പുരാവാസ്തുവിസ്മയങ്ങളിലേക്കൊരു യാത്ര

ജപ്പാനില്‍ സ്റ്റേറ്റ് ഓഫ് ദ മാപ്പ് കോണ്‍ഫറന്‍സിനു് പോയി മടങ്ങി വന്ന ആയിടെ ഒരു ദിവസം ശ്രീധന്യ എന്നോടു് “നമുക്കെവിടേക്കെങ്കിലും ഒരു യാത്ര പോകണം” എന്നു പറഞ്ഞു. ഞാനും ആലോചിച്ചു. ഞാനൊരു വിദേശ സര്‍ക്കീട്ടൊക്കെ പോയി വന്നിരിക്ക്യല്ലേ. വീട്ടിലിരുന്നു മടുക്കുന്ന എല്ലാര്‍ക്കും ഉണ്ടാവില്ലേ എങ്ങോട്ടെങ്കിലും ടൂറു പോവാന്‍ ആഗ്രഹം. ഓണം അവധി അടുത്തടുത്തു വരുന്നു. ഓണം കഴിഞ്ഞു് സപ്തംബര്‍ 7, 8 തീയ്യതികളില്‍ ലീവെടുത്താല്‍ 6, 7, 8, 9, 10 തീയ്യതികളിലായി ട്രിപ്പ് പ്ലാന്‍ ചെയ്യാം. ശരി. എവിടേക്കു പോവും? ഹംപിയില്‍ പോയാലോ? ഹംപി കാണണമെന്നു് മുമ്പേയുള്ള ഒരാഗ്രഹമായിരുന്നു. ശ്രീധന്യയോടു ചോദിച്ചപ്പോള്‍ അവള്‍ക്കും സമ്മതം. ഒരു പ്രശ്നമുള്ളതു് ശ്രേയയ്ക്കു് ഇതു വലുതായൊന്നും ആസ്വദിക്കാന്‍ കഴിയില്ലെന്നതാണു്. തല്ക്കാലം അതു സാരമില്ലെന്നു വച്ചു. വടക്കന്‍ കര്‍ണ്ണാടക ഭാഗങ്ങളിലേക്കുള്ള ട്രാവല്‍ പാക്കേജുകള്‍ ഇന്റര്‍നെറ്റില്‍ പരതിയപ്പോ hampitrip.com എന്ന വെബ്‌സൈറ്റില്‍ സാമാന്യം തരക്കേടില്ലാത്ത പാക്കേജ് കിട്ടി. വെബ്‌സൈറ്റ് അത്രയൊന്നും മെച്ചമല്ലെങ്കിലും, അവരുടെ ഹംപി, ബാദാമി, ആനെഗുണ്ടി പാക്കേജ് തരക്കേടില്ലെന്നു തോന്നി. ഒന്നാംദിവസം ആനെഗുണ്ടി, രണ്ടാം ദിവസം ബനശങ്കരി, ബാദാമി, പട്ടദക്കല്‍, മഹാകൂട, ഐഹോളെ -ഇത്രയും, മൂന്നാം ദിവസം ഹംപി എന്നിങ്ങനെയാണു പാക്കേജ്. അപ്പോ അതു ഫിക്‍സ് ചെയ്തു.

ഇനിയുള്ളതു്, ഞങ്ങള്‍ തനിയെ പോവണോ, അതോ വേറെയാരെയെങ്കിലും കൂട്ടണോ എന്നാണു്. തനിയെ ഇത്ര ദൂരം പോവാന്‍ ശ്രീധന്യയ്ക്കു് ഒരു മടി. അപ്പോ, കൂടെ കൂടാനാരുണ്ടെന്നു് പലരോടും അന്വേഷിച്ചു. അവസാനം ചെറിയമ്മയുടെ മകള്‍ സോനയും കുടുംബവും വരാമെന്നേറ്റു. അങ്ങനെ സെറ്റൊത്തപ്പോ ഹംപിട്രിപ്.കോമില്‍ കയറി അഡ്വാന്‍സ് അടച്ചു് ടൂര്‍ ബുക്കു ചെയ്തു. കോഴിക്കോട്ടു നിന്നു് മൈസൂര്‍ വരെ 6/9/17നു് രാവിലെ 10.30നു് പുറപ്പെടുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റിനും, മൈസൂര്‍ നിന്നു് ഹോസ്‌പെട്ട് വരെ രാത്രി 7.00 മണിക്കു് പുറപ്പെടുന്ന ഹംപി എക്സ്പ്രസ്സിനും, തിരികെ ഹോസ്‌പെട്ടില്‍ നിന്നു് മൈസൂര്‍ വരെ 9/9/17നു് രാത്രി 9.30നു് പുറപ്പെടുന്ന ഹംപി എക്സ്പ്രസ്സിനും, 10/9/17നു് ഉച്ചയ്ക്കു് 12.00 മണിയ്ക്കു് മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചറിനും മുന്‍കൂട്ടി ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്തു.

