പി. എസ്. ടി. എ.
9
മൈക്രോലാബ് താമരശ്ശേരി
അതിഥി തൊഴിലാളികളുടെ കണക്കെടുപ്പും ഭക്ഷ്യകിറ്റ് വിതരണവും അവരെ നാട്ടിലേക്കു് തിരിച്ചയക്കലും
ആദ്യം ലഭിച്ച ഡ്യൂട്ടികളില്‍ ഒന്നു് അതിഥി തൊഴിലാളികളുടെ കണക്കെടുപ്പായിരുന്നു. പഞ്ചായത്ത് മെമ്പര്‍മാരുടെയും പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടേയും സഹായത്തോടെ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ അതിഥി തൊഴിലാളികള്‍ പാര്‍ക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയും, അവരുടെ കണക്കുകള്‍ ശേഖരിക്കുകയും ചെയ്തു. ഏകദേശം രണ്ടായിരത്തോളം വരുന്ന അതിഥി തൊഴിലാളികള്‍ ഗ്രാമപഞ്ചായത്തില്‍ പല ഭാഗങ്ങളിലായി താമസിക്കുന്നതായി കണ്ടെത്തി. വളരെ പരിമിതവും ഇടുങ്ങിയതുമായ മുറികളിലാണു് അതിഥി തൊഴിലാളികള്‍ താമസിച്ചു വരുന്നതു്. ഒരാള്‍ക്കു രോഗബാധ വന്നാല്‍ മറ്റുള്ളവര്‍ക്കെല്ലാം അതു ബാധിക്കുമെന്ന സാഹചര്യമാണെന്നു കണ്ടു. അവരെ കോവിഡ് രോഗബാധയെപ്പറ്റി ബോധവല്‍ക്കരിച്ചു. വാര്‍ഡ് ക്ലാര്‍ക്കുമാരായ ഫിറോസ് ബാബു, സുനിത, മുഹ്സിന്‍, വേണുഗോപാലന്‍, എന്നിവരേയും തൊഴിലുറപ്പു് വിഭാഗം ജീവനക്കാരായ ഫസ്‌ല, ഫാസില്‍, ഫത്വിന്‍, വി. ഇ. ഒ.മാരായ ഫസ്‌ന, ഗ്രീഷ്മ തുടങ്ങിയവരെ അതിഥി തൊഴിലാളികള്ക്കു് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നതിനുള്ള ചുമതലകള്‍ ഏല്പിച്ചു. ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുന്നതിനു് സീനിയര്‍ ക്ലാര്‍ക്കുമാരായ സുരേന്ദ്രന്‍, മഹേഷ് എന്നിവരേയും ചുമതലപ്പെടുത്തി. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ പൊതുഗതാഗതം നിലച്ചതിനാല്‍ ജീവനക്കാര്‍ ഓഫീസിലെത്താന്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അതിനാല്‍ ജീവനക്കാരെ ഓഫീസിലെത്തിക്കാന്‍ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ഉപയോഗപ്പെടുത്തി. കൂടാതെ താലൂക്ക് ആശുപത്രി ജീവനക്കാരെ ആശുപത്രിയില്‍ എത്തിക്കുന്നതിനു് ചുമതലയും ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു. രണ്ടു് സ്കൂള്‍ ബസ്സുകള്‍ ഇതിനായി പ്രയോജനപ്പെടുത്തി. അവയ്ക്കുള്ള ഇന്ധനം, ഡ്രൈവറുടെ വേതനം എന്നിവ പഞ്ചായത്ത് ഫണ്ടില്‍ നിന്നെടുത്തു. എങ്കിലും പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമായി ഗ്രാമപഞ്ചായത്തിന്റെ വാഹനം പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ സ്വന്തമായുള്ള ജീവനക്കാരുടെ സഹായത്തില്‍ വാഹനമില്ലാത്ത ജീവനക്കാര്‍ ഓഫീസിലെത്തിയാണു് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതു്.
അതിഥി തൊഴിലാളികള്ക്കു് ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നതിനായി സിവില്‍ സപ്ലൈസ് ഓഫീസില്‍ നിന്നും റേഷന്‍ ശേഖരിക്കുന്നതിനുള്ള ഉത്തരവു് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റു ജീവനക്കാരുടെ സഹായത്താല്‍ ചുമതലപ്പെട്ടവര്‍ ഭക്ഷ്യകിറ്റുകള്‍ ശേഖരിച്ചു് കാരാടി സ്കൂളില്‍ സ്റ്റോര്‍ ചെയ്തു. എട്ടാം വാര്‍ഡ് മെമ്പര്‍ ശ്രീമതി മഞ്ജിതയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സന്നദ്ധ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരുടെ സഹായത്താല്‍ പാക്കിങ് നടത്തി. വിതരണ ചുമതലയുള്ള ജീവനക്കാര്‍ വാര്‍ഡ് മെമ്പര്‍മാരുടെ സഹായത്താല്‍ പ്രദേശത്തെ അതിഥി തൊഴിലാളികള്‍ക്കു് 28/04/2020നു് ആദ്യ തവണ കിറ്റ് എത്തിച്ചു. മെയ് മാസത്തില്‍ രണ്ടാം തവണയും കിറ്റ് വിതരണം ചെയ്യുവാനുള്ള നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ മെയിന്‍ ഓഫീസിലേയും തൊഴിലുറപ്പു് വിഭാഗത്തിലേയും ജീവനക്കാര്‍ ഇവ ശേഖരിക്കുകയും, വിതരണം ചെയ്യുന്നതിനുള്ള കിറ്റുകളാക്കി മാറ്റുന്നതിനു് പരപ്പന്‍പൊയില്‍ സ്കൂളില്‍ സ്റ്റോക്ക് ചെയ്യുകയുമുണ്ടായി. പരാതികളും ആക്ഷേപങ്ങളും നേരിടുമ്പോള്‍ അറിയിക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയുടേയും, ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും ഫോണ്‍ നമ്പര്‍ അതിഥി തൊഴിലാളികള്‍ക്കു് നല്‍കിയിരുന്നു. കെട്ടിട ഉടമകള്‍ വാടക ഈടാക്കരുതു് എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ബന്ധപ്പെട്ടവരെയെല്ലാം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെട്ടിട ഉടമകള്‍ വാടക നല്‍കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘം സ്ഥലം സന്ദര്‍ശിച്ചു് പരാതി പരിഹരിക്കാന്‍ ശ്രമിച്ചു. ഭാഷാപ്രശ്നം പ്രശ്നപരിഹാരത്തിന് വിലങ്ങുതടിയായതിനാല്‍ വിമുക്തഭടന്‍ കൂടിയായ ക്ലാര്‍ക്ക് ഫിറോസ് ബാബുവിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതിഥി തൊഴിലാളികളുടെ പരിഭാഷകനായി നിയമിച്ചു പ്രശ്നം പരിഹരിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്തിലുള്‍പ്പെടുന്ന രണ്ടു വില്ലേജുകളായ രാരോത്തു് വില്ലേജിന്റേയും, കെടവൂര്‍ വില്ലേജിന്റേയും എല്ലാ ഭാഗത്തും കൂടാതെ, കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന രാരോത്ത് വില്ലേജിലെ അമ്പായത്തോടു് ഭാഗങ്ങളിലും പരിഭാഷകനായി വില്ലേജ് ഓഫീസറുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഫിറോസ് ബാബുവിനെ ചുമതലപ്പെടുത്തിയിരുന്നു. അതിനാല്‍ മറ്റു ജോലികളില്‍ നിന്നും ഫിറോസ് ബാബുവിനെ മാറ്റി നിര്‍ത്തുകയും ടിയാന്‍ വഹിച്ചിരുന്ന ജോലികള്‍ ചെയ്യാന്‍ മറ്റുള്ള ജീവനക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒരു ഹിന്ദി പരിഭാഷകന്റെ സാന്നിദ്ധ്യം അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസകരമായിരുന്നു. രണ്ടാം ഘട്ടത്തില്‍ അതിഥി തൊഴിലാളികള്ക്കു് ഭക്ഷ്യകിറ്റ് വിതരണം നടത്താനുള്ള നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചത് പരപ്പന്‍പൊയിലിലെ രാരോത്ത് സ്കൂളിലായിരുന്നു. പ്രാദേശിക സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരായ ശ്രീ എം. ടി. അയ്യൂബ് ഖാന്റേയും യുവജനസംഘത്തിന്റേയും സഹകരണത്താല്‍ അവ വിതരണം നടത്തുന്നതിനുള്ള കിറ്റുകളാക്കി മാറ്റി. തൊട്ടടുത്ത ദിവസങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ സഹായത്താല്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരും വില്ലേജ് ഓഫീസറും ഉള്‍പ്പെട്ട സംഘം ഭക്ഷ്യ കിറ്റുകള്‍ അതിഥി തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന സ്ഥലങ്ങളില്‍ കൊണ്ടുപോയി വിതരണം നടത്തി. കിറ്റ് വിതരണം, ലേബര്‍ ചാര്‍ജ്ജ്, വാഹന ഗതാഗതം മുതലായ ഇനത്തില്‍ 1,53,562/- രൂപ ഗ്രാമപഞ്ചായത്തിനു് ചെലവു് വന്നു. ഇടയ്ക്കിടയ്ക്കു്‍ അതിഥി തൊഴിലാളികളുടെ പരാതികള്‍ വന്നുകൊണ്ടേയിരുന്നു.
ലോക്ക് ഡൌണ്‍ വ്യവസ്ഥകളില്‍ അയവു വന്നപ്പോള്‍ സ്പെഷല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി. ആ സമയത്തു് തൊഴിലില്ലാതെ ഇവിടെ പെട്ടുപോയ അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്കു് തിരിച്ചയക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. വില്ലേജ് ഓഫീസര്‍മാരുടെയും താലൂക്ക് ആസ്പത്രി അധികൃതരുടെയും സഹകരണത്തോടെ ഈ പ്രവര്‍ത്തനവും ഏറ്റെടുത്തു നടത്തി.
പട്ടികവര്‍ഗ്ഗ കോളനിയില്‍ ഭക്ഷ്യകിറ്റ് വിതരണം
അതിഥി തൊഴിലാളികള്‍ക്കു മാത്രമല്ല, പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ കോളനിയിലും പൊതു നിര്‍ദ്ദേശമനുസരിച്ചു് ഭക്ഷ്യകിറ്റ് വിതരണം നടത്തി.
ടെമ്പറേച്ചര്‍ ടെസ്റ്റുകള്‍
വീടിനു പുറത്തിറങ്ങുന്ന ജനങ്ങളെ ടെമ്പറേച്ചര്‍ ടെസ്റ്റ് ചെയ്യുന്നതിനായി വില്ലേജ്, പോലീസ്, പഞ്ചായത്ത് ജീവനക്കാരുടെ സംയുക്ത ടീം ലോക്ക് ഡൌണിന്റെ ആരംഭം മുതല്‍ പ്രവര്‍ത്തിച്ചു വന്നു. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി തൊഴിലുറപ്പു് വിഭാഗം ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരേയും പ്രസ്തുത ജോലിക്കായി നിയോഗിക്കേണ്ടതായി വന്നു.
കമ്മ്യൂണിറ്റി കിച്ചണുകള്‍
ഒരു ഭാഗത്തു് അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം നടക്കുമ്പോള്‍ തന്നെ മറ്റൊരു വിഭാഗം ജീവനക്കാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്ത് മെമ്പര്‍മാരുടേയും സാമൂഹ്യ രാഷ്ട്രീയ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ കാരാടി സ്കൂളിലും കോരങ്ങാട് യു പി സ്കൂളിലും കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ കുട്ടികളുടെ ഉച്ചഭക്ഷണപരിപാടിക്കായി സ്റ്റോക്ക് ചെയ്തിരുന്ന അരി ലോക്ക് ഡൌണ്‍ കാരണം കുട്ടികള്‍ വരാത്തതിനാല്‍ നീക്കിയിരിപ്പുണ്ടായിരുന്നു. ഈ അരി പൊതുവിദ്യാഭ്യാസ ഡയറക്‍ടറുടെ നിര്‍ദ്ദേശമനുസരിച്ചു് കമ്മ്യൂണിറ്റി കിച്ചണിലെ ആവശ്യത്തിനു് ഏറ്റെടുത്തു. കുടുംബശ്രീ സി. ഡി. എസ് ചെയര്‍പേഴ്സണ്‍ സഫിയ കാരാട്ടു് കമ്മ്യൂണിറ്റി കിച്ചണിന്റെ നേതൃത്വം വഹിച്ചു. ഇതോടൊപ്പം തന്നെ തെരുവിലും ബസ്സ് സ്റ്റാന്റിലും ഉറങ്ങുന്ന 12 പേരെ കണ്ടെത്തി കാരാടി സ്കൂളില്‍ പുനരധിവസിപ്പിക്കുകയും, കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും അവര്‍ക്കു് ഭക്ഷണ സൌകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇവരില്‍ ബസ്സ് സ്റ്റാന്റിലുറങ്ങിയിരുന്ന ഒരാള്‍ക്കു് പതിവായി കഴിക്കുന്ന മദ്യം ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ ലഭിക്കാതിരുന്നതിനാല്‍ വന്ന വിത്ത്ഡ്രാവല്‍ സിന്‍ഡ്രോം താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ സഹായത്തോടെ പരിഹരിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരുമടക്കം ഇരുന്നൂറില്‍ പരം ആളുകള്‍ പ്രതിദിനം കമ്യൂണിറ്റി കിച്ചണിന്റെ ഗുണഭോക്താക്കളായിരുന്നു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടിയുടേയും വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണയുടേയും മറ്റു പഞ്ചായത്ത് മെമ്പര്‍മാരുടേയും സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രദേശത്തെ കച്ചവടക്കാരില്‍ നിന്നും കമ്മ്യൂണിറ്റി കിച്ചണിലേക്കു വേണ്ടുന്ന ഭക്ഷ്യധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും സംഭാവനയായി ലഭിക്കുന്നതിനു് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. നിരവധി ഭക്ഷ്യസാമഗ്രികള്‍ സംഭാവനയായി ലഭിച്ചു.
ഗ്രാമപഞ്ചായത്തിനു് കമ്മ്യൂണിറ്റി കിച്ചണിലേക്കു് സാധനങ്ങള്‍ വാങ്ങിയ ഇനത്തിലും തൊഴിലാളികള്‍ക്കു് കൂലി കൊടുത്ത ഇനത്തിലുമായി 2,15,551/- രൂപ ചെലവു് വന്നു.
പ്രധാനമായും താഴെപ്പറയുന്ന വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും നിസ്സീമമായ സഹകരണത്തോടെ കാരാടി സ്കൂളിലെ കമ്മ്യൂണിറ്റി കിച്ചണിലേക്കു് ഭക്ഷ്യസാമഗ്രികള്‍ സംഭാവനയായി നല്കി.
ജനാധിപത്യ മഹിളാ അസോസ്സിയേഷന്‍ സൌത്ത് മേഖലാ കമ്മിറ്റി
പച്ചക്കറി
61
പള്ളിപ്പുറം കുടുംബം
അരി, മസാല
62
പ്രേംനാഥ് മംഗലശ്ശേരി
പച്ചക്കറി
63
മാര്‍ട്ടിന്‍ തോമസ്
റവ, പച്ചക്കറി
64
അര്‍ഷാദ് എടവലം
വെണ്ട
65
വെഴുപ്പൂര്‍ അമ്പലം
അരി
66
സലീം കാട്ടില്‍ പീടികയില്‍
അരി
67
ബിച്ചു പള്ളിപ്പുറം
ഉള്ളി
68
ശ്രീനിവാസന്‍
പച്ചക്കറികിറ്റ്
69
ലുലു മാള്‍ താമരശ്ശേരി
റവ
70
ഫൈസല്‍ കാരാടി
റവ
71
ലളിത (സി. ഡി. എസ്.)
പച്ചക്കറി
72
സിദ്ധിഖ് പന്നൂര്
ചായക്കടി
73
മാരികോ ലിമിറ്റഡ്
വാഴക്കുല, ചേന, വെള്ളരി, അരി, സണ്‍ഫ്ലവര്‍ ഓയില്‍
74
അജിത (അങ്കണവാടി ടീച്ചര്‍)
പരിപ്പു്, വന്‍പയര്‍, മുളകുപൊടി, മല്ലിപ്പൊടി, ചെറിയുള്ളി, പുളി, പഞ്ചസാര
75
ഗീത (അങ്കണവാടി ടീച്ചര്‍)
പഞ്ചസാര, ചായപ്പൊടി, അവല്‍, വെളിച്ചെണ്ണ
76
കെ. എസ്. യു. കൊടുവള്ളി നിയോജക മണ്ഡലം
പച്ചക്കറി
77
ലീന ഐ. എം. സി. എച്ച്, സുധ ഐ. എം. സി. എച്ച്.