അങ്ങനെ സപ്തംബര്‍ ആറാം തീയ്യതി രാവിലെ ഞങ്ങളുടെ യാത്ര ആരംഭിച്ചു. കോഴിക്കോടു് കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്റില്‍ ഞാനും ശ്രീധന്യയും ശ്രേയയും ചെന്നു കേറിയപ്പോള്‍ ഞങ്ങളെയും കാത്തു് സോനയും സനില്‍ജിത്തും മകള്‍ മാളൂട്ടിയും അവിടെയിരിക്കുന്നു. ഞങ്ങള്‍ ബാഗുകളും മറ്റുമായി പത്തരയ്ക്കു് ബസ്സില്‍ കയറി. ബസ്സില്‍ കയറിയ പാടെ ശ്രേയയും മാളൂട്ടിയും കളി തുടങ്ങി. ബസ്സ് വയനാട്ടിലെത്തിയപ്പോള്‍ ഉച്ചയായി. ഉച്ചഭക്ഷണം സോന പൊതിഞ്ഞെടുത്തിരുന്നതു് ബസ്സിലിരുന്നു് കഴിച്ചു. സുല്‍ത്താന്‍ ബത്തേരി ബസ്സ് നിര്‍ത്തിയപ്പോള്‍ ഇറങ്ങിപ്പോയി കയ്യും മുഖവും കഴുകി വീണ്ടും ബസ്സില്‍ കയറിയിരുന്നു. അങ്ങനെ വൈകുന്നേരം നാലു മണിയോടെ ബസ്സ് മൈസൂര്‍ ബസ്സ് സ്റ്റാന്‍ഡിലെത്തി. ബസ്സ് സ്റ്റാന്‍ഡില്‍ നിന്നു് ഒരു ഓട്ടോ പിടിച്ചു് മൈസൂര്‍ കൊട്ടാരത്തിനടുത്തുള്ള ഹോട്ടല്‍ കേഫേ അരമനെയിലേക്കു് ചെന്നു. അവിടെ വച്ചു് വൈകുന്നേരത്തെ ചായയും ലഘുഭക്ഷണവും കഴിച്ചു. രാത്രിയിലേക്കള്ള ഭക്ഷണം പാര്‍സലായി വാങ്ങി. തിരികെ റെയില്‍വേ സ്റ്റേഷനില്‍ ചെന്നു് ഇരിപ്പായി.

രാത്രി ഏഴു മണിക്കു് ഹംപി എക്സ്പ്രസ്സ് എത്തിയപ്പോള്‍ അതില്‍ കയറി. ട്രെയിനില്‍ തിരക്കു കുറവാണു്. ട്രെയിനില്‍ കുറേ നേരം സംസാരിച്ചിരുന്നു. എട്ടരയായപ്പോള്‍ നേരത്തേ പാര്‍സലായി വാങ്ങിയ ഭക്ഷണം എടുത്തു് കഴിച്ചു. ഫോണില്‍ ടൂര്‍ ഓപ്പറേറ്ററുടെ മെസേജ് വന്നു, രാവിലെ ഞങ്ങളെ കൂട്ടാന്‍ വാഹനം റെയില്‍വേസ്റ്റഷനില്‍ കാത്തു നില്പുണ്ടാകുമെന്നു്. ഡ്രൈവറുടെ ഫോണ്‍ നമ്പറും അയച്ചു തന്നു. അധികം താമസിയാതെ ഉറങ്ങി. ട്രെയിന്‍ ലേറ്റാണു്. രാവിലെ ഉണര്‍ന്നു. എത്തേണ്ട സമയമായിട്ടും വണ്ടി ഹോസ്‌പെട്ടിലെത്തിയിട്ടില്ല. ട്രെയിനില്‍ നിന്നു തന്നെ പല്ലുതേപ്പും മുഖം കഴുകലുമെല്ലാം കഴിച്ചു. മാളൂട്ടി അവളുടെ ടാബ് എടുത്തു് ഗെയിം കളിക്കാന്‍ തുടങ്ങി. ശ്രേയയും കൂടെക്കൂടി.