പച്ചക്കറി, മസാല സാധനങ്ങള്‍
78
ഷാജു പാറമ്മല്‍
തേങ്ങ
79
ബാപ്പു പി. ടി. അണ്ടോണ
തേങ്ങ
80
പുലരി കുടുംബശ്രീ
പച്ചക്കറി
81
ഓമനക്കുട്ടന്
വൈകുന്നേരത്തെ ചായ
82
ആമി കുടുക്കിലുമ്മാരം
തേങ്ങ
83
വിനോദ് ചപ്പങ്ങാത്തോട്ടത്തില്‍
തേങ്ങ, ചക്ക
84
കെ. പി. എസ്. ടി. എ. താമരശ്ശേരി സബ്ബ് ജില്ല
പച്ചക്കറി, പരിപ്പു്, റവ
85
എക്കോ ഷോപ്പ്
ചേന
86
കാരാടി റസിഡന്‍സ് അസോസിയേഷന്‍
തേങ്ങ, വാഴക്കുല
87
കണ്ടിയില്‍ മുഹമ്മദ്
പച്ചക്കറി
88
എസ്. എന്‍. ഡി. പി. താമരശ്ശേരി ശാഖ
റവ, വാഴക്കുല, ഉള്ളി
89
കെ. സി. സത്യപാല്‍
തേങ്ങ
90
എക്സ് സര്‍വ്വീസ് മെന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി താമരശ്ശേരി
പച്ചക്കറി, പരിപ്പു്
91
വിജയന്‍ വാടിക്കല്‍
നാളികേരം
92
സിന്ധു
വൈകുന്നേരത്തെ ചായ, പലഹാരം
93
നാസര്‍ മാസ്റ്റര്‍ ഉല്ലാസ് കോളനി
2000 രൂപ
94
ഗംഗന്‍ താമരശ്ശേരി
വാഴക്കുല
95
ബി. ജെ. പി. വെഴുപ്പൂര്‍
പച്ചക്കറി, തേങ്ങ, ചക്ക
96
വിഷ്ണുനാഥന്
തേങ്ങ
97
ബിജേഷ് വെഴുപ്പൂര്‍
വിറകു്
98
യോഗക്ഷേമ സഭ
പച്ചക്കറി, മസാല സാധനങ്ങള്‍
99
വി. ലിജു
അരി, പരിപ്പു്
100
സൈനുല്‍ ആബിദീന്‍ തങ്ങള്‍
അരി, പരിപ്പു്, പച്ചക്കറി
101
അഡ്വ. ജോയ്
അരി
102
ഫൈസല്‍ റോയല്‍ ട്രേഡിങ് കമ്പനി പരപ്പന്‍ പൊയില്‍
അരി
103
സൌത്ത് ഇന്ത്യന്‍ ബാങ്ക്
അരി
104
ശ്രീനിവാസന്‍ (എല്‍. ഐ. സി.)
വന്‍പയര്‍
105
സഹീറ
പച്ചക്കറി
106
സുശീലാമ്മ
തേങ്ങ
107
ജാരിസ്
ഉപ്പു്, പരിപ്പു്
108
ബഹു. എം. പി, എം. കെ. രാഘവന്‍
അരി
109
ഷരീഫ് അമ്പായത്തോടു്
വൈകുന്നേരത്തെ ചായ, പലഹാരം
110
സെയ്ദ് അക്ബര്‍
1000 രൂപ
111
ഡോ. ഷിറാസ്
പരിപ്പു്, പഞ്ചസാര, ചായപ്പൊടി, റവ, ഉഴുന്നുപരിപ്പു്
112
സിയാലി താമരശ്ശേരി
തേങ്ങ
113
കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍
പച്ചക്കറി, മസാല സാധനങ്ങള്‍
114
അന്‍സാര്‍ ചുങ്കം
അച്ചാര്‍
115
ജയിംസ് ട്രേസി
ചായ പലഹാരം
116
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, താലൂക്ക് ഹോസ്പിറ്റല്‍
ചായ പലഹാരം
117
ഗംഗ കാറ്ററിങ്
പച്ചക്കറി
118
മജീദ് അരീക്കല്‍
ചകിരി
119
സി.പി.എം, കെടവൂര്‍ നോര്‍ത്ത് ബ്രാഞ്ച്
തേങ്ങ
120
ഗിരീഷ് ചെമ്പ്ര
തേങ്ങ
121
തനുമോള്‍ ഗുഡ്സ് ആന്റ് സര്‍വ്വീസ് താമരശ്ശരി
പച്ചക്കറി
122
സമന്വയ പള്ളിപ്പുറം
പച്ചക്കറി, പലവ്യഞ്ജനങ്ങള്‍
123
അച്ചുതന്‍ നായര്‍ ശ്രീരാഗം
പച്ചക്കറി, പലവ്യഞ്ജനങ്ങള്‍
124
ലിപിന്‍ പിയൂസ്
മസാല സാധനങ്ങള്‍
125
വലിയ കാട്ടില്‍ അബൂബക്കര്‍ ഹാജി
ഒരു ദിവസത്തെ ചെലവിനുളള സാധനങ്ങള്‍
126
കെ.പി.ജസീറലി
ചായ പലഹാരം
താഴെപ്പറയുന്ന വ്യക്തികളും സംഘടനകളും പ്രധാനമായും കോരങ്ങാടു് സ്കൂളിലെ കമ്മ്യൂണിറ്റി കിച്ചണിലേക്കു് ഭക്ഷ്യസാമഗ്രികള്‍ സംഭാവനയായി നല്കി.
ക്രമനമ്പര്‍
വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍
സംഭാവന
1
രഘു കേളമ്മാരുകണ്ടി
പച്ചക്കറി
2
ലോറി ഓണേഴ്സ് അസോസിയേഷന്‍
പച്ചക്കറി
3
നാസര്‍ ഇ. കെ.
ചിക്കന്‍
4
ഷംസീര്‍ പി. എം.
പച്ചക്കറി
5
ഷാനവാസ് പി. കെ.
ഓയില്‍, പരിപ്പു്
6
മജീദ് പി. കെ.
ചിക്കന്‍
7
അബ്ദുള്‍ നാസര്‍
അരി
8
എം. എം. സലീം
അരി
9
അബ്ദുറഹിമാന്‍ ഹാജി
അരി
10
അബ്ദുള്‍ ബഷീര്‍
പച്ചക്കറി
11
ഇസ്മായില്‍
പച്ചക്കറി
മേല്‍പ്പറഞ്ഞവരെ കൂടാതെ ഇതില്‍ ആരെയെങ്കിലും അറിയാതെ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരോടു് ക്ഷമ ചോദിക്കുന്നതോടൊപ്പം അവരെയും ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
മൃഗങ്ങള്‍ക്ക് ഭക്ഷണ വിതരണം
ലോക്ക് ഡൌണ്‍ കാലത്ത് ഹോട്ടലുകളും റസ്റ്റാറന്റുകളും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ അലഞ്ഞു തിരിയുന്ന നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷ്യക്ഷാമം നേരിട്ടിരുന്നു. അവ ഭക്ഷണം ലഭിക്കാതെ അക്രമസ്വഭാവം കാണിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും എല്ലാ ദിവസവും ഗ്രാമപഞ്ചായത്ത് ജീവനക്കാരും ആര്‍. ആര്‍. ടി. വളണ്ടിയര്‍മാരും ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി വിശന്നു് അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണവിതരണം നടത്തിയിരുന്നു.
കുടുംബശ്രീ ജനകീയ ഹോട്ടല്‍
കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഏഴാം വാര്‍ഡ് മെമ്പറുമായ ശ്രീമതി. സരസ്വതിയുടെ നേതൃത്വത്തിലുള്ള പവിത്രം കുടുംബശ്രീ യൂണിറ്റ് ഗ്രാമപഞ്ചായത്തിന്റെ അംഗീകാരത്തോടെ ജനകീയ ഹോട്ടല്‍ ആരംഭിക്കുകയും സബ്ബ്സിഡി നിരക്കില്‍ പൊതുജനങ്ങള്‍ക്കു് ഭക്ഷണം ലഭിക്കുന്നതിനുള്ള സൌകര്യം ഒരുക്കുകയും ചെയ്തു.
ജനകീയ ഹോട്ടല്‍ സംവിധാനം വഴി ഡൊമിസില്ലറി കെയര്‍ സെന്ററി(ഡി. സി. സി.)ല്‍ ക്വാറന്റൈനില്‍ കഴിയുന്ന അന്തേവാസികള്‍ക്കും, അഗതികള്‍ക്കും, കോവിഡ് പോസിറ്റീവ് ആയ രോഗികള്‍ക്കും രോഗസമ്പര്‍ക്കത്തില്‍ ക്വാറന്റൈനില്‍ നിന്നവര്‍ക്കുമടക്കം ആവശ്യപ്പെട്ടവര്‍ക്കു് ദിവസം മൂന്നു നേരം ഭക്ഷണം സൌജന്യമായി വിതരണം ചെയ്തു. മേല്‍പ്പറഞ്ഞ എല്ലാ ഇനങ്ങളിലുമായി നാളിതുവരെ 5,99,235/- രൂപ ഭക്ഷണത്തിനു് ചെലവു് വന്നിട്ടുണ്ടു്. അഗതികള്‍ക്കു് കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേന ഭക്ഷണം വിതരണം ചെയ്യുന്നതിനു് 17,400/- രൂപയും ചെലവായിട്ടുണ്ടു്. ജനകീയ ഹോട്ടല്‍ ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നു.
അന്യ സംസ്ഥാനത്തു നിന്നോ ജില്ലകളില്‍ നിന്നോ തിരിച്ചു വരുന്നവര്‍ക്കു് പനിയോ കോവിഡ് ലക്ഷണങ്ങളോ കണ്ടാല്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. താമരശ്ശേരി കോഴിക്കോടു നിന്നും വയനാടു് നിന്നും വരുന്നവരുടെ സംഗമ സ്ഥലമായതിനാല്‍ ഈ വിഷയത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടി വന്നു. ആയതിനാല്‍ വ്യക്തികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പു് നിഷ്കര്‍ഷിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്താന്‍ ബഹു ജില്ലാ കളക്‍ടറുടെ നിര്‍ദ്ദേശപ്രകാരം എല്ലാ വാര്‍ഡുകളിലും വാര്‍ഡു തല സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്‍ഫോഴ്സ്‌മെന്റ് ടീം രൂപീകരിക്കാന്‍ ഉത്തരവായിരുന്നു. അതിനാല്‍ അദ്ധ്യാപകരെയും ജീവനക്കാരെയും സന്നദ്ധസേനാ വളണ്ടിയര്‍മാരെയും ചേര്‍ത്തു് ഓരോ വാര്‍ഡിന്റെയും കാര്യക്ഷമവും സുഗമവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്‍ഫോഴ്സ്‌മെന്റ് ടീമുകളാക്കി ചുമതലപ്പെടുത്തി. അവര്‍ വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പര്‍, ആശാ വര്‍ക്കര്‍, പ്രേരക്‍മാര്‍, എസ്‌സി എസ്‍ടി പ്രൊമോട്ടര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു് യഥാസമയം പഞ്ചായത്തു് തല ആര്‍ ആര്‍ ടിയുമായി ബന്ധപ്പെട്ടു് വിവരങ്ങള്‍ കൈമാറുകയും ചുമതലകള്‍ നിര്‍വ്വഹിക്കുകയും ചെയ്തു.
ഈ ടീമുകള്‍ വാര്‍ഡ് തലത്തില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വ്യക്തികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ആളുകൾ കൂട്ടം നിൽക്കുന്നില്ലെന്നും ഉറപ്പു വരുത്തി. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കൈ കഴുകുവാനുള്ള സൗകര്യം അഥവാ ഹാൻഡ് സാനിറ്റൈസര്‍ ലഭ്യമാണെന്നു് ഉറപ്പു വരുത്തി. സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരും പുറത്തുനിന്നു് വരുന്നവരും നിർബന്ധമായും മാസ്ക് ധരിക്കുന്നുണ്ടോയെന്നു പരിശോധിച്ചു. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ വ്യക്തികൾ വരുന്നില്ലെന്നും ആളുകൾ പൊതുസ്ഥലങ്ങളിൽ തുപ്പുന്നില്ലെന്നും വ്യക്തിശുചിത്വം പാലിക്കുന്നുണ്ടെന്നും, വ്യക്തികൾ അനാവശ്യമായി വീടിനു പുറത്തേക്കിറങ്ങുന്നതും പൊതുസ്ഥലങ്ങളിൽ അനാവശ്യമായി കൂട്ടം കൂടുകയും ചെയ്യുന്നില്ലെന്നും ഉറപ്പാക്കി.
മൃതദേഹ സംസ്കരണം
കോവിഡ് ബാധിതരായി മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു് സംസ്കരിക്കുന്നതിനു് പരിശീലനം നല്കിയ സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു പ്രത്യേക ടീമിനെത്തന്നെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ സജ്ജമാക്കി നിര്‍ത്തി. കോവിഡ് രോഗികള്‍ അവര്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രികളില്‍ മരണപ്പെടുമ്പോള്‍ അവരുടെ മൃതദേഹങ്ങള്‍ അതാതു സമയം ആശുപത്രികളില്‍ നിന്നു് സംസ്കാരത്തിനായി വിട്ടുകിട്ടുന്നതിനു വേണ്ടി അതാതു ആസ്പത്രി മേധാവികള്‍ക്കും, ഗ്രാമപഞ്ചായത്തിലെ ശ്മശാനം സംസ്കരണത്തിനായി തയ്യാറാകുന്നതിനു് മുമ്പു് സ്വന്തം വീട്ടുവളപ്പില്‍ സംസ്കരണത്തിനു സൌകര്യമില്ലാത്തവര്‍ക്കു്‍ കോഴിക്കോടു് കോര്‍പ്പറേഷനിലെ ശ്മശാനത്തില്‍ സംസ്കരണം നടത്തുന്നതിനു് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ക്കും രാപകല്‍ ഭേദമില്ലാതെ സെക്രട്ടറി കത്തെഴുതി അയച്ചു കൊണ്ടിരുന്നു.
കോവിഡ് വാര്‍ റൂമും കോവിഡ് ഹെല്‍പ്പ് ഡസ്കും
അത്യാവശ്യഘട്ടങ്ങളില്‍ രോഗികള്‍ക്കു് സഹായം നല്‍കുന്നതിനും അവര്‍ക്കു് മറ്റു സഹായങ്ങള്‍ നല്‍കുന്നതിനുമായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കോവിഡ് വാര്‍ റൂം ആരംഭിച്ചു് സൌകര്യം ചെയ്തു. രണ്ടു ഘട്ടങ്ങളിലായി നടന്ന വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ക്കു് ഹെല്‍ത്ത് ഇന്‍സ്പെക്‍ടര്‍മാരായ സജീവന്‍, സമീര്‍ എന്നിവരോടൊപ്പം അസിസ്റ്റന്റ് സെക്രട്ടറി ദേവദാസന്‍, ക്ലാര്‍ക്ക് ഫിറോസ് ബാബു എന്നിവരെ നിയോഗിച്ചു. കോവിഡ് ബാധിച്ചു് വീടുകളില്‍ ക്വാറന്റൈനിലായ രോഗികള്‍ക്കു് സാന്ത്വനവും ഫോണ്‍ വഴിയുള്ള വൈദ്യസഹായവും ഇതര സഹായങ്ങളും നല്കുന്നതിനു് പഞ്ചായത്ത് പ്രദേശത്തെ സേവനസന്നദ്ധരായ ഡോക്ടര്‍മാരും, നഴ്സ്‌മാരും, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരും, ആശ വര്‍ക്കര്‍മാരും, കുടുംബശ്രീ പ്രവര്‍ത്തകരും, സന്നദ്ധസംഘടനാ പ്രവര്‍ത്തകരും, റസിഡന്‍സി അസോസിയേഷന്‍ പ്രതിനിധികളും, സീനിയര്‍ വിദ്യാര്‍ത്ഥികളുമടങ്ങുന്ന ഹെല്‍പ്പ് ഡസ്ക് സംഘടിപ്പിച്ചു് അവരുടെ സേവനം എത്തിച്ചു കൊടുത്തു.
മരുന്നു് വിതരണവും പി. പി. ഇ. കിറ്റ് വിതരണവും
ലോക്ക്ഡൗണ്‍ മൂലം പുറത്തു പോയി തൊഴിലെടുക്കുവാനുള്ള സാഹചര്യം നിലച്ചതിനാല്‍ വരുമാനമില്ലാതായ ആവശ്യക്കാരായ രോഗികള്‍ക്കു് സര്‍ക്കാര്‍ ഉത്തരവു് പ്രകാരം ചികിത്സയ്ക്കു വേണ്ടി ആവശ്യമായ മരുന്നുകള്‍ സൌജന്യമായി വിതരണം ചെയ്തു. ഇതോടൊപ്പം ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ആര്‍. ആര്‍. ടി. അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പി. പി. ഇ. കിറ്റുകള്‍ വാങ്ങി വിതരണം ചെയ്തു. ബി. പി. എല്‍. ലിസ്റ്റില്‍ ഉള്‍പ്പെട്ട രോഗികള്‍ക്കായി 18,454/- രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തു. കൂടാതെ വിവിധ തലങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വളണ്ടിയര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമായി ഒന്നര ലക്ഷത്തോളം രൂപയുടെ പി. പി. ഇ. കിറ്റുകള്‍ വിതരണം നടത്തി.
പള്‍സ് ഓക്സി മീറ്റര്‍
കോവിഡ് ബാധിച്ചു് ക്വാറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്കു് പള്‍സ് ഓക്സിമീറ്റര്‍ ലഭ്യമാക്കുന്നതിനു വേണ്ടി ഒരു പള്‍സ് ഓക്സിമീറ്റര്‍ ചലഞ്ച് നടത്തി. ജില്ലാ പഞ്ചായത്തില്‍ നിന്നും വാര്‍ഡിനു 3 എണ്ണം വച്ചു് 57 പള്‍സ് ഓക്സി മീറ്റര്‍ ലഭിച്ചു. ശേഷം വേണ്ടവയില്‍ കുറച്ചെണ്ണം ഉദാരമതികളില്‍ നിന്നു് സംഭാവനയായും ലഭിച്ചു. ബാക്കി വേണ്ടി വന്നവ വിലയ്ക്കു വാങ്ങി. കോവിഡ് രോഗികള്‍ക്കു് ആവശ്യത്തിനനുസരിച്ചു് അവ വിതരണം ചെയ്തു.
മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്
ബഹു. ജില്ലാ കളക്‍ടറുടെ ഉത്തരവു പ്രകാരം നഴ്സ് (ധന്യ ഹരി), നഴ്സിങ് അസിസ്റ്റന്റ് (നഫീസ ടി.), അവര്‍ക്കു പോകാനുള്ള വാഹനം, അവശ്യ മരുന്നുകള്‍ എന്നീ സൌകര്യങ്ങളോടെ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കു് അവശ്യം വേണ്ടുന്ന മരുന്നുകളും മെഡിക്കല്‍ സഹായവും സാന്ത്വന ചികിത്സയും എത്തിച്ചു നല്കി. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ജീവനക്കാര്‍ക്കു് ശമ്പളം, രോഗികള്‍ക്കു് മരുന്നു്, മറ്റു ചെലവുകള്‍ക്കുമായി 3,36,496/- രൂപ ചെലവഴിച്ചു.
കോവിഡ് ടെസ്റ്റ് ക്യാമ്പുകള്‍
കോവിഡിന്റെ തുടക്കത്തില്‍ വിദേശത്തു നിന്നും വരുന്നവര്‍ക്കും സമ്പര്‍ക്കമുള്ളവര്‍ക്കും ടെസ്റ്റ് ചെയ്യുന്നതിനായി താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. കേശവനുണ്ണി, ഡോ. അനുരാധ, ഹെല്‍ത്ത് ഇന്‍സ്പെക്‍ടര്‍ കെ. സി. ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചു് വിവിധ കേന്ദ്രങ്ങളില്‍ വച്ചു് ടെസ്റ്റ് ക്യാമ്പുകള്‍ നടത്തുകയുണ്ടായി. കാരാടി യു. പി. സ്കൂളിലും, കോരങ്ങാടു് എല്‍. പി. സ്കൂളിലും ഹൈലാന്റ് ഓഡിറ്റോറിയത്തിലും മറ്റുമായാണു് വിവിധ സമയങ്ങളില്‍ കോവിഡ് ടെസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിച്ചതു്. തെരഞ്ഞെടുപ്പു് ഡ്യൂട്ടിയ്ക്കു് നിയോഗിക്കപ്പെട്ടവര്‍ക്കും സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തി.
കൊറോണ കെയര്‍ സെന്റര്‍
പ്രവാസികള്‍ വളരെയധികമുള്ള പ്രദേശമാണു് താമരശ്ശേരി ഉള്‍പ്പെട്ട മലബാര്‍ മേഖല. മഹാമാരിയോടുള്ള ഭയം കാരണം പ്രവാസികളെ സ്വന്തം വീട്ടില്‍ പോലും കയറാന്‍ സമ്മതിക്കാത്ത സാഹചര്യമാണു് പ്രവാസികള്‍ നാട്ടിലെത്തിയപ്പോള്‍ കാണാനിടയായതു്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുകയും പ്രവാസികള്‍ക്കു് ക്വാറന്റൈന്‍ സൌകര്യം ഏര്‍പ്പെടുത്താന്‍ അതാത് പ്രാദേശിക സര്‍ക്കാറുകള്‍ക്കു് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയില്‍ തന്നെ താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ കൊറോണ കെയര്‍ സെന്ററുകളായി പ്രധാനപ്പെട്ട രണ്ടു് ഹോട്ടലുകളായ വയനാടു് റീജന്‍സി ഹോട്ടലും, ഹസ്തിനപുരി ഹോട്ടലും വിദേശത്തു നിന്നു മടങ്ങുന്ന പ്രവാസികള്‍ക്കു വേണ്ടിയും, കൂടാതെ അല്‍ഫോണ്‍സാ ഹൈസ്കൂള്‍, മര്‍ക്കസ് ഗാര്‍ഡന്‍ എന്നിവ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു മടങ്ങുന്നവര്‍ക്കു വേണ്ടിയും ബഹു. ജില്ലാ കളക്ടറുടെ ഉത്തരവു് പ്രകാരം ഏറ്റെടുത്തു.
ഹസ്തിനപുരി ഹോട്ടലിലെ കൊറോണ കെയര്‍ സെന്റര്‍ കൈകാര്യം ചെയ്യുന്നതിനായി ക്ലാര്‍ക്ക് ഫിറോസ് ബാബുവിനേയും വയനാട് റീജന്‍സി ഹോട്ടലിലെ കൊറോണ കെയര്‍ സെന്റര്‍ കൈകാര്യം ചെയ്യുന്നതിനായി ക്ലാര്‍ക്ക് വേണുഗോപാലനേയും അല്‍ഫോണ്‍സാ സ്കൂളിന്റെ കൊറോണ കെയര്‍ സെന്റര്‍ കാര്യങ്ങള്‍ക്കായി സീനിയര്‍ ക്ലാര്‍ക്ക് സുരേന്ദ്രനേയും, മര്‍ക്കസ് ഗാര്‍ഡന്റെ കൊറോണ കെയര്‍ സെന്റര്‍ കൈകാര്യം ചെയ്യുന്നതിനായി സീനിയര്‍ ക്ലാര്‍ക്ക് സുനില്‍ കുമാറിനേയും മാനേജര്‍മാരായി ചുമതലപ്പെടുത്തി. ഹോട്ടലുകള്‍ സി. സി. സി. കളാക്കി മാറ്റുന്നതിനുള്ള ചുമതലകള്‍ അസി. സെക്രട്ടറി ദേവദാസന്‍, ഹെല്‍ത്ത് ഇന്സ്പെക്ടര് സജീവന്‍, ക്ലാര്‍ക്ക് മുഹ്സിന്‍ എന്നവര്‍ ഏറ്റെടുത്തു. 20/05/2020നു് വിദേശത്തു നിന്നുള്ള ആദ്യ സംഘം റഷ്യയില്‍ നിന്നും എത്തുമെന്നു് അറിയിപ്പു് ലഭിച്ചു. അന്നേദിവസം പുലര്‍ച്ചെ തന്നെ റഷ്യയില്‍ നിന്നുള്ള ആദ്യ യാത്രാസംഘം വിമാനത്താവളത്തില്‍ എത്തിയിരുന്നു. യാത്രാസംഘത്തെ താമരശ്ശേരിയിലെത്തിക്കാനുള്ള ബസിന്റെ ഡ്രൈവര്‍ മുന്‍കൂട്ടി ബന്ധപ്പെട്ടിരുന്നതിനാല്‍ തന്നെ മാനേജര്‍ ഫിറോസ് ബാബു സംഘത്തെ ഡ്രൈവറുമായി ബന്ധിപ്പിക്കുകയും, ഡ്രൈവര്‍ യാത്രാ സംഘത്തെ രാവിലെ പത്തര മണി ആവുമ്പോഴേക്കും ഹസ്തിനപുരി ഹോട്ടലില്‍ എത്തിക്കുകയും ചെയ്തു. ഹോട്ടലില്‍ പ്രവാസികളുടെ സഹായത്തിനായുള്ള വളന്റിയര്‍മാരെ പ്രാദേശികമായി ലഭ്യമായിരുന്നില്ല. അതിനാല്‍ ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന വളണ്ടിയര്‍മാരായ ജൗഹര്‍, ഷഹീര്‍ എന്നിവര്‍ തലേദിവസം രാവിലെ തന്നെ ഹോട്ടലില്‍ എത്തിച്ചേര്‍ന്നു. യാത്രാസംഘത്തിനു വേണ്ട അവശ്യ സേവനങ്ങള്‍ ഇവര്‍ മുഖേന നടത്തി. അന്നേ ദിവസം തന്നെ എത്തുമെന്നു് അറിയിപ്പു് ലഭിച്ചിരുന്ന സൌദിയില്‍ നിന്നുള്ള യാത്രാസംഘം വിമാനത്താവളത്തില്‍ എത്തിയതു് രാത്രിയായിരുന്നു. ഹോട്ടലിലെ സി. സി. സി.യുടെ മാനേജര്‍ ചുമതലയുണ്ടായിരുന്ന ക്ലാര്‍ക്ക് വേണുഗോപാലന്‍, വയനാട് റീജന്‍സി ഹോട്ടല്‍ സ്ഥിതി ചെയ്തിരുന്ന വാര്‍ഡിന്റെ മെമ്പര്‍ ശ്രീമതി മഞ്ജിത, ക്ലാര്‍ക്ക് മുഹ്സിന്‍, തൊഴിലുറപ്പു് വിഭാഗം ജീവനക്കാരന്‍ ഫാസില്‍, ആര്‍. ആര്‍. ടി. വളണ്ടിയര്‍ മജീദ് എന്നിവര്‍ രാത്രിയിലും എത്തിക്കൊണ്ടിരുന്ന വാഹന സംഘത്തിനു് നിര്‍ദ്ദേശം നല്‍കി ഹോട്ടലില്‍ കാത്തിരുന്നു. ഹോട്ടലില്‍ സി. സി. സി. വളണ്ടിയര്‍മാരായ മുഹമ്മദ് അസ്‌ലം, മുഹമ്മദ് ഷഹബാസ് എന്നവര്‍ തലേദിവസം തന്നെ ഹാജരുണ്ടായിരുന്നു. അര്‍ദ്ധരാത്രി പന്ത്രണ്ടര മണിയോടെ വാഹനം താമരശ്ശേരിയിലെത്തി. താമരശ്ശേരിയില്‍ എത്തുമ്പോഴേക്കും മെയ് മാസത്തിലെ ചൂടില്‍ യാത്രക്കാര്‍ ക്ഷീണിതരായിരുന്നു. എല്ലാവരുടേയും കൈയ്യിലെ വെള്ളം തീര്‍ന്നു പോയിരുന്നു. മുഹ്സിന്‍, ഫാസില്‍ എന്നീ ജീവനക്കാര്‍ കുപ്പിവെള്ളം ലഭിക്കുമോ എന്നു് അന്വേഷിക്കുന്നതിനായി അവരുടെ വാഹനങ്ങളില്‍ അങ്ങാടി ലക്ഷ്യമാക്കി യാത്രയായി. എന്നാല്‍ എവിടെയും കട തുറന്നിരുന്നില്ല. രാരോത്തു് വില്ലേജ് ഓഫീസിനു സമീപത്തുള്ള സംസം കൂള്‍ബാര്‍ എന്ന കട അടച്ചിരുന്നു. കടയുടമയായ അബ്ദുള്‍ മജീദ് എന്നവരുടെ ഫോണ്‍ നമ്പര്‍ തൊഴിലുറപ്പു് വിഭാഗം ജീവനക്കാരനായ ഫാസിലിന്റെ കൈവശമുണ്ടായിരുന്നു. കടയുടമയെ ഫോണ്‍ വിളിച്ചു് കാര്യം പറഞ്ഞപ്പോള്‍ പെട്ടെന്നു തന്നെ സ്ഥലത്തെത്തി കട തുറക്കുകയും ഒരു കെയ്സ് വെള്ളം നല്‍കുകയും ചെയ്തു. കുട്ടികളും സംഘത്തിലുണ്ടെന്നറിഞ്ഞ കടക്കാരന്‍ ആവശ്യത്തിനു് പഴവും ബിസ്ക്കറ്റുകളും നല്‍കി. പണം നല്‍കാന്‍ ക്ലാര്‍ക്ക് മുഹ്സിന്‍ തയ്യാറായെങ്കിലും അതു് സ്നേഹപൂര്‍വ്വം കടയുടമ നിരസിച്ചതും ലോക്ക്ഡൗണ്‍ കാലത്തു് അല്ലെങ്കില്‍ പ്രതിസന്ധിഘട്ടങ്ങളിലെ മലയാളികളുടെ പരസ്പര സഹകരണത്തിന്റേയും സാഹോദര്യത്തിന്റേയും ഉദാഹരണമായിരുന്നു. മുഹ്സിനും ഫാസിലും വെള്ളത്തിന്റെ കെയ്സുകളുമായി ഹോട്ടലിലെത്തി അതു യാത്രക്കാര്‍ക്കു വിതരണം ചെയ്തു. ഇവര്‍ക്കു് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതിനു റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ (ആര്‍. ആര്‍. ടി.) ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കമ്യൂണിറ്റി കിച്ചണില്‍ നിന്നും ആര്‍. ആര്‍. ടി. മെമ്പര്‍മാര്‍ പഞ്ചായത്തിന്റെ വാഹനത്തില്‍ ഇവര്‍ക്കു ഭക്ഷണം എത്തിച്ചു നല്‍കി. മറ്റു ജോലിത്തിരക്കുകള്‍ക്കിടയിലും എല്ലാ ദിവസവും ഭക്ഷണം കൃത്യസമയത്തു തന്നെ എത്തിച്ചു നല്‍കുന്നതില്‍ ഡ്രൈവര്‍ ഇസ്ഹാഖിന്റെ സേവനം എടുത്തു പറയേണ്ടതാണു്. പിന്നീടു വന്നിരുന്ന പ്രവാസികള്‍ രാത്രി വന്നിറങ്ങുകയും എയര്‍പോര്‍ട്ടില്‍ എത്തിയ ഉടനെ തന്നെ വെബ്ബ്സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുള്ള കൊറോണ കെയര്‍ സെന്റര്‍ മാനേജര്‍മാരെ ഫോണില്‍ ബന്ധപ്പെടുന്ന മുറയ്ക്കു് രാത്രി ഉറക്കമൊഴിഞ്ഞും പ്രവാസികളെ സി. സി. സി.കളില്‍ എത്തിക്കാന്‍ മാനേജര്‍മാരായ ഫിറോസ് ബാബുവും വേണുഗോപാലും ഉത്സാഹിക്കുകയും പിറ്റേ ദിവസങ്ങളില്‍ ജോലിയ്ക്കു് ഹാജരായി ഉത്തരവാദിത്തങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു കൊണ്ടിരുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെല്ലാവരും തന്നെ പ്രതിസന്ധി ഘട്ടത്തില്‍ ഈ രീതിയിലാണു് സമയക്രമം നോക്കാതെ 24×7 വിവിധ ചുമതലകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നതു്. 05/09/2020നു് കൊറോണ കെയര്‍ സെന്ററുകളിലെ അവസാനത്തെ പ്രവാസിയും വീട്ടിലേയ്ക്ക് മടങ്ങിയ ശേഷം കൊറോണ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സി. സി. സി.കളിലെ വളണ്ടിയര്‍മാരുടെ സേവനം നന്ദിപൂര്‍വ്വം സ്മരിക്കുന്നു. മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കു നല്‍കിയ യാത്രയയപ്പിനൊപ്പം സി. സി. സി. വളണ്ടിയര്‍മാര്‍ക്കു കൂടി മെമെന്റോ നല്‍കി അവരെ ആദരിക്കുകയും ചെയ്തു.