ഞങ്ങള്‍ തീവണ്ടിയുടെ ജനലിലൂടെ വടക്കന്‍ കര്‍ണ്ണാടകയുടെ ലാന്‍ഡ്സ്കേപ്പും നോക്കിയിരുന്നു.

രാവിലെ എട്ടരയോടെ, വണ്ടി ഹോസ്‌പെട്ടിലെത്തി. വണ്ടിയില്‍ നിന്നിറങ്ങി ടൂര്‍ ഓപ്പറേറ്റര്‍ ഏര്‍പ്പാടാക്കിയ ഡ്രൈവറെ വിളിച്ചു. പുള്ളി നേരത്തേ തന്നെ റെയില്‍വേ സ്റ്റേഷനില്‍ കാത്തു നില്പുണ്ടത്രേ. ആഹാ. പുറത്തിറങ്ങി ചുറ്റും നോക്കിയപ്പോള്‍ എന്റെ പേരെഴുതിയ കടലാസ് ഒട്ടിച്ചു വച്ച വണ്ടി – ഒരു ടവേര – കണ്ടു. അധികം പ്രായമില്ലാത്ത ഡ്രൈവര്‍ – പേരു് ചന്ദ്രു – മുറുക്കാന്‍കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു കൊണ്ടു് ബാഗും മറ്റും വണ്ടിയിലെടുത്തു വയ്ക്കാന്‍ സഹായിച്ചു.

DSCN1425

ഡ്രൈവര്‍ ചന്ദ്രു

ചന്ദ്രുവിനോടു് സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണു് ആ അസുഖകരമായ സത്യം മനസ്സിലായതു്. ചന്ദ്രുവിനു് മലയാളമോ ഇംഗ്ലീഷോ അറിയില്ല. ഹിന്ദി അല്പസ്വല്പമേ മനസ്സിലാവൂ. പുള്ളിക്കു് നേരെ ചൊവ്വേ അറിയുന്നതു് കന്നഡയും തെലുങ്കും മാത്രമാണു്. ഇതു രണ്ടുമാണെങ്കില്‍ ഞങ്ങള്‍ക്കറിയില്ല താനും. കുടുങ്ങിയല്ലോയെന്നു് ഞാന്‍ മനസ്സില്‍ കരുതി. പോവുന്നിടത്തെവിടെയെങ്കിലും വന്നേക്കാവുന്ന എന്തെങ്കിലും സംശയം ചോദിച്ചു് കാര്യം മനസ്സിലാക്കാനുള്ള സാദ്ധ്യത മങ്ങി. പോട്ടെ, എന്തെങ്കിലും വഴിയുണ്ടാക്കാമെന്നു് ഞാനും കരുതി.

ഞങ്ങള്‍ക്കു വേണ്ടി ബുക്കു ചെയ്തിരുന്ന ഹോട്ടല്‍ മല്ലിഗിയിലെത്തി ചെക്കിന്‍ ചെയ്തു. ഹോട്ടലിലെത്തിയതും കുട്ടികള്‍ രണ്ടും കളി തുടങ്ങി.