ഏകദേശം മൂന്നു ലക്ഷത്തോളം രൂപ കൊറോണ കെയര്‍ സെന്ററുകളുടെ നടത്തിപ്പിനു വേണ്ടി ചെലവഴിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരെ വിവിധ കോവിഡ് കെയർ സെന്ററുകളിൽ എത്തിക്കുന്നതിനു് മെച്ചപ്പെട്ട ജില്ലാതല ക്രമീകരണത്തിനായി ബഹു. കളക്‍ടര്‍ക്കു് ശിപാര്‍ശ
2020 മെയ് മാസത്തില്‍ കോഴിക്കോടു് ജില്ലയിൽ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ആളുകളെ വിവിധ കോവിഡ് കെയർ സെന്ററുകളിൽ എത്തിക്കുന്നതിനു് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കോഴിക്കോടു് ജില്ലയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകളാണു് റോഡ് മാര്‍ഗ്ഗമോ, റെയിൽ മാർഗ്ഗമോ ആയി ദിവസേന എത്തിക്കൊണ്ടിരുന്നതു്. ഇത്തരത്തിൽ ആളുകൾ ജില്ലയിൽ എത്തിയതിനു ശേഷമാണു അവരവരുടെ പഞ്ചായത്തുകളിലേക്കു് പ്രസ്തുത വിവരം ലഭിച്ചിരുന്നതു്. അതിനാൽ യഥാസമയം അവരെ അതാതു് പഞ്ചായത്തുകളിലേക്കു് എത്തിക്കുന്നതിനു് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും പ്രായോഗിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. അവര്‍ എത്തുന്ന വിവരം നേരത്തേ തന്നെ അറിയാത്തതിനാല്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പിനു് സാധിച്ചിരുന്നില്ല. അസമയത്തും മറ്റും എത്തുന്ന ആളുകളെ സുരക്ഷിതമായി പഞ്ചായത്ത് തല കോവിഡ് കെയർ സെന്ററുകളിലേയ്ക്കു് മാറ്റുന്നതിനു് യഥാസമയം ആംബുലൻസ് ലഭിക്കാത്ത സാഹചര്യം പല സമയത്തും നേരിടേണ്ടി വന്നു. ആളുകളുടെ ഈ വരവു് കുറച്ചധികം കാലത്തേക്കു് തുടര്‍ന്നേക്കാമെന്നു കണക്കാക്കിയിരുന്നതിനാല്‍ ജില്ലാതലത്തില്‍ത്തന്നെ ഇതിനൊരു മെച്ചപ്പെട്ട സ്ഥിരം സംവിധാനം വേണ്ടതായിട്ടുണ്ടെന്നു കണ്ടു. ആയതിനാല്‍ ഈ അസൌകര്യത്തിനു് ഒരു പോംവഴിയെന്ന നിലയിലും, ഈ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചേക്കുമെന്നു പ്രതീക്ഷിച്ചു കൊണ്ടും താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയ്സെന്‍ നെടുമ്പാല, കായണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. മനോജ് കുമാര്‍ കെ. ടി.യുമായി ചേര്‍ന്നു് ഒരു മെച്ചപ്പെട്ട ജില്ലാതല ക്രമീകരണത്തിനുള്ള പ്ലാനും ഭൂപടവും തയ്യാറാക്കി ബഹു. ജില്ലാ കളക്‍ടര്‍ക്കു് ശിപാര്‍ശ ചെയ്യുകയും ആയതു് ബഹുമാനപ്പെട്ട ജില്ലാ കളക്‍ടര്‍ അംഗീകരിച്ചു് ജില്ലാ തലത്തില്‍ നടപ്പാക്കുകയും ചെയ്തതു് എല്ലാ തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാര്‍ക്കും ആശ്വാസമാവുകയും, മൊത്തത്തില്‍ ഈ തലത്തിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്തു.
കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (സി. എഫ്. എല്‍. ടി. സി.)
കോവിഡ് രോഗബാധ വ്യാപകമായി പടര്‍ന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ സൌകര്യങ്ങള്‍ മതിയാകാതെ വന്നാല്‍ രോഗികളെ പ്രവേശിപ്പിച്ചു ചികിത്സിക്കുന്നതിനു് സാമ്പത്തികക്ഷമതയും സൌകര്യമുള്ള സ്ഥാപനങ്ങളുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍സൌകര്യം ഒരുക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചു. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ എന്ന പേരില്‍ നാമകരണം ചെയ്യപ്പെട്ട ഈ സ്ഥാപനം തുടങ്ങാന്‍ പറ്റുന്ന തരത്തില്‍ ഓരോ സെന്റര്‍ കണ്ടുപിടിക്കുകയായിരുന്നു അടുത്ത ജോലി. താമരശ്ശേരി താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. കേശവനുണ്ണിയുടെ നേതൃത്വത്തില്‍ അണ്ടോണ മഹല്ലു് കമ്മറ്റിയുടെ ഉടമസ്ഥതയിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു് പ്രവര്‍ത്തനയോഗ്യമാണെന്നു് ഉറപ്പു വരുത്തി. ഈ കണ്‍വെന്‍ഷന്‍ സെന്ററിനെ സി. എഫ്. എല്‍. ടി. സി. ആക്കി മാറ്റുന്നതിനു് അസിസ്റ്റന്റ് സെക്രട്ടറി ദേവദാസന്‍, സീനിയര്‍ ക്ലാര്‍ക്ക് സുരേന്ദ്രന്‍, ക്ലാര്‍ക്ക് മുഹ്സിന്‍ എന്നിവരോടൊപ്പം എഫ്. ടി. എസ്സുമാരായ അനില, ജമീല, ശ്രീനിവാസന്‍, ബാലന്‍ എന്നിവരും കൂടാതെ മറ്റു ജീവനക്കാരായ അനിത, കമറുദ്ദീന്‍, മഹേഷ്, ഫിറോസ് ബാബു, ജിഷാദലി, സുനിത എന്നിവരും ചേര്‍ന്നതോടെ താലൂക്ക് ആസ്പത്രിയില്‍ നിന്നും, മദര്‍മേരി ആസ്പത്രിയില്‍ നിന്നും, ചാവറ ഹോസ്പിറ്റലില്‍ നിന്നും, താമരശ്ശേരി വി. വി. ഹോസ്പിറ്റലില്‍ നിന്നും കട്ടിലുകളും ബെഡും ശേഖരിക്കുകയും തുടര്‍ന്നു് അവിടേക്കു വരുന്ന രോഗികള്‍ക്കു് ആവശ്യമായ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സാധന സാമഗ്രികള്‍ വാങ്ങുകയും സി. എഫ്. എല്‍. ടി. സി. പ്രവര്‍ത്തന സജ്ജമാണെന്നു് ബഹു. ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ കോവിഡ് രോഗബാധ കുറഞ്ഞു് നിയന്ത്രണ വിധേയമായതിന്റെ അടിസ്ഥാനത്തില്‍ സി. എഫ്. എല്‍. ടി. സി. പ്രവര്‍ത്തിക്കേണ്ടി വന്നില്ല. ആയതിനാല്‍ അധികം താമസിയാതെ സാധനസാമഗ്രികള്‍ ഓഫീസിലേക്കു് മടക്കിക്കൊണ്ടു വരികയും കെട്ടിടം ഉടമസ്ഥനു് ബഹു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിട്ടു നല്‍കുകയും ചെയ്തു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉടന്‍ സി. എഫ്. എല്‍. ടി. സി. ആരംഭിക്കണമെന്നു് വീണ്ടും ബഹു. ജില്ലാ കളക്ടറുടെ ഉത്തരവു് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോരങ്ങാടു് അല്‍ഫോണ്‍സ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കിന്റര്‍ഗാര്‍ട്ടന്‍ സെക്‍ഷനില്‍ വീണ്ടും ഇതിനു വേണ്ട സൌകര്യമൊരുക്കേണ്ടി വന്നു. ഈ സ്ഥാപനത്തിനായി ഉടന്‍ സൌകര്യമൊരുക്കണമെന്നു് അസിസ്റ്റന്റ് കളക്‍ടര്‍ ഓഫീസില്‍ നേരിട്ടു വന്നു് ആവശ്യപ്പെടുകയും ചെയ്തു. 100 ഓളം പേരെ കിടത്തി ചികിത്സിക്കാന്‍ വേണ്ട സൌകര്യമാണു് ഒരുക്കേണ്ടിയിരുന്നതു്. നേരത്തേ കട്ടിലുകളും കിടക്കകളും എടുത്തിരുന്ന ആസ്പത്രികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നതിനാല്‍ ഈ പ്രാവശ്യം കട്ടിലുകളും കിടക്കകളും മറ്റും വാങ്ങിക്കുകയാണു് ചെയ്തതു്.
നിര്‍ദ്ദേശപ്രകാരം അസി. സെക്രട്ടറി ദേവദാസന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയെങ്കിലും കോവിഡ് രോഗബാധ വീണ്ടും കുറഞ്ഞു് നിയന്ത്രണ വിധേയമായതിന്റെ അടിസ്ഥാനത്തില്‍ സി. എഫ്. എല്‍. ടി. സി.യിലെ സാധന സാമഗ്രികള്‍ ഓഫീസിലേക്കു് തിരികെയെത്തിക്കുകയും സ്ഥാപനം അതിന്റെ ഉടമസ്ഥര്‍ക്കു് വിട്ടു നല്‍കുകയും ചെയ്തു.
രണ്ടു് സ്ഥലങ്ങളില്‍ രണ്ടു് ഘട്ടങ്ങളിലായി സജ്ജീകരിച്ച കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കായി ആകെ നാലു് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപയോളം ചെലവു് വന്നു.
അണുനശീകരണം
ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഒന്നിലധികം തവണ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. അതിനു ശേഷം ഗ്രാമപഞ്ചായത്തു തലത്തില്‍ത്തന്നെ വാര്‍ഡു തല ആര്‍. ആര്‍. ടി.കളെ ശാക്തീകരിച്ചു് ഇതിനു സംവിധാനമൊരുക്കുകയും രോഗബാധിതരായവര്‍ താമസിച്ച വീടുകള്‍, രോഗികള്‍ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയ പൊതു സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, ബസ്സ് സ്റ്റാന്റ്, ആശുപത്രികള്‍, എന്നിവിടങ്ങളില്‍ ഇവരുടെ സഹായത്തോടെ ഹെല്‍ത്ത് ഇന്‍സ്പെക്‍ടര്‍മാരായ സജീവന്റെയും സമീറിന്റെയും നേതൃത്വത്തില്‍ പലതവണ അണുനശീകരണം നടത്തിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ രംഗത്തു പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ്, മറ്റു ചെലവുകള്‍ എന്നിവയിലേക്കായി 8,350/- രൂപ ചെലവഴിച്ചു.
കണ്ടെയിന്‍മെന്റ് സോണുകളും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളും ക്രിട്ടിക്കല്‍ പഞ്ചായത്തും
ഇതിനിടയില്‍ ചില വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായും ചില വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളായും ഒരവസരത്തില്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രദേശം മൊത്തമായിത്തന്നെയും ക്രിട്ടിക്കല്‍ പഞ്ചായത്തായും കളക്‍ടര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്രകാരം പ്രഖ്യാപിച്ച വിവരം പൊതുജനങ്ങളെ അറിയിക്കുന്നതിനായി യഥാസമയങ്ങളില്‍ മൈക്ക് അനൌണ്‍സ്‌മെന്റ് നടത്തി. വാര്‍ഡുകളിലെ കടകളുടേയും മറ്റും പ്രവര്‍ത്തനം സമയപരിധി വച്ചും മറ്റും നിയന്ത്രിച്ചു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണ്‍ സര്‍ട്ടിഫിക്കറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്‍ടറുടെ ചുമതലയില്‍ വിതരണം ചെയ്തു. വിവിധ ഘട്ടങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്‍ടര്‍മാരായി ജോലി ചെയ്തിരുന്ന സജീവന്‍, സമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഡുകളില്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത് സംബന്ധിച്ച പോസ്റ്ററുകള്‍ പതിക്കുകയും ആര്‍. ആര്‍. ടി. കളെ ഉപയോഗിച്ചു് റോഡുകളില്‍ സഞ്ചാരവിലക്കു് ഏര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു് രണ്ടാം ലോക്ക്ഡൗണില്‍ ജില്ലാ കളക്‍ടര്‍ ഉത്തരവാക്കി ചുമതലപ്പെടുത്തിത്തന്ന അധ്യാപകരെ ഉപയോഗിച്ച് വാര്‍ഡുകളിലെ ആര്‍. ആര്‍. ടി. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സോണുകളില്‍ പതിക്കാനുള്ള പോസ്റ്റര്‍ പ്രിന്റ് ചെയ്യിക്കുന്നതിനായി 5,622/- രൂപ ചെലവഴിച്ചു.
കോവിഡ് രോഗികള്‍ക്കു് ഗതാഗത സൌകര്യം, ആംബുലന്‍സ് സര്‍വ്വീസ്
കോവിഡ് രോഗികള്‍ക്കു് ടെസ്റ്റ് ചെയ്യുന്നതിനും, ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേതടക്കമുള്ള കോവിഡ് ആസ്പത്രികളിലും എഫ്. എല്‍. ടി. സി.യിലും ഡി. സി. സി.യിലും പോകുന്നതിനും, പൊതുജനങ്ങള്‍ക്കു് വാക്സിനേഷന്‍ ക്യാമ്പുകളില്‍ എത്തിച്ചേരുന്നതിനും, ആംബുലന്‍സുകളും പ്രത്യേക വാഹനങ്ങളും തയ്യാറാക്കി നിര്‍ത്തി. പ്രധാനമായും സി. എച്ച്. സെന്റര്‍ താമരശ്ശേരി, നന്മ കോരങ്ങാടു്, നന്മ കുടുക്കിലുമ്മാരം, ഓടക്കുന്നു് ടൌണ്‍ മുസ്ലിം ലീഗ് കോവിഡ് സേന, 15-ാം വാര്‍ഡ് കോവിഡ് പ്രതിരോധ സേന, ഇന്ദിര പ്രിയദര്‍ശിനി താമരശ്ശേരി, മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ്, കോണ്‍ട്രാക്ടര്‍ ഷാനവാസ്, ഷബീറലി പുതിയാറമ്പത്തു് തച്ചംപൊയില്‍ എന്നിവരുടെ ആംബുലന്‍സുകളും വാഹനങ്ങളുമാണു് ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരം ഈ മേഖലയില്‍ സേവനം നടത്തിയതു്.
ആസ്പത്രി ജീവനക്കാര്‍ക്കു് ഗതാഗത സൌകര്യം, മറ്റു സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതു്
ലോക്ക്ഡൌണ്‍ മൂലം പൊതുഗതാഗത സൌകര്യമില്ലാതായപ്പോള്‍ താലൂക്ക് ആസ്പത്രിയിലെ ജീവനക്കാര്‍ക്കു് യാത്ര ചെയ്യാനുള്ള വാഹന സൌകര്യം ചെയ്ത വകയില്‍ 2,14,743/- രൂപയും ഓഫീസ് ആവശ്യത്തിനു് കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ഏകദേശം പതിനായിരം രൂപയും ചെലവഴിച്ചു. താലൂക്ക് ആസ്പത്രിയ്ക്കു് 19,274/- രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ വാങ്ങി നല്‍കുകയും ഓഫീസില്‍ വാങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കുകയും ചെയ്തു. കൂടാതെ ലഭ്യമായ വാഹനം (രണ്ടു് സ്കൂള്‍ ബസ്സുകള്‍) ആംബുലന്‍സായി മാറ്റുന്നതിനു് 6,900/- രൂപയും ചെലവഴിച്ചു.
ഗ്രാമപഞ്ചായത്ത് തല കോവിഡ് കണ്‍ട്രോള്‍ റൂം
കോവിഡ് മഹാമാരി വ്യാപനത്തില്‍ നാടു് വിറങ്ങലിച്ചു നിന്നപ്പോൾ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലയിലുള്ളവരെയും ഏകോപിപ്പിച്ചു കൊണ്ടു് രോഗവ്യാപനം തടഞ്ഞു നിർത്താൻ ഗ്രാമ പഞ്ചായത്തിനു് സാധിച്ചിട്ടുണ്ടു്. ഗ്രാമപഞ്ചായത്ത് തല കോവിഡ് കണ്‍ട്രോള്‍ റൂം ആരംഭിക്കണമെന്നു് നിര്‍ദ്ദേശം ലഭിച്ച മുറയ്ക്കു് പ്രസ്തുത കണ്‍ട്രോള്‍ റൂമിലേക്കു് ബഹു. ജില്ലാ കളക്‍ടര്‍ അദ്ധ്യാപകരെ നിയമിച്ചയച്ചു തന്നു. പ്രസ്തുത അദ്ധ്യാപകർക്കു് ചുമതല നൽകിക്കൊണ്ടു് അവരെ പഞ്ചായത്തു തലത്തിലും വാര്‍ഡ് തലത്തിലും നിയോഗിച്ചു് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമിനു രൂപം നൽകി. അബ്ദുൽ ബാരി പി. (കോര്‍ഡിനേറ്റര്‍), നവാസ് ഈർപ്പോണ, അബ്ദുൽ സലാം പി., പ്രവീൺ കെ. നമ്പൂതിരി, കെ. ടി. അബ്ദുറഹിമാൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം അദ്ധ്യാപകർ വാർഡുകളിലെ ആർ. ആർ. ടി.മാരുടെ പ്രവർത്തനം ഏകോപിപ്പിച്ചു് പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കി ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും സഹായിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുടെ നേതൃത്വത്തിൽ കൺട്രോൾ റൂം ചുമതലയുള്ള അദ്ധ്യാപകർ മുഴുവൻ വാർഡുകളും സന്ദർശിച്ചു വാർഡുകളിൽ ആർ. ആർ. ടി.മാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കോവിഡ് പോസിറ്റീവ് ആയവരെ ഫോണിൽ ബന്ധപ്പെട്ടു് അവർക്കു് മരുന്നും ഭക്ഷണവും ലഭ്യമാക്കുന്നതിനു് വാർഡ് മെമ്പർമാരുമായി ചേർന്നു പ്രവർത്തിച്ചു. പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കി അതിൽപ്പെട്ടവരുടെ ക്വാറന്റൈൻ ഉറപ്പുവരുത്തി. പഞ്ചായത്ത് ഭരണസമിതി വിവിധ വാർഡുകളിൽ സംഘടിപ്പിച്ച കോവിഡ് ടെസ്റ്റ് ക്യാമ്പുകള്‍, മെഗാ വാക്സിനേഷൻ ഡ്രൈവ് എന്നീ പ്രവർത്തനങ്ങളിൽ പൂർണ്ണമായും സഹകരിച്ചു പ്രവർത്തിച്ചു. കോവിഡ് സ്ഥിതിവിവരക്കണക്കുകള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്നതിനും മറ്റു് അനുബന്ധ ചുമതലകള്‍ ചെയ്യാനും ഈ അദ്ധ്യാപകര്‍ വഹിച്ച പങ്കു് നിസ്തുലമാണു്. കോവിഡ് കണ്‍ട്രോള്‍ റൂം സജ്ജീകരണത്തിനു് 7,150/- രൂപ ചെലവഴിച്ചു.