പ്രഭാതകൃത്യങ്ങളെല്ലാം പെട്ടെന്നു് തീര്‍ത്തു് പ്രഭാതഭക്ഷണവും കഴിച്ചു് പുറത്തിറങ്ങി വാഹനത്തില്‍ കയറിയിരുന്നു. നേരത്തേയുള്ള പ്ലാന്‍ മാറ്റി ആദ്യത്തെ ദിവസം ഹംപിയും രണ്ടാം ദിവസം ബനശങ്കരി, ബാദാമി, പട്ടദക്കല്‍, മഹാകൂട, ഐഹോളെ എന്നിവിടങ്ങളിലും, മൂന്നാം ദിവസം ആനെഗുണ്ടിയും പോകാമെന്നു് ചന്ദ്രു പറഞ്ഞു. ആനെഗുണ്ടിയില്‍ രാവിലെ നേരത്തേ പോകണമത്രേ. ഞങ്ങള്‍ ശരിയെന്നു് സമ്മതിച്ചു. അങ്ങനെ ആദ്യം തന്നെ പോയതു് ഹംപി വിരൂപാക്ഷ ക്ഷേത്രത്തിലേക്കാണു്.

പോകുന്ന വഴിയില്‍ പഴയ വിജയനഗരത്തിന്റെ മുസ്ലിം ഏരിയയിലെ നഷ്ടാവശിഷ്ടങ്ങള്‍ കണ്ടു.

വിജയനഗരത്തിലെ മുസ്ലിം ഏരിയയിലെ ഒരു കെട്ടിടം

വിജയനഗരത്തിലെ മുസ്ലിം ഏരിയയിലെ ഒരു കെട്ടിടം

വിരൂപാക്ഷ ക്ഷേത്രവും ക്ഷേത്രത്തിനു മുന്നില്‍ മുമ്പുണ്ടായിരുന്ന അങ്ങാടിത്തെരുവും കണ്ടു. ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നു. കരിങ്കല്ലില്‍ കൊത്തിയെടുത്ത ശില്പങ്ങള്‍..‌ ഓരോ തൂണും വ്യത്യസ്തം, മനോഹരം.

ക്ഷേത്രനിര്‍മ്മാണത്തിന്റെ വിജയനഗരശൈലി ഇവിടെയാണു് രൂപം കൊണ്ടതു്. ഈ ശൈലി പിന്നീടു് അന്നത്തെ വിജയനഗരസാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന മധുരയിലേക്കും ചിദംബരത്തേക്കും ശ്രീരംഗത്തേക്കും തിരുവണ്ണാമലയിലേക്കും കാളഹസ്തിയിലേക്കുമെല്ലാം വ്യാപിക്കുകയായിരുന്നു. വിരൂപാക്ഷക്ഷേത്രത്തില്‍ കുരങ്ങന്മാരുമുണ്ടു്. ക്ഷേത്രത്തിന്റെ മച്ചിന്മേലോട്ടു നോക്കിയാല്‍ ഓരോ കഴുക്കോലും കരിങ്കല്ലില്‍ കൊത്തിയെടുത്തതു കാണാം. ക്ഷേത്രത്തില്‍ പൂജ നടക്കുന്നു. പഴയ കന്നഡയിലോ തെലുങ്കിലോ ഉള്ള ശിലാലിഖിതങ്ങളുണ്ടു് ക്ഷേത്രത്തില്‍. ഇതിനടുത്തു തന്നെ വിശാലമായ ഒരു കുളവുമുണ്ടു്.

ഞങ്ങള്‍ അവിടെ നിന്നിറങ്ങി. അതിനടുത്തു തന്നെയുള്ള ഒരു മഠത്തില്‍ കയറി പ്രസാദ ഊട്ടുണ്ടുായിരുന്നു. ഞങ്ങളവിടെക്കയറി ഉച്ചയൂണു കഴിച്ചു. അവിടെനിന്നും പിന്നെ പോയതു് കൃഷ്ണ ക്ഷേത്രത്തിലേക്കാണു്. ഇതു് പണ്ടു് കൃഷ്ണദേവരായര്‍ ഒറീസ്സയിലേക്കു് പട നയിച്ചു വിജയിച്ചതിന്റെ സ്മരണയ്ക്കായി പണിത ക്ഷേത്രമാണു്.