കോവിഡ് കാലത്തെ തെരഞ്ഞെടുപ്പു് ജോലി
2020ല്‍ നവംബറോടു കൂടി നടക്കേണ്ടിയിരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു് സംബന്ധമായ ജോലികള്‍ക്കു് പതിവു പോലെ റിട്ടേണിങ് ഓഫീസറുടെ ടീമിന്റെ കൂടെ പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരെത്തന്നെ ചുമതലപ്പെടുത്തിയതിനാല്‍ ഭയാനകമായ കോവിഡ് സാഹചര്യത്തിലും പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും അനര്‍ഹരായ വോട്ടര്‍മാരെ തള്ളുന്നതിനും ആവശ്യമായ അന്വേഷണങ്ങള്‍ക്കു് ജീവനക്കാര്‍ക്കു് ചുമതല നല്‍കേണ്ടതായി വന്നുവെങ്കിലും, വാര്‍ഡ് ക്ലാര്‍ക്കുമാര്‍ വിജയകരമായിത്തന്നെ ചുമതലപ്പെടുത്തിയ ജോലികള്‍ പൂര്‍ത്തിയാക്കി. ലോക്ക്ഡൗണ്‍ സാഹചര്യത്തിലും അവധി ദിവസങ്ങളില്‍പ്പോലും ജീവനക്കാര്‍ക്കു് രാപകല്‍ ഭേദമന്യേ തെരഞ്ഞെടുപ്പു ജോലി നിര്‍വ്വഹിക്കേണ്ടതായി വന്നു. കോവിഡ് രോഗികള്‍ക്കുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ഡാറ്റാ കളക്ഷന്‍ ജോലികള്‍ക്കായി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ടെക്‍നിക്കല്‍ അസിസ്റ്റന്റ് പ്രഗിതയെ നിയോഗിച്ചു. ഇ. വി. എം. സെറ്റിങ്സ് ജോലികള്‍ക്കായി നിര്‍ദ്ദേശം ലഭിച്ച തീയ്യതിയുടെ തലേദിവസം തൊഴിലുറപ്പു് വിഭാഗം ജീവനക്കാരനായ ഫാസില്‍ കോവിഡ് പിടിപെട്ടു് ക്വാറന്റൈനില്‍ പോകേണ്ടതായി വന്നു. കോവിഡ് ടെസ്റ്റ് നടത്താന്‍ സമയ പരിമിതി കാരണം പിറ്റേദിവസം ജീവനക്കാരെല്ലാം തന്നെ ഭീതിദമായ സാഹചര്യത്തില്‍ ഇ. വി. എം. (ഇലക്‍ട്രോണിക്‍ വോട്ടിങ് മെഷീന്‍) സെറ്റ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന കൊടുവള്ളി കെ. എം. ഒ. സ്കൂളില്‍ രാവിലെത്തന്നെ ഹാജരാവുകയും ചെയ്തു. വാഹന ഗതാഗതം ഇല്ലാതിരുന്നതിനാല്‍ സ്വകാര്യ വാഹനങ്ങളിലാണു് പലരും കൊടുവള്ളിയില്‍ എത്തിച്ചേര്‍ന്നതു്. ശേഷം നടന്ന ഇ. വി. എം. മെഷീന്‍ വിതരണം, തെരഞ്ഞെടുപ്പിനു് ശേഷം നടന്ന കളക്ഷന്‍ എന്നിവയെല്ലാം തന്നെ റിട്ടേണിങ് ഓഫീസറുടെ ടീമിന്റെ കൂടെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ ഭംഗിയായി നിര്‍വ്വഹിച്ചു. കോവിഡ് സാഹചര്യത്തില്‍പ്പോലും സ്വകാര്യ വാഹനങ്ങളില്‍ എത്തിച്ചേര്‍ന്നു് ആത്മാര്‍ത്ഥമായി ജോലി ചെയ്ത ജീവനക്കാര്‍ക്കു് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന ജീവനക്കാരുടെ പരാതിയല്ലാതെ മറ്റു പരാതികളൊന്നുമില്ലാതെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു് ഭംഗിയായി അവസാനിപ്പിക്കാന്‍ സാധിച്ചു.
തെരഞ്ഞെടുപ്പിനു ശേഷം പുതുതായി ചുമതലയേറ്റ പ്രസിഡണ്ട് ജെ. ടി. അബ്ദുറഹിമാന്‍ മാസ്റ്ററുടെയും, വൈസ് പ്രസിഡണ്ട് ഖദീജ സത്താറിന്റെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എ. അരവിന്ദന്റെയും വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അയ്യൂബ്ഖാന്റെയും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മഞ്ജിതയുടെയും നേതൃത്വത്തില്‍ പുതിയ ഭരണസമിതി കോവിഡ് പ്രതിരോധ വിഷയത്തില്‍ ഊര്‍ജ്ജിതമായി ഇടപെട്ടു. ഏറെ താമസിയാതെത്തന്നെ നിയമസഭാ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. സെക്രട്ടറിക്കു് ഉള്‍പ്പെടെ ജില്ലക്കാരായ മുഴുവന്‍ ജീവനക്കാര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പു് ഡ്യൂട്ടി ലഭിച്ച അപൂര്‍വ്വം ഓഫീസുകളിലൊന്നായിരുന്നു താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ്. 06/04/2021നു് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയതായി നിയമിതനായ ഹെല്‍ത്ത് ഇന്സ്പെക്ടര് സമീര്‍ വി.യുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോക്കോളും ഹരിത പ്രോട്ടോക്കോളും ഉറപ്പു വരുത്തി. പോളിങ് സ്റ്റേഷനുകളില്‍ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനു് ഹരിതകര്‍മ്മസേനാംഗങ്ങളെ നിയോഗിക്കുകയും ആയതിനു് ഹെല്‍ത്ത് ഇന്സ്പെക്ടര് സമീര്‍ വി. നേതൃത്വം നല്‍കുകയും ചെയ്തു.
ശുചിത്വ ഹര്‍ത്താല്‍
01/03/2021 നു് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു് ശുചിത്വ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും താമരശ്ശേരി ചുങ്കം മുതല്‍ കാരാടി സ്കൂള്‍ വരെയുള്ള പ്രദേശങ്ങള്‍ ശുചീകരണം നടത്തുകയും ചെയ്തു. വിവിധ ഘട്ടങ്ങളിലായി ശുചിത്വവുമായി ബന്ധപ്പെട്ട് 18,760/- രൂപ ചെലവഴിച്ചു.
വാക്സിനേഷന്‍ ക്യാമ്പുകള്‍
02/06/2021 മുതല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു. കോരങ്ങാടു് എല്‍. പി. സ്കൂളിലും ഓര്‍ക്കിഡ് ഓഡിറ്റോറിയത്തിലും തുടര്‍ന്നു് പരപ്പന്‍പൊയില്‍ ഹൈലാന്‍ഡ് ഓഡിറ്റോറിയത്തിലുമായി വിവിധ ദിവസങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്‍ടര്‍ സമീറിന്റെ നേതൃത്വത്തിലും ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെയും താലൂക്ക് ആശുപത്രി ജീവനക്കാരുടേയും സഹകരണത്തിലുമായി വാക്സിനേഷന്‍ 18 ക്യാമ്പുകള്‍ നടത്തി. ടെക്‍നിക്കല്‍ അസിസ്റ്റന്റ് പ്രഗിത, തൊഴിലുറപ്പു വിഭാഗം ജീവനക്കാരായ ഫസ്‌ല ബാനു, അമൃത, സിന്ധു, ഫാസില്‍, താലൂക്ക് ആസ്പത്രിയിലെ ജീവനക്കാര്‍ എന്നിവരാണു് വാക്സിനേഷന്‍ ക്യാമ്പുകള്‍ക്കു വേണ്ട അവശ്യ ജോലികള്‍ ചെയ്തതു്. 07/02/2022 വരെ 7121 പേര്‍ക്കു് കോവാക്സിനും 53184 പേര്‍ക്കു് കോവിഷീല്‍ഡും വാക്സിനേഷന്‍ ലഭിച്ചു. ഏകദേശം 95 ശതമാനം ജനങ്ങള്‍ക്കും ഇതിനോടകം വാക്സിന്‍ നല്‍കി കഴിഞ്ഞു. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു് പ്രത്യേക വാക്സിനേഷന്‍ ക്യാമ്പ് നടത്തി. വാക്സിനേഷന്‍ ഇനത്തില്‍ ഇതുവരെ ലഭിച്ച ബില്ലുകള്‍ പ്രകാരം 1,70,819/- രൂപ ചെലവഴിച്ചു.
ഐ. ഇ. സി. പ്രവര്‍ത്തനങ്ങള്‍
പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുന്നതിനും ഗ്രാമപഞ്ചായത്ത് പല തലങ്ങളിലുള്ള ഐ. ഇ. സി. (ഇന്‍ഫോര്‍മേഷന്‍ എഡ്യുക്കേഷന്‍ കമ്മ്യൂണിക്കേഷന്‍) പ്രവര്‍ത്തനങ്ങള്‍ നടത്തി. താമരശ്ശേരി ബസ്സ് ബേയിലെ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ ഇന്‍ഫോര്‍മേഷന്‍ & പബ്ലിക്‍ റിലേഷന്‍സ് വകുപ്പിന്റെ കോവിഡ് ജാഗ്രതാ വീഡിയോകള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു.
വാര്‍ഡ് ആര്‍. ആര്‍. ടി., ആശ വര്‍ക്കര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്‍ടര്‍മാര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ ഈ മേഖലയില്‍ ഇടപെടലുകള്‍ നടത്തി. ജില്ലാ കളക്‍ടര്‍ മുഖാന്തിരം തയ്യാറാക്കിത്തന്ന പോസ്റ്ററുകള്‍ അച്ചടിച്ചു് കടകളിലും മറ്റും പതിച്ചു് പ്രചരിപ്പിച്ചു. കോവിഡ് കാലയളവില്‍ ഓരോ ദിവസത്തേയും സ്ഥിതിവിവരക്കണക്കുകളും ക്യാമ്പ് വിവരങ്ങളും എല്ലാം പോസ്റ്ററാക്കി “സൈന്‍ ഷോ, താമരശ്ശേരി” എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ വാട്ട്സാപ്പ് മുഖാന്തിരം പ്രചരണം നടത്തി. കൂടാതെ അനൗണ്‍സ്‌മെന്റ് ഇനത്തില്‍ 1,43,300/- രൂപയും ചെലവഴിച്ചു.
ഡൊമിസില്ലറി കെയര്‍ സെന്റര്‍ അഥവാ ഡി. സി. സി.
ജില്ലാ കളക്ടറുടെ ഉത്തരവു് പ്രകാരം താമരശ്ശേരി കുടുക്കിലുമ്മാരത്തുള്ള ഓര്‍ക്കിഡ് ഓഡിറ്റോറിയം, രോഗലക്ഷണമില്ലാതെ കോവിഡ് പോസിറ്റീവ് ആയ രോഗികള്‍ക്കു് ക്വാറന്റൈനില്‍ ഇരിക്കാന്‍ വേണ്ടി ഡി. സി. സി.യായി മാറ്റി. ടി. വി., ഫ്രിഡ്ജ്, വാഷിങ് മെഷീനടക്കം കൊറോണ കെയര്‍ സെന്ററിനു വേണ്ടി വാങ്ങിയിരുന്ന സാധനങ്ങളും, സി. എഫ്. എല്‍. ടി. സി.ക്കു് വേണ്ടി വാങ്ങിയിരുന്ന സാധനങ്ങളും അസി.സെക്രട്ടറി ദേവദാസന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഡി. സി. സി.യില്‍ എത്തിച്ചു. അന്തേവാസികള്‍ക്കു് കുടുംബശ്രീ ജനകീയ ഹോട്ടലില്‍ നിന്നും ഭക്ഷണത്തിനും മറ്റു സൌകര്യങ്ങള്‍ക്കും ഏര്‍പ്പാടാക്കി. മുഴുവന്‍ സമയ വളണ്ടിയറുടെ സേവനം ലഭ്യമാക്കി. 72 ഓളം പേരെ ഡി. സി. സി.യില്‍ പല സമയത്തായി അന്തേവാസികളായി പ്രവേശിപ്പിക്കുകയുണ്ടായി. രണ്ടു ഘട്ടങ്ങളിലായി സജ്ജീകരിച്ച ഡി. സി. സികള്‍ക്കായി 2,02,073/- രൂപ ചെലവഴിച്ചു.
സെക്ടറല് മജിസ്ട്രേട്ടുമാര്‍
ഗ്രാമപഞ്ചായത്ത് പ്രദേശത്തു് കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുന്നതിനു് ജില്ലാ കളക്‍ടര്‍ സെക്‍ടറല്‍ മജിസ്ട്രേട്ടുമാരെ നിയമിച്ചിരുന്നു. ആദ്യ തവണ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മൂന്നു ഭാഗങ്ങളാക്കി തിരിച്ചു് മൂന്നു ഗസറ്റഡ് ഉദ്യോഗസ്ഥരെയാണു് നിയോഗിച്ചിരുന്നതു്. പിന്നീടു് പഞ്ചായത്തിനെ രണ്ടു ഭാഗങ്ങളായി തിരിച്ചു് ഓരോ ഭാഗത്തേക്കും ഓരോ ഗസറ്റഡ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. അന്തിമഘട്ടത്തില്‍ പഞ്ചായത്തൊന്നാകെ ഒരു സെക്‍ടറല്‍ മജിസ്ട്രേട്ടിനായി ചുമതല. പോലീസ് സഹായവും ഔദ്യോഗിക വാഹനവും അവര്‍ക്കുണ്ടായിരുന്നു. അവര്‍ ഫീല്‍ഡില്‍ വാഹനത്തില്‍ സഞ്ചരിച്ചു് കോവിഡ് നിയന്ത്രണങ്ങള്‍ തെറ്റിക്കുന്നവരെ കണ്ടെത്തി പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ എടുക്കുകയും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അഖില ഉണ്ണികൃഷ്ണനായിരുന്നു സെക്ടറല്‍ മജിസ്ട്രേട്ടുമാരിലൊരാള്‍.
കുടിവെള്ള വിതരണം
ഇതിനിടയില്‍ വരള്‍ച്ചയും കുടിവെള്ളക്ഷാമവും നേരിട്ടപ്പോള്‍ ജലവിതരണത്തിനായുള്ള മുറവിളി ഗ്രാമപഞ്ചായത്തിന്റെ പല ഭാഗത്തു നിന്നും ഉയര്‍ന്നു വന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡുകളില്‍ കുടിവെള്ളം ടാങ്കറുകളില്‍ വിതരണം ചെയ്തു. താമരശ്ശേരി താലൂക്ക് ആസ്പത്രിയില്‍ ജലക്ഷാമം രൂക്ഷമായ സമയത്തു് അവിടെയും ജലവിതരണം നടത്തി.
ഉപസംഹാരം
നാളിതുവരെ പഞ്ചായത്തിലെ കോവിഡ് സ്ഥിതിവിവരം ഇങ്ങനെയാണു്:- മൊത്തം കോവിഡ് കേസുകള്‍ – 6987 പേര്‍. ഇപ്പോഴത്തെ ആക്ടീവ് കേസുകള്‍ – 267 പേര്‍. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ – 259 പേര്‍. നിലവില്‍ ആസ്പത്രികളില്‍ അഡ്മിറ്റായവര്‍ – 8 പേര്‍. കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ – 53 പേര്‍. നടത്തിയ വാക്സിനേഷന്‍ ക്യാമ്പുകള്‍ – 18 എണ്ണം. കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ – 53184. കോവാക്സിന്‍ സ്വീകരിച്ചവര്‍ – 7121. നടത്തിയ ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റുകള്‍ – 14712. ആന്റിജന്‍ ടെസ്റ്റുകള്‍ – 15298. ട്രൂനാറ്റ് ടെസ്റ്റുകള്‍ – 876. കോവിഡ് പ്രതിസന്ധിയും വാക്സിനേഷന്‍ ക്യാമ്പുകളും അവസാനിക്കാത്ത സാഹചര്യത്തിലും ഇതുവരെയായി 29,70,676/- രൂപയോളം ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധമെന്ന ഇനത്തില്‍ ചെലവഴിച്ചു കഴിഞ്ഞു. മറ്റു മിക്ക സര്‍ക്കാര്‍ വകുപ്പുകളിലെയും ജീവനക്കാര്‍ ലോക്ക് ഡൌണ്‍ സമയത്തു വീട്ടില്‍ സ്വസ്ഥതയോടെ ഇരുന്ന സമയത്തു് പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും ഫീല്‍ഡില്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലായിരുന്നു. ഇപ്പോഴും ഈ പ്രവര്‍ത്തനം അവസാനിച്ചിട്ടുമില്ല. തങ്ങളിലേല്പിക്കപ്പെട്ട സ്ഥിരം ചുമതലകള്‍ക്കു് ഒരു മുടക്കവും വരുത്താതെയാണു് ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ ഈ അധിക ചുമതലയും പരിമിതികള്‍ക്കിടയിലും ഏറ്റെടുത്തു നടത്തിയതു്. ഗ്രാമപഞ്ചായത്തിനു് കൈമാറിക്കിട്ടിയതെന്നു പറയപ്പെടുന്ന ഒരു പ്രത്യേക വകുപ്പിലെ ജീവനക്കാര്‍ തങ്ങളെ സര്‍ക്കാര്‍ ഏല്പിച്ചതും നിസ്സാരമായി ചെയ്യാവുന്നതുമായ സര്‍വ്വേ ജോലി പോലും തൊടുന്യായങ്ങള്‍ ചൂണ്ടിക്കാട്ടി ചെയ്യാന്‍ കൂട്ടാക്കാതെയും സഹകരണമോ ദീനാനുകമ്പയോ ഇല്ലാതെ മാറി നില്‍ക്കുകയും, അവരുടെ മാതൃവകുപ്പു് തന്നെ നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി അതിനു കുട പിടിച്ചു കൊടുക്കുകയും ചെയ്ത സമീപകാല യാഥാര്‍ത്ഥ്യത്തില്‍ വൈവിദ്ധ്യമാര്‍ന്ന ഈ പ്രവര്‍ത്തനം പരാതികളില്ലാതെ ഏറ്റെടുത്തു വിജയകരമായി നടത്തിയ ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമതയ്ക്കു് വേറിട്ട തിളക്കമുണ്ടു്. വൈവിദ്ധ്യപൂര്‍ണ്ണവും ദുഷ്കരവുമായ ഈ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തിയതിനു് പറയത്തക്ക അംഗീകാരമൊന്നും അവര്‍ക്കു ലഭിച്ചിട്ടുമില്ല. എങ്കിലും ഏതു തരം പ്രതിസന്ധിയെയും തുടര്‍ന്നും മറികടക്കാന്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും സദാ തയ്യാറാണു്.
03/01/2022നു് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു് ആരംഭിച്ച യൂത്ത് ഇന്നോവേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി, താമരശ്ശേരിയിലെ പഴയ ബസ്സ് സ്റ്റാന്‍ഡിനു സമീപമുള്ള രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ വച്ചു സംരംഭകത്വ സെമിനാര്‍ നടന്നു. വ്യത്യസ്തമേഖലകളില്‍ സംരംഭം തുടങ്ങാന്‍ താല്പര്യമുള്ളവരെ ഗൂഗ്ള്‍ ഫോം വഴി ആദ്യമേ തന്നെ രജിസ്റ്റര്‍ ചെയ്യിക്കുകയും, അവര്‍ക്കു് താല്പര്യമുള്ള വിഷയങ്ങളില്‍ ക്ലാസ്സെടുക്കാന്‍ പ്രാപ്തരായ ഫാക്കല്‍ട്ടി അംഗങ്ങളെ കണ്ടെത്തി അവരെക്കൊണ്ടു് ക്ലാസ് അവതരിപ്പിക്കുകയും ചെയ്താണു് പരിപാടി നടത്തിയതു്.
പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഉദ്ഘാടന സെഷനില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയ്സെന്‍ നെടുമ്പാല സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ. ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍ ആദ്ധ്യക്ഷ്യം വഹിച്ചു.
വൈസ് പ്രസിഡണ്ട് ഖദീജ സത്താര്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് അയ്യൂബ് ഖാന്‍, മഞ്ജിത കെ., എ. അരവിന്ദന്‍, ഗ്രാമപഞ്ചായത്ത് മെമ്പറായ എം. വി. യുവേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ അശ്റഫ് മാസ്റ്റര്‍ കെ. എം. തുടങ്ങിയവര്‍ സെമിനാറിനു് ആശംസയര്‍പ്പിച്ചു.
രാവിലെത്തെ ഈ സെഷന്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്ററായ അന്‍ഷാദ് മലയിലിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.
സെമിനാര്‍ ബഹുമാനപ്പെട്ട കൊടുവള്ളി എം എല്‍ എ ഡോ. എം. കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ചു് ബഹു. എം എല്‍ എ യൂത്ത് ഇന്നോവേഷന്‍ പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം നടത്തുകയും ചെയ്തു. അദ്ദേഹം രാവിലെ ചില തിരക്കുകളില്‍പ്പെട്ടതിനാല്‍ ഉച്ചയ്ക്കു ശേഷമുള്ള സെഷനുകളുടെ ഇടയിലാണു് ഉദ്ഘാടനത്തിനായി എത്തിച്ചേര്‍ന്നതു്.
സെമിനാറില്‍ 20 മിനുട്ട് വീതമുള്ള ആകെ പത്തു് അവതരണ സെഷനുകളാണുണ്ടായിരുന്നതു്.
ഒന്നാമത്തെ സെഷനില്‍ ഡോ. അനീസ് കെ. (സയന്റിസ്റ്റ്, മെമ്പര്‍ സെക്രട്ടറി -ടെക്‍നോളജി മാനേജ്‌മെന്റ് യൂണിറ്റ്, ഐ സി എ ആര്‍ – ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച്) സുഗന്ധ വിളകളിലെ മൂല്യവര്‍ദ്ധനവും സംരംഭ സാദ്ധ്യതകളും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.
സെഷന്‍ രണ്ട് കൈകാര്യം ചെയ്ത, മൃഗസംരക്ഷണ വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത ഡെപ്യൂട്ടി ഡയറക്‍ടര്‍ ഡോ. കെ. നിനാ കുമാര്‍, മൃഗസംരക്ഷണ മേഖലയിലെ സംരംഭ സാദ്ധ്യതകളെപ്പറ്റി അവതരണം നടത്തി.
മൂന്നാമതായി ഡോ. പ്രീതി എം. (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ടെക്‍നോളജി ബിസിനസ്സ് ഇന്‍കുബേറ്റര്‍, എന്‍ ഐ ടി – കോഴിക്കോടു്) സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കു് ടി ബി ഐ മുഖേനയുള്ള സഹായത്തെപ്പറ്റി സെമിനാറിനു വന്നവരെ ബോധവല്ക്കരിച്ചു.
നാലാമത്തെ സെഷന്‍ അവതരിപ്പിച്ച സയ്യിദ് സവാദ് (ബിസിനസ്സ് ഡവലപ്പ്മെന്റ് കോര്‍ഡിനേറ്റര്‍ (മലബാര്‍ റീജിയണ്‍), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍) ന്റെ വിഷയം, സ്റ്റാര്‍ട്ടപ്പുകള്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രോഗ്രാമുകള്‍ എന്നിവയെപ്പറ്റിയായിരുന്നു.
അഞ്ചാമതായി സെഷന്‍ കൈകാര്യം ചെയ്ത അശ്വല്‍ പുത്രന്‍ (പ്രോഗ്രാം മാനേജര്‍, ഐ ഐ എം കെ – ലൈവ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കോഴിക്കോടു്) ഐ ഐ എം കെ ലൈവിനെപ്പറ്റിയും ഇന്നോവേഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു് ഐ ഐ എം കെ ലൈവ് വഴിയുള്ള സഹായത്തെപ്പറ്റിയുമാണു് ക്ലാസ്സെടുത്തതു്.
തുടര്‍ന്നു് ഉച്ചഭക്ഷണത്തിനു പിരിഞ്ഞു.
ഉച്ചയ്ക്കു ശേഷമുള്ള ചില സെഷനുകള്‍ ക്ലാസ്സെടുക്കുന്ന ഫാക്കല്‍ട്ടികളുടെ സൌകര്യാര്‍ത്ഥം പരസ്പരം മാറ്റിയിരുന്നു.
ഒമ്പതാമതായി വരേണ്ടിയിരുന്ന പ്രേംലാല്‍ കേശവന്‍ (ഡയറക്‍ടര്‍, കനറാ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കോടു്) ആണു് അടുത്തതായി ക്ലാസ്സ് നയിച്ചതു്. എന്താണു് ആര്‍സെറ്റി അഥവാ റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, എന്താണു് ആര്‍സെറ്റിയില്‍നിന്നും ലഭിക്കുക, ആര്‍സെറ്റിയുടെ സവിശേഷതകള്‍ എന്നിവയെപ്പറ്റിയാണു് അദ്ദേഹം സംസാരിച്ചതു്.
തുടര്‍ന്നു് എട്ടാമതായി വരേണ്ടിയിരുന്ന മിഥുന്‍ ആനന്ദ് വി. എസ്. (ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കൊടുവള്ളി ബ്ലോക്ക്) സംസാരിച്ചതു് ഒരു സംരംഭ യൂണിറ്റ് എങ്ങനെ സെറ്റപ്പ് ചെയ്യാം, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സ്കീമുകള്‍ എന്ന വിഷയത്തെപ്പറ്റിയാണു്.
ഇതിനു ശേഷം ആറാമതായി വരേണ്ടിയിരുന്ന താമരശ്ശേരിക്കാരന്‍ തന്നെയായ അബ്ദുള്‍ അസീസ് സി. പി. (പരമ്പരാഗത വ്യവസായങ്ങള്‍ വര്‍ക്കിങ് ഗ്രൂപ്പ് അംഗം, സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ്) ഒരു വിജയസാദ്ധ്യതയുള്ള പദ്ധതി പ്രൊജക്‍റ്റ് പ്രൊപ്പോസല്‍ തയ്യാറാക്കുന്നതെങ്ങനെ എന്ന വിഷയം കൈകാര്യം ചെയ്തു.
ഈ സെഷനു ശേഷം ബഹു. എം എല്‍ എ ഡോ. എം. കെ. മുനീര്‍ ഉദ്ഘാടനത്തിനായി എത്തിച്ചേരുകയും ഉദ്ഘാടനച്ചടങ്ങും ലോഗോ പ്രകാശനവും നിര്‍വ്വഹിക്കുകയും ചെയ്തു.
തുടര്‍ന്നു് ഏഴാമതായി പട്ടികയില്‍പ്പെടുത്തിയ സെഷന്‍ കൊടുവള്ളി ബ്ലോക്കിന്റെ ഫിനാന്‍ഷ്യല്‍ ലിറ്ററസി കൌണ്‍സലര്‍ കൂടിയായ സൌത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥ അയോണ ജോര്‍ജ്ജ്, സംരംഭങ്ങള്‍ക്കു് ബാങ്ക് വായ്പകള്‍, ധനസഹായം എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു.
ഏറ്റവും അവസാനത്തേതും പത്താമത്തേതുമായ സെഷന്‍ കൈകാര്യം ചെയ്ത ജോണ്‍ ജോണ്‍ പാറയ്ക്ക (ജനറല്‍ മാനേജര്‍ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓണ്‍ ഡപ്യൂട്ടേഷന്‍), കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡവലപ്പ്‍മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്)കെ എസ് എം ഡി എഫ് സിയുടെ ലോണ്‍ സ്കീമുകളെപ്പറ്റി സംസാരിച്ചു.
ജൂനിയര്‍ സൂപ്രണ്ട് എം ശശികുമാര്‍ ഈ സെമിനാറിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന വാഗ്ദാനം നല്‍കുകയും നന്ദി പ്രകാശനത്തോടെ സെമിനാര്‍ അവസാനിച്ചതായി അറിയിക്കുകയും ചെയ്തു.
ഫോട്ടോകള്‍ – 1. ജയ്സെന്‍ നെടുമ്പാല (സെക്രട്ടറി), 2. ബാലന്‍ പി. കെ. (എഫ്. ടി. എസ്.)
(12/07/2021നു് ബഹു. കൊടുവള്ളി എം. എല്‍. എ. ഡോ: എം. കെ. മുനീര്‍ താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. അതിനോടനുബന്ധിച്ചു് തയ്യാറാക്കി അവതരിപ്പിച്ച റിപ്പോര്‍ട്ട്)
മുന്നുര
കോഴിക്കോടു് ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ താമരശ്ശേരിയും അനുബന്ധ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണു് താമരശ്ശേരി ഗ്രാമപഞ്ചായത്ത്. 1988ല്‍ ഇറങ്ങിയ “വെള്ളാനകളുടെ നാടു്” എന്ന സിനിമയിലെ, “ങ്ങളറീലേ താമരശ്ശേരി ചൊരം..” എന്നു തുടങ്ങുന്ന അതിപ്രശസ്തമായ ഡയലോഗിലൂടെ യശഃശരീരനായ സിനിമാനടന്‍ കുതിരവട്ടം പപ്പു അനശ്വരമാക്കിയ പേരാണു് താമരശ്ശേരിയുടേതു്.
പൊതു വിവരങ്ങളും ശുചിത്വ സംവിധാനവും
പൂനൂര്‍ പുഴയും ഇരുതുള്ളിപ്പുഴയും അതിരിടുന്ന ഈ ഗ്രാമപഞ്ചായത്ത് കോഴിക്കോടു് ലോക്‍സഭാ മണ്ഡലത്തിലും കൊടുവള്ളി നിയമസഭാ നിയോജക മണ്ഡലത്തിലും, താമരശ്ശേരി താലൂക്കിലും, കൊടുവള്ളി ബ്ലോക്കിലും ഉള്‍പ്പെടുന്നു. രാരോത്തു്, കെടവൂര്‍ എന്നീ രണ്ടു റവന്യൂ വില്ലേജുകളും ഭാഗികമായി ഈ ഗ്രാമപഞ്ചായത്തിലുള്‍ക്കൊള്ളുന്നു. 27.17 ച. കി. മീ. വിസ്തീര്‍ണ്ണമുള്ള ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകളുണ്ടു്. 2011ലെ കാനേഷുമാരി പ്രകാരം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 35,706 ആണു്. സഞ്ചയ ഡാറ്റാബേസ് പ്രകാരം ഗാര്‍ഹികാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ 11,764 (പതിനൊന്നായിരത്തി എഴുനൂറ്റി അറുപത്തി നാലു്) എണ്ണവും, വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ 6,117 (ആറായിരത്തി ഒരുനൂറ്റിപ്പതിനേഴു്) എണ്ണവുമാണു് ഇവിടെ നിലവിലുള്ളതു്.
ഈ ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്കരണം, ശുചിത്വം എന്നീ മേഖലയിലെ സ്ഥിരം ജീവനക്കാരായി ഫുള്‍ടൈം സ്വീപ്പര്‍മാര്‍ എട്ടു പേരും, അവരുടെ മേല്‍നോട്ടത്തിനും മറ്റു് അനുബന്ധ ചുമതലകള്‍ക്കുമായി ഒരു ഹെല്‍ത്ത് ഇന്‍സ്പെക്‍ടറും ആണു് നിലവിലുള്ളതു്, മേല്‍പ്പറഞ്ഞ എട്ടു് ഫുള്‍ടൈം സ്വീപ്പര്‍മാരില്‍ മൂന്നു് പോസ്റ്റുകളില്‍ മാത്രമേ നിലവില്‍ ജീവനക്കാരുള്ളൂ, ബാക്കി അഞ്ചു പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുകയാണു്. ആയതിനാല്‍ അങ്ങാടിയിലെ റോഡ്, മറ്റു പ്രധാന പരിസരങ്ങള്‍ എന്നിവിടങ്ങള്‍ മാലിന്യമുക്തമാക്കുന്നതിനായി അഞ്ചു പേരെ ദിവസവേതനത്തില്‍ പ്രവൃത്തിക്കെടുത്തിട്ടുണ്ടു്. അങ്ങാടിയിലെ മാലിന്യം നീക്കുന്നതിനായി ഗ്രാമപഞ്ചായത്തിനു് ഒരു ടിപ്പര്‍ ലോറിയും, അതിനു് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡ്രൈവറും നിലവിലുണ്ടു്. ഇപ്രകാരം ശേഖരിക്കുന്ന മാലിന്യം നിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചു വന്നിരുന്ന, പൂവറ എസ്റ്റേറ്റിലെ നാലര ഏക്ര വിസ്തീര്‍ണ്ണമുള്ള ഒരു ട്രഞ്ചിങ് ഗ്രൌണ്ടും ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടു്.
ഇതു കൂടാതെ, ബ്ലോക്ക് പഞ്ചായത്തിനു് കീഴിലുള്ള താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്‍ടറുടെ നേതൃത്വത്തിലുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്‍ടര്‍മാര്‍, ജൂനിയര്‍ പബ്ലിക്‍ ഹെല്‍ത്ത് നഴ്സുമാര്‍ എന്നിവര്‍ വാര്‍ഡുകളുടെ ശുചിത്വവും, പൊതുജനാരോഗ്യ ചുമതലയും അതാതു വാര്‍ഡ് മെമ്പര്‍മാരുടെ മേല്‍നോട്ടത്തില്‍ വാര്‍ഡ് തല ശുചിത്വ സമിതികളുടെ സഹായത്തോടെ നിര്‍വ്വഹിച്ചു വരുന്നു.