ക്ഷേത്ര ഗോപുരത്തിന്റെ മുകളില്‍ യുദ്ധരംഗങ്ങള്‍ കൊത്തുപണി ചെയ്തു വച്ചിരിക്കുന്നതു് കാണാം. ഗോപുരം ഇപ്പോള്‍ തകര്‍ന്ന നിലയിലാണു്. ഭാഗികമായേ ഇതിനെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ശ്രേയ ക്ഷേത്രത്തില്‍ ഓടിക്കളിച്ചു വീണു് നെറ്റിയില്‍ ചെറുതായി ചതവു പറ്റി, കരയാനും തുടങ്ങി. അധികം താമസിയാതെ തന്നെ അവള്‍ കരച്ചില്‍ നിര്‍ത്തി. ക്ഷേത്രമുറ്റത്തു തന്നെ ഒരു ശിലാലിഖിതമുണ്ടു്. കൃഷ്ണക്ഷേത്രത്തിനു മുന്നിലും ഒരു അങ്ങാടിയുടെ -കൃഷ്ണ ബസാര്‍ – അവശിഷ്ടമുണ്ടു്.

ഇവിടെ നിന്നും ഞങ്ങള്‍ പിന്നെ പോയതു് പ്രസന്ന വിരൂപാക്ഷ ക്ഷേത്രത്തിലേക്കാണു്. ഇതിനു് അണ്ടര്‍ഗ്രൌണ്ട് ശിവ ടെംപ്ള്‍ ഓന്നും പേരുണ്ടു്. ഇതു് പേരു സൂചിപ്പിക്കുംപോലെ, ഭൂനിരപ്പിനു് താഴെയാണുള്ളതു്. അത്ര വലിയ ക്ഷേത്രമൊന്നുമല്ല, ഇതു്.

അടുത്തതു് സനാന എന്‍ക്ലോഷറിലേക്കാണു്. ഇതൊരു മതിലകമാണു്.

ഇവിടെയാണു് പെരുമപ്പെട്ട ലോട്ടസ് മഹല്‍ സ്ഥിതി ചെയ്യുന്നതു്. ലോട്ടസ് മഹലിനടുത്തു തന്നെ ചെറിയ ഒരു മ്യൂസിയം സ്ഥിതി ചെയ്യുന്നു. സനാന എന്‍ക്ലോഷറിനു് പുറത്തും ഒരു മ്യൂസിയം ഉണ്ടു്. ഇതിനടുത്താണു് പ്രസിദ്ധമായ ആനക്കൊട്ടില്‍ – എലിഫന്റ് സ്റ്റേബ്ള്‍സ് – ഉള്ളതു്. എലിഫന്റ് സ്റ്റേബിള്‍സിനകത്തു കയറി മുകളിലേക്കു നോക്കിയാല്‍ മച്ചിലെ ചിത്രപ്പണികള്‍ ഒന്നിനൊന്നു വ്യത്യസ്തമാണു്, ഏറെയും നശിച്ചു പോയിട്ടുണ്ടെങ്കിലും.

പുറത്തിറങ്ങി മാധവ (രംഗ) ക്ഷേത്രവും കണ്ടു. ഇതൊരു ചെറിയ ക്ഷേത്രമാണു്. പിന്നീടു് പോയതു് ഹംപിയുടെ റോയല്‍ എന്‍ക്ലോഷറിന്റെ കോര്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഹസാരരാമ ക്ഷേത്രത്തിലേക്കാണു്. രാമായണം കഥയിലെ വിവിധ രംഗങ്ങള്‍ നിരവധിയായ ശില്പങ്ങളുടെ രൂപത്തില്‍ കൊത്തി വച്ചിട്ടുണ്ടിവിടെ.

പിന്നീടു് ഞങ്ങള്‍ കണ്ടതു് ഒരു രഹസ്യ നിലവറയാണു്. ഇരുള്‍ നിറഞ്ഞ ഒരു ഇടനാഴിയിലേക്കു് ഇറങ്ങിച്ചെന്നാല്‍ തുറസ്സായ ഒരു ഹാളിലെത്തും. ഇന്നതിന്റെ മേല്ക്കൂരയെല്ലാം തകര്‍ന്നു പോയിട്ടുണ്ടു്.

അതും കഴിഞ്ഞു് വലിയ ഒരു സ്റ്റേജ് പോലത്തെ നിര്‍മ്മിതി – മഹാനവമി പ്ലാറ്റ്ഫോം – ന്റെ മുകളില്‍ കയറി. അവിടെ നിന്നാല്‍ ഹംപിയുടെ നഷ്ടസ്വപ്നങ്ങളുടെ ഒരു വിശാലവീക്ഷണം കിട്ടും. അവിടെ നിന്നും അധികം ദൂരത്തല്ലാതെ ഒരു അക്വഡക്‍റ്റിന്റെ അവശിഷ്ടവും, നന്നായി പടുത്തു കെട്ടിയ ഒരു കുളവും ഉണ്ടു്.