ഇതിനൊക്കെ പുറമേ, വീടുവീടാന്തരവും സ്ഥാപനങ്ങളില്‍ നിന്നും തരം തിരിച്ച മാലിന്യം ശേഖരിച്ചു സംസ്കരണത്തിനായക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ ഉള്‍ക്കൊള്ളുന്ന “ഹരിതകര്‍മ്മസേന” രൂപീകരിച്ചിട്ടുമുണ്ടു്.
ഈ സംവിധാനങ്ങളുണ്ടായിരുന്നിട്ടും, ഈ ഗ്രാമപഞ്ചായത്തില്‍ കീറാമുട്ടിയായി കിടന്നിരുന്ന പ്രശ്നമാണു് മാലിന്യ സംസ്കരണം. അതായതു് ഹരിതകര്‍മ്മ സേന വഴി വ്യവസ്ഥാപിതമായി മാലിന്യം ശേഖരിക്കുന്ന സംവിധാനം പ്രവര്‍ത്തനക്ഷമമല്ലാതിരുന്നതും, ശേഖരിച്ചു കൊണ്ടുവരുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ മാര്‍ഗ്ഗമില്ലാതിരുന്നതും പരിഹരിക്കപ്പെടാതെ കിടന്നു. ശേഖരിച്ചു കൊണ്ടുവരുന്ന മാലിന്യം പൂവറ എസ്റ്റേറ്റിലെ ട്രഞ്ചിങ് ഗ്രൌണ്ടില്‍ കൊണ്ടു വന്നു് അശാസ്ത്രീയമായ രീതിയില്‍ കുഴിച്ചു മൂടുകയാണു് ചെയ്തു കൊണ്ടിരുന്നതു്.
വ്യാപാര-വ്യവസായ മേഖല
ഗ്രാമപഞ്ചായത്തിലെ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ കേരള പഞ്ചായത്ത് രാജ് നിയമങ്ങളും ചട്ടങ്ങളും പ്രകാരം ലൈസന്‍സിനു് അപേക്ഷിക്കുമ്പോള്‍ ആ അപേക്ഷാ ഫോറത്തിലെ ഒരു ചോദ്യം:
”19. ഉപയോഗശൂന്യമായ പദാര്‍ത്ഥങ്ങള്‍, ചപ്പുചവറുകള്‍, മറ്റു് മാലിന്യങ്ങള്‍ എന്നിവ ശരിയായി സംസ്കരിക്കുന്നതിനു് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും” എന്നാണു്.
ഈ ചോദ്യത്തിനു്, അപ്രകാരമുള്ള സൌകര്യങ്ങള്‍ ഉണ്ടെന്നും, തങ്ങളുടെ സ്ഥാപനത്തില്‍ ഏര്‍പ്പെടുത്തിയ അങ്ങിനെത്തെ സൌകര്യങ്ങളുടെ വിവരങ്ങളും അപേക്ഷകരായ വ്യാപാരി-വ്യവസായികള്‍ എഴുതാറുണ്ടു്.
ആയതു പ്രകാരം അവര്‍ക്കു് ഗ്രാമപഞ്ചായത്തില്‍ നിന്നും നല്കുന്ന ലൈസന്‍സ്‍,
“6. ഓരോ പ്രവൃത്തി ദിവസത്തിന്റെയും ഒടുവില്‍ സ്ഥലം വൃത്തിയാക്കേണ്ടതാണു്.”
“7. ആ സ്ഥലത്തിന്റെയോ പരിസരത്തിന്റെയോ, ഏതെങ്കിലും ഭാഗത്തു് വീഴുകയോ നിക്ഷേപിക്കുകയോ ചെയ്യുന്ന ചപ്പുചവറോ, മൃഗങ്ങളുടെ അവശിഷ്ടങ്ങളോ മറ്റു പദാര്‍ത്ഥമോ ശേഖരിച്ചു്, സെക്രട്ടറിക്കു് തൃപ്തികരമായ രീതിയില്‍ നീക്കം ചെയ്യിക്കേണ്ടതാണു്.”
“8. ലൈസന്‍സി ഏതൊരു കെട്ടിടത്തിന്റെയും ചുവരുകളുടെ അകവശത്തിന്റെ ഏതൊരു ഭാഗവും മേല്‍പ്പറഞ്ഞ പരിസരത്തിലുള്ള തറയും നടപ്പാതയും അവിടെ തെറിച്ചു വീഴാനിടയുള്ള ഏതെങ്കിലും ദ്രാവകമോ, മാലിന്യമോ, ചപ്പുചവറോ, അസഹ്യവും ഉപദ്രവകരവുമായ ഏതെങ്കിലും പദാര്‍ത്ഥമോ അവിടെ ലയിക്കുന്നതു് തടയത്തക്ക വിധം എപ്പോഴും നന്നായി കേടുപാടു് തീര്‍ത്തു് നിലനിര്‍ത്തേണ്ടതാണു്.”
“9. ലൈസന്‍സി മേല്‍പ്പറഞ്ഞ സ്ഥലത്തോ, പരിസരത്തോ അതോടു ചേര്‍ന്നോ ഉള്ള ഏതൊരു ഓവുചാലും, അഴുക്കുജലം കളയുന്നതിനുള്ള ഉപകരണവും എപ്പോഴും നന്നായി കേടുപാടു തീര്‍ത്തു് നിലനിര്‍ത്തേണ്ടതാണു്”
എന്നീ വ്യവസ്ഥകളോടു കൂടിയാണു് അനുവദിക്കുന്നതു്. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നതു് ലൈസന്‍സ് റദ്ദു ചെയ്യപ്പെടുന്നതിനു കാരണമാകാവുന്നതാണെന്നതും ലൈസന്‍സിന്റെ ഒരു വ്യവസ്ഥയാണു്.
എങ്കിലും താമരശ്ശേരിയിലെ നല്ലൊരു ശതമാനം വരുന്ന വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും അപ്രകാരം ഒരു വ്യവസ്ഥാപിത മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം നിലവിലില്ല എന്നു നിരീക്ഷിക്കുകയുണ്ടായി. അങ്ങാടിയിലെ റോഡും പരിസരവും അടിച്ചുവാരി വൃത്തിയാക്കാന്‍ വരുന്ന ജീവനക്കാരുടെ ശ്രദ്ധ മാറുമ്പോള്‍ പല വ്യാപാര-വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ചപ്പുചവറുകളും മറ്റു മാലിന്യങ്ങളും കവറുകളിലും ചാക്കുകളിലും കെട്ടി, റോഡരികില്‍ നിര്‍ത്തിയിട്ട ഗ്രാമപഞ്ചായത്തിന്റെ ടിപ്പര്‍ ലോറിയില്‍, ലൈസന്‍സ് വ്യവസ്ഥകള്‍ക്കു വിരുദ്ധമായി കൊണ്ടു തള്ളുന്നതു് ഒരു പതിവു കാഴ്ചയുമാണു്.
ഇരുളിന്റെ മറവിലെ നീക്കങ്ങള്‍, ‘എന്റെ പിന്നാമ്പുറത്തു വേണ്ട’ – പ്രതിഭാസം
കൂടാതെ അങ്ങാടിയിലെ പല സ്ഥലങ്ങളിലും, ഇരുളിന്റെ മറവില്‍ പല സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ നിയമവിരുദ്ധമായി മാലിന്യം പ്ലാസ്റ്റിക്‍ കവറുകളില്‍ കെട്ടി നിക്ഷേപിക്കുന്നതും പതിവാണു്. ഇതു സ്ഥിരമായി നിരീക്ഷിക്കാന്‍ സംവിധാനമില്ലാത്തതിനാലും തെളിവുകളുടെ അഭാവത്തിലും ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണു് മിക്കപ്പോഴും ഉണ്ടായിട്ടുള്ളതു്. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ തെളിവുകള്‍ ലഭിച്ചപ്പോള്‍ ശിക്ഷാ നടപടിയെന്ന നിലയില്‍ ചട്ടപ്രകാരമുള്ള ഫൈന്‍ ചുമത്തി ഈടാക്കിയിരുന്നെങ്കിലും ആളുകളുടെ ഈ ദുഃശീലം നിര്‍ത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ദിനംപ്രതി അളവില്‍ കൂടിക്കൊണ്ടിരിക്കുന്ന ഇപ്രകാരമുള്ള മാലിന്യം അങ്ങാടിയില്‍ നിന്നും ദിവസവും രാവിലെ നീക്കം ചെയ്തു വൃത്തിയാക്കാന്‍ ഗ്രാമപഞ്ചായത്ത് നിര്‍ബ്ബന്ധിതവുമായിത്തീരുന്നു.
താമരശ്ശേരിയിലെ ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യമോ പാഴ്‌വസ്തുക്കളോ കെട്ടിക്കിടന്നാല്‍ NIMBY (Not In My Back Yard) അഥവാ “എന്റെ പിന്നാമ്പുറത്തു വേണ്ട” എന്ന പ്രതിഭാസം മൂലം ആ മാലിന്യം അവിടെ നിന്നും നീക്കം ചെയ്യുന്നതു വരെ രൂക്ഷമായ പ്രതികരണം പ്രദേശവാസികളില്‍ നിന്നും വരാറുണ്ടു്. എന്നാല്‍ ഇങ്ങനെ നീക്കം ചെയ്യുന്ന മാലിന്യം കൊണ്ടു പോയി നിക്ഷേപിക്കുന്ന പൂവറ എസ്റ്റേറ്റിലെ ട്രഞ്ചിങ് ഗ്രൌണ്ട്, ജനവാസ മേഖലകളില്‍ നിന്നും വളരെ അകലെയായതിനാല്‍ അവിടെ ഇത്തരം എതിര്‍പ്പുകള്‍ ജനങ്ങളില്‍ നിന്നും ഉണ്ടായിരുന്നതുമില്ല. അതുകൊണ്ടു തന്നെ, ഇപ്രകാരം അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്നതു് നാളിതുവരെ തുടരാന്‍ ഒരു കാരണമായി.
പാരിസ്ഥിതിക – നിയമ പ്രശ്നങ്ങളും പരിഹാരത്തിനുള്ള അന്വേഷണങ്ങളും
എന്നാല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ ജി ടി) ന്റെ സമീപകാല വിധികളും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (കെ എസ് പി സി ബി) യും, ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും നിര്‍ദ്ദേശങ്ങളും ഈ രീതിയില്‍ അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നവയല്ല. കൂടാതെ ഈ രീതി തുടര്‍ന്നാല്‍ ദീര്‍ഗ്ഘകാലാടിസ്ഥാനത്തില്‍ അതു് ഗ്രാമപഞ്ചായത്തിനെ വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേക്കു നയിക്കുകയും ചെയ്തേക്കാം. അതിനാല്‍ നിയമാനുസൃതവും കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ളതും വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണരീതിയിലേക്കു് മാറേണ്ടതു് ഗ്രാമപഞ്ചായത്തിന്റെ അടിയന്തിര ആവശ്യമായിരിക്കുകയാണു്.
ആയതിനാല്‍, മാലിന്യം ശേഖരിക്കുന്നതു തുടര്‍ന്നെങ്കിലും, കുഴിച്ചു മൂടുന്നതു നിര്‍ത്തി. ആയിടെ കോഴിക്കോടു വച്ചു നടന്ന മലിനീകരണ നിയന്ത്രണം സംബന്ധിച്ച ശില്പശാലയില്‍ വച്ചു് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ തല ഓഫീസിലെ എന്‍വയണ്‍മെന്റല്‍ എഞ്ചിനീയറെ നേരില്‍ കണ്ടു് വിവരങ്ങള്‍ അറിയിച്ചു് പരിഹാരനടപടികള്‍ എന്തെന്നു് അന്വേഷിച്ചെങ്കിലും, വിജയകരമായി നടപ്പാക്കാനാവുന്ന തരത്തിലുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിച്ചിരുന്നില്ല. ട്രഞ്ചിങ് ഗ്രൌണ്ടിലെ മാലിന്യം കുമിഞ്ഞു കൂടിത്തുടങ്ങി.
പുതിയ പഞ്ചായത്ത് ഭരണസമിതി, അഡീ. ചീഫ് സെക്രട്ടറിയുടെ റിവ്യൂ മീറ്റിങ്
ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞു് അധികാരമേറ്റെടുത്ത പുതിയ ഭരണസമിതി ഈ വിഷയത്തില്‍ കൂടുതല്‍ താല്പര്യത്തോടെ ഇടപെട്ടു തുടങ്ങി. പഞ്ചായത്തിനെ വളരെക്കാലമായി അലട്ടിക്കൊണ്ടിരിക്കുന്ന മാലിന്യ സംസ്കരണ പ്രശ്നം എങ്ങനെയും പരിഹരിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ സമീപിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും പ്രത്യേകമായും, മറ്റു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരും പഞ്ചായത്ത് മെമ്പര്‍മാരും പൊതുവായും ഈ ദിശയിലുള്ള എല്ലാ നടപടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ല്ലോഭമായ പിന്തുണ നല്കുി. അതു കൂടാതെ, അവരുടെ നിലയില്‍ത്തന്നെ പ്രശ്നപരിഹാര സാദ്ധ്യതകള്‍ അന്വേഷിക്കുകയും ചെയ്തു.
അങ്ങിനെയിരിക്കേ, 21/04/2021 നു് സംസ്ഥാനത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി കോഴിക്കോടു് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റിവ്യൂ മീറ്റിങ് വിളിച്ചു ചേര്‍ക്കുകയും, ആയതില്‍ താമരശ്ശേരിയിലെ ട്രഞ്ചിങ് ഗ്രൌണ്ടിലെ, കുഴിച്ചു മൂടല്‍ നിര്‍ത്തിയതിനാല്‍ കുന്നു കൂടിയ ലെഗസി മാലിന്യത്തിന്റെ അവസ്ഥ ഫോട്ടോകളിലൂടെ കാണുകയും ചെയ്തു. നിയമാനുസൃതമായ പ്രശ്നപരിഹാരം ഉടന്‍ കാണണമെന്നു് നിര്‍ദ്ദേശിക്കുകയും ചെയ്തു.
പ്രശ്നപരിഹാരമാര്‍ഗ്ഗം തെളിയുന്നു
ഇത്തരം വിഷയങ്ങളില്‍ ഗ്രാമപഞ്ചായത്തിനു് വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുകയും സഹായിക്കുകയും ചെയ്യേണ്ടുന്ന സ്ഥാപനങ്ങളാണു് ശുചിത്വമിഷന്‍ എംപാനല്‍ ചെയ്ത ഹരിത സഹായ സ്ഥാപനങ്ങള്‍. താമരശ്ശേരി ഗ്രാമപഞ്ചായത്തുമായി കരാറിലേര്‍പ്പെട്ടിരുന്ന ഹരിത സഹായ സ്ഥാപനത്തിനു് ഈ വിഷയത്തില്‍ കൃത്യമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാനോ പ്രായോഗികമായ ഒരു പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കാനോ സാധിച്ചില്ല. എന്നാല്‍ പ്രശ്നത്തിനു് ഉടന്‍ പരിഹാരം കാണേണ്ടതായും വന്നു.
ആയിടെ കേരള ഗ്രാമ നിര്‍മ്മാണ്‍ സമിതി എന്ന സ്ഥാപനത്തിന്റെ പ്രതിനിധികള്‍ ഗ്രാമപഞ്ചായത്താഫീസില്‍ വരികയും പ്രസിഡണ്ടിനെയും, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെയും, സെക്രട്ടറിയെയും, അസിസ്റ്റന്റ് സെക്രട്ടറിയെയും, ഹെല്‍ത്ത് ഇന്‍സ്പെക്‍ടറെയും നേരില്‍ കാണുകയും ഗ്രാമപഞ്ചായത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി പ്രായോഗികമായ ഒരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുകയും ചെയ്തു. ആ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ ഗ്രാമപഞ്ചായത്തില്‍ കൃത്യമായി മാലിന്യ സംസ്കരണം നടപ്പാക്കുന്നതിനു് നിയമാനുസൃതവും വ്യവസ്ഥാപിതവുമായ മാര്‍ഗ്ഗം അന്വേഷിച്ചു കൊണ്ടു് സെക്രട്ടറി 07/05/2021 നു് ശുചിത്വമിഷന്റെ ബഹു. എക്സിക്യൂട്ടീവ് ഡയറക്‍ടര്‍ക്കു് കത്തയച്ചു. തുടര്‍ന്നു് ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്‍ടര്‍ സെക്രട്ടറിയെ നേരിട്ടു് ഫോണില്‍ വിളിച്ചു് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു, അന്വേഷിച്ച വിവരങ്ങള്‍ സെക്രട്ടറി ബഹു. എക്സിക്യൂട്ടീവ് ഡയറക്‍ടറെ ധരിപ്പിക്കുകയും ചെയ്തു.
10/05/2021 നു് ശുചിത്വമിഷന്റെ രേഖാമൂലമുള്ള മറുപടിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭ്യമായി. ആയതു പ്രകാരം,
നിലവിലുള്ള ഹരിത സഹായ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ അവരെ ഒഴിവാക്കി ശുചിത്വ മിഷന്‍ എംപാനല്‍ ചെയ്ത ലിസ്റ്റില്‍ നിന്നും പഞ്ചായത്ത് തീരുമാന പ്രകാരം മറ്റൊരു ഹരിത സഹായ സ്ഥാപനവുമായി നേരിട്ടു് കരാറിലേര്‍പ്പെടാം.
പഞ്ചായത്തിലെ വീടുകളില്‍ നിന്നും വ്യാപാര-വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന തരം തിരിച്ചു് വൃത്തിയാക്കിയ പാഴ്‌വസ്തുക്കള്‍ ഒന്നുകില്‍ ക്ലീന്‍ കേരള കമ്പനിക്കു് നല്കുകയോ, അതിനു താല്പര്യമില്ലെങ്കില്‍, സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വിലയ്ക്കു് മുകളില്‍ തുക നല്കുന്ന സ്വകാര്യ ഏജന്‍സിയെ ഓപ്പണ്‍ ടെണ്ടര്‍ വഴി കണ്ടെത്തി കരാറിലേര്‍പ്പെട്ടു് നീക്കം ചെയ്യിക്കാം.
ട്രഞ്ചിങ് ഗ്രൌണ്ടിലെ ലെഗസി മാലിന്യം (കൂട്ടിക്കലര്‍ത്തിയ മാലിന്യം) ഒന്നുകില്‍ ക്ലീന്‍ കേരള കമ്പനിക്കു് നല്കുകയോ, അതിനു താല്പര്യമില്ലെങ്കില്‍, സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വിലയില്‍ താഴെ തുകയ്ക്കു് ഏറ്റെടുക്കുന്ന സ്വകാര്യ ഏജന്‍സിയെ ഓപ്പണ്‍ ടെണ്ടര്‍ വഴി കണ്ടെത്തി കരാറിലേര്‍പ്പെട്ടു് നീക്കം ചെയ്യിക്കാം.
ലോക്ക് ഡൌണ്‍ യാത്രകളും ചര്‍ച്ചകളും
കോവിഡ് 19 നിയന്ത്രണം സംബന്ധിച്ച ലോക്ക് ഡൌണ്‍ സമയത്തു് വീട്ടില്‍ നിന്നും ഓഫീസിലേക്കും, തിരിച്ചുമുള്ള യാത്രകള്‍ ജൂനിയര്‍ സൂപ്രണ്ടിനും, ഹെല്‍ത്ത് ഇന്‍സ്പെക്‍ടര്‍ക്കും ഒപ്പം ഒരേ വാഹനത്തിലായിരുന്ന സമയത്തും, അല്ലാത്തപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്‍ടറുടെ കൂടെ ബൈക്കില്‍ യാത്ര ചെയ്തു കൊണ്ടിരുന്നപ്പോഴും ലഭിച്ചിരുന്ന അര മണിക്കൂര്‍ വീതമുള്ള യാത്രാസമയം ഈ വിധത്തില്‍ പ്രശ്നം പരിഹരിക്കുന്നതിനായുള്ള പ്രായോഗികമായ വിവിധ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യാനായി ലഭിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. വാഹനങ്ങളിലും തുടര്‍ന്നു് ഓഫീസിലും വച്ചു നടത്തിയ ഈ ചര്‍ച്ചകള്‍ പ്രശ്നപരിഹാരമാര്‍ഗ്ഗങ്ങളിലേക്കെത്തുന്നതിനു് വളരെയധികം സഹായകരമായി.
തുടര്‍ന്നു് 18/05/2021 നു് 2(1) നമ്പര്‍ പ്രകാരം ഭരണസമിതി ഔദ്യോഗികമായി മേല്‍പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനങ്ങളെടുത്തു.
ട്രഞ്ചിങ് ഗ്രൌണ്ടിലെ ലെഗസി മാലിന്യത്തിന്റെ അളവു് കണക്കാക്കുന്നതിനായും, നിയമാനുസൃത രീതിയിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള എസ്റ്റിമേറ്റെടുക്കാനായി ഗ്രാമപഞ്ചായത്തിലെ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കു് 19/05/2021 കത്തു് നല്കി. അന്നു തന്നെ നിലവിലുള്ള ഹരിത സഹായ സ്ഥാപനത്തെ ഒഴിവാക്കി കേരള ഗ്രാമ നിര്‍മ്മാണ സമിതിയുമായി കരാറിലേര്‍പ്പെടാന്‍ അവര്‍ക്കു് കത്തു നല്കി, തുടര്‍ന്നു് കരാറിലേര്‍പ്പെടുകയും ചെയ്തു.
എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയറുടെ എസ്റ്റിമേറ്റ് ലഭ്യമായതില്‍, പരിസ്ഥിതി സൌഹാര്‍ദ്ദപരമായ ബയോ റെമഡിയേഷന്‍ (ബയോമൈനിങ്), കുഴിച്ചിട്ട മാലിന്യം തിരികെയെടുക്കല്‍, ദുര്‍ഗ്ഗന്ധം ഒഴിവാക്കല്‍, വേര്‍തിരിക്കല്‍ തുടങ്ങി എല്ലാ വിഷയവും പരാമര്‍ശിച്ചിട്ടുണ്ടു്. തുടര്‍ന്നു് 25/05/2021നു് പ്രവൃത്തി ടെണ്ടര്‍ ചെയ്തു. 09/06/2021 നു് 3(2) നമ്പര്‍ പ്രകാരം ഗ്രീന്‍ വേംസ് ഇക്കോ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ടെണ്ടറുകള്‍ ഭരണസമിതി അംഗീകരിച്ചു തീരുമാനിച്ചു. അന്നു തന്നെ 5 നമ്പര്‍ തീരുമാന പ്രകാരം ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക്‍ വേസ്റ്റ് മാനേജ്‌മെന്റ് ബൈലായുടെ കരടും ഭരണസമിതി അംഗീകരിച്ചു തീരുമാനിച്ചു. ആയതു ചട്ട പ്രകാരം പ്രസിദ്ധപ്പെടുത്തി, ഗ്രാമപഞ്ചായത്തിന്റെ വെബ്ബ്‌സൈറ്റിലും ലഭ്യമാക്കി. 30 ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചു് ചട്ട പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചു് ബൈലാ അന്തിമമായി അംഗീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണു്.
കര്‍മ്മപഥത്തിലേക്കു്
ആയതിനു ശേഷം കേരള ഗ്രാമ നിര്‍മ്മാണ്‍ സമിതിയുടെയും, ഗ്രീന്‍ വേംസ് ഇക്കോ സൊല്യൂഷന്‍സിന്റെയും ഇടപെടലോടെ ചടുലഗതിയില്‍ കാര്യങ്ങള്‍ നീങ്ങി. ഹരിത കര്‍മ്മ സേനയെ പുനഃസംഘടിപ്പിച്ചു, അവര്‍ക്കു് മതിയായ പരിശീലനവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്കി. വാര്‍ഡ് തലത്തിലുള്ള കമ്മിറ്റികള്‍ രൂപീകരിച്ചു. വ്യാപാരി-വ്യവസായി പ്രതിനിധികളുമായും, രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തി. പൂവറ എസ്റ്റേറ്റിലെ ട്രഞ്ചിങ് ഗ്രൌണ്ടിലെ ലെഗസി മാലിന്യം പല ലോഡുകള്‍ ഇതിനോടകം നീക്കം ചെയ്തു കഴിഞ്ഞു, നീക്കം ചെയ്യല്‍ തുടരുകയും ചെയ്യുന്നു. ഈ വിധത്തില്‍ വ്യവസ്ഥാപിതമായ മാലിന്യ സംസ്കരണ പ്രവര്‍ത്തനം എല്ലാ സ്റ്റേക്‍ഹോള്‍ഡര്‍മാരുടെയും സഹകരണത്തോടെ കര്‍മ്മപഥത്തിലേക്കു് നീങ്ങുകയാണു്. വര്‍ഷങ്ങളായി നിക്ഷേപിക്കപ്പെട്ട മാലിന്യക്കൂമ്പാരത്തില്‍ നിന്നും പൂവറയെ അതിന്റെ പേരു് സൂചിപ്പിക്കുന്നതു പോലെ തിരികെ “പൂക്കളുടെ അറ” തന്നെയാക്കി മാറ്റാന്‍ സാധിക്കുമോയെന്നു നോക്കാം നമുക്കു്. പാഴ്‌വസ്തുക്കളും മാലിന്യവും ഗ്രാമപഞ്ചായത്തിനു് തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്നമായി ഭാവിയിലും തുടരുകയില്ലെന്ന ശുഭപ്രതീക്ഷയോടെ “ഹരിതം സുന്ദരം താമരശ്ശേരി” എന്ന ഈ പദ്ധതിക്കു് എല്ലാവരുടേയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിച്ചു കൊണ്ടു്, ഈ റിപ്പോര്‍ട്ട് എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു.
നന്മണ്ടയുടെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന പൂക്കുന്നു് മലയുടെ വടക്കേ ചെരുവിലാണു് മുത്തശ്ശി മിത്തുകളിലൂടെ പ്രസിദ്ധമായ കന്യേളു് കോട്ട. ബാലുശ്ശേരി – കോഴിക്കോടു് റോഡില്‍ നന്മണ്ട പന്ത്രണ്ടില്‍ നിന്നും നന്മണ്ട പതിമൂന്നില്‍ നിന്നും ഇവിടേയ്ക്കു് റോഡുകളുണ്ടു്. രണ്ടു വഴിക്കു വന്നാലും ഏതാണ്ടു് മൂന്നു കിലോമീറ്റര്‍. നന്മണ്ട പന്ത്രണ്ടില്‍ നിന്നു് വാര്യംമഠം ക്ഷേത്രം വഴി പടിഞ്ഞാറോട്ടു് സഞ്ചരിച്ചാല്‍, പൂക്കുന്നു് മലയുടെ കീഴ്‌വാരത്തുള്ള പാറപ്പുറത്തു് മുക്കില്‍ എത്തും. നന്മണ്ട പതിമൂന്നില്‍ നിന്നു് ചീക്കിലോടു് റോഡില്‍ ഏതാണ്ടു് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കരുണാറാം എ യു പി സ്കൂളിനു് അടുത്തെത്തും. അവിടെ നിന്നു് പൂക്കുന്നു് റോഡില്‍ ഏതാണ്ടു് ഒരു കിലോമീറ്റര്‍ തെക്കോട്ടു വന്നാല്‍ മുന്‍പറഞ്ഞ പാറപ്പുറത്തു് മുക്കില്‍ തന്നെ എത്തിച്ചേരാം.
അവിടെ നിന്നു് മലമുകളിലേക്കു് കയറ്റമുള്ള റോഡാണു്. മലദൈവങ്ങള്‍ കുടിപാര്‍ക്കുന്ന പ്രസിദ്ധമായ വെള്ളച്ചാല്‍ ക്ഷേത്രത്തിലേയ്ക്കാണതു് പോകുന്നതു്. മഴക്കാലത്തു് സജീവമാകുന്ന നെടുമ്പാല മീത്തല്‍ വെള്ളച്ചാട്ടത്തിനു അടുത്തുനിന്നു ഏതാണ്ടു് അര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റോഡിന്റെ ഇടതു വശത്തായിട്ടാണു് കന്യേളു് കോട്ട. കണ്ണൂര്‍, പാലക്കാടു് കോട്ടകളെ മനസ്സില്‍ കണ്ടു കൊണ്ടു് പോയാല്‍, നിങ്ങള്‍ക്കു് നിരാശപ്പെടേണ്ടി വരും. മിത്തുകളിലൂടെ സജീവമായി നിലകൊള്ളുന്ന ഒരു കോട്ടയാണിതു്.
റോഡില്‍ നിന്നും അല്‍പ്പം മുകളിലേക്കു് കയറിയാല്‍, അവിടെ അടുത്ത കാലത്തായി പണി കഴിപ്പിച്ച ഒരു മന്ദിരമുണ്ടു്. അതിനു മുകളിലുള്ള തൊടിയില്‍, ഒരു തറയും അതിനു ചുറ്റും ചില മരങ്ങളുമുണ്ടു്. അതിനും മുകളിലേക്കു് കയറിയാല്‍ അവിടെ പാറക്കല്ലു കൊണ്ടു് മുന്‍ഭാഗം അടച്ച ഒരു ഗുഹ കാണാം. ഗുഹാമുഖം ആരും ഇതേവരെ തുറന്നിട്ടില്ല. ഒരു വിശ്വാസത്തിന്റെ ബലത്തില്‍ അതു് ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുന്നു. ഇതിനു് അടുത്തു നിന്നു് വടക്കുകിഴക്കു ഭാഗത്തേക്കു നോക്കിയാല്‍ പ്രകൃതിമനോഹരമായ ഒരു ദൃശ്യമാണു്. മലനാടിന്റെ യഥാര്‍ത്ഥ പരിഛേദം. മഞ്ഞില്‍ കുളിച്ച വയനാടന്‍ മലകളും അവയുമായി കൂട്ടുബന്ധം സ്ഥാപിച്ചു കൊണ്ടു് ചെറുതും വലുതുമായി നിലകൊള്ളുന്ന നിരവധി മലനിരകളും പച്ചപിടിച്ച വയലേലകളും നീലിമ കലര്‍ന്ന ജലാശയങ്ങളും ഏവരുടെയും മനം കുളിര്‍പ്പിക്കും.
ഇവിടെ അടഞ്ഞു കിടക്കുന്ന ഗുഹയുമായി ബന്ധപ്പെട്ടതാണു് ഇതിന്റെ പുരാവൃത്തം. ഏറെ തലമുറകള്‍ക്കു മുമ്പു് ഈ ഗുഹയില്‍ ഏതാനും കന്യകമാര്‍ താമസമുണ്ടായിരുന്നുവത്രെ. നാടുമായും നാട്ടുകാരുമായും അധികം ബന്ധം പുലര്‍ത്താതെ അവര്‍ ഈ സ്ഥലത്തു താമസിച്ചു വന്നു. നേരും നെറിയും നിലനിന്നിരുന്ന കാലം. നന്മണ്ട നിവാസികളായ സ്ത്രീകള്‍ക്കു് ഏതെങ്കിലും ഉത്സവങ്ങള്‍ക്കോ വിവാഹങ്ങള്‍ക്കോ പോകുമ്പോള്‍ ധരിക്കുന്നതിനു് ആഭരണങ്ങള്‍ ആവശ്യമായി വരുമ്പോള്‍ കന്യേളു്‍കോട്ടയുടെ മുന്നിലുള്ള തറയ്ക്കു മുകളില്‍ അടക്കയും വെറ്റിലയും വെച്ചു് അപേക്ഷിച്ചാല്‍ പിറ്റേന്നു കാലത്തു് വേണ്ടുന്ന ആഭരണങ്ങള്‍ അവിടെ ലഭിക്കുമായിരുന്നുവത്രേ! അവര്‍ക്കു് അതെടുത്തു് ഉപയോഗിക്കാം. അവരുടെ ആവശ്യം കഴിഞ്ഞതിന്റെ അടുത്ത ദിവസം ആഭരണങ്ങള്‍ തറയ്ക്കു മുകളില്‍ തിരികെ സമര്‍പ്പിക്കണം എന്നു മാത്രം. നാട്ടുകാര്‍ക്കിടയില്‍ സ്വര്‍ണ്ണാഭരണങ്ങളൊന്നും ഇല്ലാതിരുന്ന ആ കാലത്തു് ഈ സൌജന്യ സേവനം സ്ത്രീകള്‍ക്കു് ഒരു അനുഗ്രഹമായിരുന്നു. വളരെയധികം സ്ത്രീകള്‍ ഈ സേവനം ഉപയോഗപ്പെടുത്തിവന്നു. പരസ്പരം വിശ്വസിച്ചും സത്യസന്ധത പുലര്‍ത്തിയും കാലം കഴിഞ്ഞു പോയി. ഒരിക്കല്‍, കുബുദ്ധികളായ ചില സ്ത്രീകള്‍ വിശ്വാസവഞ്ചന കാണിച്ചു. അവര്‍ കൊണ്ടുപോയി ഉപയോഗിച്ച ആഭരണങ്ങള്‍ തിരിച്ചു നല്‍കിയില്ല. സത്യസന്ധത ഇല്ലാത്തവര്‍ക്കിടയില്‍ ഇനിമുതല്‍ ഇത്തരം സേവനം നടത്തേണ്ടതില്ലെന്നു കന്യകമാര്‍ തീരുമാനിച്ചുകാണും. ആ ഗുഹാമുഖം വലിയൊരു കല്ലുകൊണ്ടു് അടച്ചിരിക്കുന്നതായാണു് പിന്നീടു പോയവര്‍ക്കു് കാണാന്‍ കഴിഞ്ഞതു്. അതു് തുറന്നു നോക്കാന്‍ ആരും ഇതേവരെ ശ്രമിച്ചിട്ടില്ല. വിശ്വാസവഞ്ചനയുടെ സ്മരണയുണര്‍ത്തി കൊണ്ടു് കന്യേളു്‍ കോട്ട ഇന്നും നിലനില്‍ക്കുന്നു. മുത്തശ്ശി മിത്തിലൂടെ കന്യകമാരും.