ഞങ്ങള്‍ കുളത്തിലിറങ്ങാന്‍ നോക്കിയപ്പോള്‍ സെക്യുരിറ്റിക്കാരന്‍ വിലക്കി. ഞങ്ങള്‍ അവിടെ നിന്നും നടന്നു് മതിലുകള്‍ കയറിക്കടന്നു് പോയതു് ക്വീന്‍സ് ബാത്തിലേയ്ക്കാണു്.

ഇതൊരു സാമാന്യം വലിയ കുളിക്കടവാണു്. വളരെ നന്നായി പരിപാലിച്ചു വരുന്നൊരു നിര്‍മ്മിതിയാണിതു്. ഉള്ളിലെല്ലാം കയറി കണ്ടു.

ഇവിടെ നിന്നും ഞങ്ങള്‍ വാഹനത്തില്‍ കയറി വിഠല ക്ഷേത്രത്തിലേക്കു പോയി. അവിടെത്തെ വാഹന പാര്‍ക്കിങ് സ്ഥലത്തു നിന്നു് ഇലക്‍ട്രിക്‍ കാറുകളിലാണു് വിഠലക്ഷേത്രത്തിലേക്കുള്ള യാത്ര. വിഠല ക്ഷേത്രത്തിനു് മുന്നിലാണു് ഹംപിയിലെ പെരുമപ്പെട്ട കല്‍രഥം സ്ഥിതി ചെയ്യുന്നതു്.

വിഠല ക്ഷേത്രം തന്നെ ഒരു അതിമനോഹര നിര്‍മ്മിതിയാണു്. മണ്ഡപങ്ങളില്‍ നിരവധിയായ ശില്പവേലകള്‍. ഇവിടെത്തെ ഒരു മണ്ഡപത്തിലാണു് സംഗീതം പൊഴിക്കുന്ന തൂണുകളുള്ളതു്. ഗൈഡുമാര്‍ തൂണുകളില്‍ തട്ടി വിവിധ സ്വരങ്ങള്‍ പുറപ്പെടുവിച്ചതു് ഞങ്ങള്‍ കണ്ടു നിന്നു. അവര്‍ പോയ ശേഷം ഞങ്ങളും അവ തട്ടി നോക്കി. ഞങ്ങള്‍ അവയില്‍ തട്ടിയാലും മ്യൂസിക്കല്‍ നോട്സ് വരും എന്നു മനസ്സിലാക്കി. സന്ധ്യയാവാറായിരിക്കുന്നു. എല്ലാവരും തളര്‍ന്നു. മടങ്ങാനുള്ള സമയമായി. വിഠല ക്ഷേത്രത്തില്‍ നിന്നു് തിരിച്ചുള്ള അവസാനത്തെ ഇലക്‍ട്രിക്‍ കാറുകളിലൊന്നില്‍ ഞങ്ങളും കയറിക്കൂടി. ഹംപിയോടു് തല്ക്കാലം വിട.

അങ്ങനെ തിരികെ വീണ്ടും ഹോട്ടലിലേക്കു്. ഹോട്ടലിലെ ഭക്ഷണശാലയില്‍നിന്നു് രാത്രി ഭക്ഷണം കഴിഞ്ഞു് ഉറങ്ങാന്‍ കിടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വാതിലില്‍ ഒരു മുട്ടു്. തുറന്നു നോക്കിയപ്പോള്‍ സോനയാണു്. കിടക്കയില്‍ മൂട്ടയുണ്ടത്രേ. റൂം സര്‍വ്വീസിനെ വിളിച്ചു കാര്യം പറയാന്‍ വിട്ടു. അവര്‍ ആ റൂം മാറ്റി വേറൊരു റൂം ഏര്‍പ്പാടാക്കിക്കൊടുത്തു. പിറ്റേന്നു അതിരാവിലെ ബാദാമിക്കു് യാത്രയാവേണ്ടതാണു്. അതിനാല്‍ അലാറം വച്ചു് വേഗം ഉറങ്ങി.

പിറ്റേന്നു് അതിരാവിലെ ഉണര്‍ന്നു. സോനയെയും ചെന്നു് വിളിച്ചു. ഉറങ്ങുന്ന കുട്ടികളെയും എടുത്തു് ഉടന്‍ തന്നെ പുറപ്പെട്ടു് പുറത്തിറങ്ങി. ചന്ദ്രു വാഹനവുമായി റെഡിയാണു്. കയറിയിരുന്നു യാത്ര തുടങ്ങി. നേരം വെളുത്തപ്പോള്‍ കുട്ടികള്‍ ഉണര്‍ന്നു. അപ്പോള്‍ വഴിയിലൊരിടത്തു് വാഹനം നിര്‍ത്തി അവരെ പല്ലുതേപ്പും മുഖം കഴുകലുമെല്ലാം ചെയ്യിച്ചു. വീണ്ടും യാത്ര തന്നെ. റോഡാണെങ്കില്‍ നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുകയാണു്. റോഡിനിരുവശത്തും കിലോമീറ്ററുകളോളം മനുഷ്യവാസമില്ലാതെ കൃഷിഭൂമികള്‍ മാത്രമാണു്. ഇടയ്ക്കു് ഗ്രാമങ്ങള്‍ കാണാം. വൃത്തിയില്ലാത്ത, ചെളിയിലും ചാണകത്തിലും കുഴഞ്ഞ ഗ്രാമങ്ങള്‍. റോഡിലാണെങ്കില്‍ ഞങ്ങളുടെ വാഹനം മാത്രമേയുള്ളൂവെന്നു തോന്നും, മിക്കപ്പോഴും. വല്ലപ്പോഴും എതിരേ വരുന്നതു് കര്‍ണ്ണാടകയുടെ സ്റ്റേറ്റ് ബസ്സുകളാണു്. പ്രൈവറ്റ് ബസ്സുകളെന്നൊരു കാറ്റഗറി അവിടെ കണ്ടതേയില്ല.

അങ്ങനെ ഞങ്ങള്‍ ചോളച്ചഗുഡ്ഡയിലെ ബനശങ്കരി അമ്മന ദേവസ്ഥാനയിലാണു് ആദ്യമെത്തിയതു്.

ഇതു് 7ാം നൂറ്റാണ്ടിലെ കല്യാണി ചാലൂക്യന്മാരുടെ കാലത്തുണ്ടാക്കിയ ഒരു ക്ഷേത്രമാണു്. ഇതു 1750ല്‍ ഒരു മറാത്ത മുഖ്യന്‍ പരിഷ്കരിച്ചു. കരിങ്കല്ലു കൊണ്ടുണ്ടാക്കിയ ക്ഷേത്രവും അതിനു മുന്നിലെ കുളവും കുളക്കടവുമാണു് മുഖ്യ ആകര്‍ഷണം. കുളം പക്ഷേ പൂര്‍ണ്ണമായും വറ്റി വരണ്ടു കിടക്കുകയാണു്. ഞങ്ങള്‍ ക്ഷേത്രവും കുളക്കടവും എല്ലാം ചുറ്റിനടന്നു കണ്ടു. കുളക്കടവിനരികില്‍ ഒരു ചുകന്ന വസ്ത്രം ധരിച്ച ഭക്തന്‍ കന്നഡയിലെ ഏതോ ഭക്തിഗാനം ഉറക്കെ പാടുന്നുണ്ടായിരുന്നു.

അടുത്ത ലക്ഷ്യം ബാദാമിയാണു്. ബാദാമിയിലെത്തിയപ്പോള്‍ ഒരു റസ്റ്റാറണ്ടില്‍ കയറി ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിച്ചു. അതിനു ശേഷം അവിടെത്തെ പെരുമപ്പെട്ട ഗുഹാക്ഷേത്രങ്ങളുടെ അടുത്തേക്കു് ചെന്നു.

ബാദാമി ചാലൂക്യന്മാരുടെ രാജകീയ തലസ്ഥാനമായിരുന്നു. നാലു പ്രധാന ഗുഹാക്ഷേത്രങ്ങളും അപ്രധാനമായി ചെറിയ ചില ഗുഹകളും ക്ഷേത്രങ്ങളുമാണു് ഇവിടെയുള്ളതു്. ഗുഹകളിലെ ശില്പവേലകള്‍ അതിമനോഹരമാണു്. ദക്ഷിണേന്ത്യയിലെ ക്ഷേത്രശില്പകലയുടെ തുടക്കം ഒരു പക്ഷേ ഇവിടെ നിന്നായിരിക്കും. ഏതോ സ്കൂളില്‍ നിന്നുള്ള പഠനയാത്രാസംഘം ഇവിടം സന്ദര്‍ശിക്കുന്നതു കണ്ടു. ഗുഹാക്ഷേത്രങ്ങളും കുളവും ഞങ്ങള്‍ കയറിക്കണ്ടുവെങ്കിലും ബാദാമി കുളത്തിന്റെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലേക്കു് ഞങ്ങള്‍ പോയില്ല. കുട്ടികളെയും കൊണ്ടു് അവിടെ പോവാന്‍ സാധിക്കുമായിരുന്നില്ല.

ഇനി മഹാകൂട എന്ന സ്ഥലമാണു് ലക്ഷ്യം. മഹാകൂടയിലെ ഒരു ഗ്രൂപ്പ് ക്ഷേത്രങ്ങള്‍ 6 ഓ 7 ഓ നൂറ്റാണ്ടുകളിലെ ചാലൂക്യന്മാരുടെ കാലത്തു് നിര്‍മ്മിച്ചവയാണു്. ഇതൊരു ശൈവ കേന്ദ്രമാണു്. ഇവിടെത്തെ വലിയൊരു കുളമാണു് മുഖ്യ അകര്‍ഷണം. നിറയെ വെള്ളമുള്ള ഈ കുളത്തില്‍ ധാരാളം പേര്‍ കുളിച്ചു മദിക്കുന്നുണ്ടായിരുന്നു. കുട്ടികള്‍ രണ്ടിനേയും കുളത്തിലിറക്കി. അവര്‍ക്കതു് വലിയ സന്തോഷമായി.

കുളത്തിലും ഒരു മണ്ഡപത്തില്‍ ശിവലിംഗം കണ്ടു. കുളത്തിന്റെ ഒരു വശത്തായി വെള്ളത്തില്‍ തന്നെ ഒരു പ്രവേശനമാര്‍ഗ്ഗമുണ്ടു്. അതിലൂടെ ശ്വാസം പിടിച്ചു് വെള്ളത്തില്‍ നീന്തി ചെന്നാല്‍ അതിനുള്ളിലും ഒരു ശിവലിംഗമുണ്ടത്രേ. കാഴ്ചകളൊക്കെ കണ്ട ശേഷം ഈ ക്ഷേത്രത്തില്‍ നിന്നു് പ്രസാദം വാങ്ങിക്കഴിച്ചു കൊണ്ടു് ഞങ്ങള്‍ പട്ടദക്കല്ലിലേക്കു പുറപ്പെട്ടു. പോകുന്ന വഴിയില്‍ ചോളവും മറ്റും കൃഷി ചെയ്യുന്ന പാടങ്ങളാണു് റോഡിനിരുവശത്തും.

ഉള്ളി വിളവെടുത്തു് റോഡിനരികില്‍ ഉണക്കാനിട്ടിരിക്കുന്നതും കണ്ടു.

ഞങ്ങള്‍ പട്ടദക്കല്ലിലെത്തി. ഇവിടെത്തെ ക്ഷേത്രങ്ങള്‍ യുണെസ്കോ ലോകപൈതൃക കേന്ദ്രമാണു്. 7, 8 നൂറ്റാണ്ടുകളില്‍ മണല്‍ക്കല്ലില്‍ നിര്‍മ്മിച്ച നിരവധി ക്ഷേത്രങ്ങളുണ്ടിവിടെ. ദക്ഷിണേന്ത്യന്‍ ഉത്തരേന്ത്യന്‍ ശില്പകലകളുടെ ഒരു സമ്മേളനമാണു് ഈ ക്ഷേത്ര സമുച്ചയങ്ങള്‍.

ക്ഷേത്രങ്ങളും പരിസരവുമെല്ലാം ഞങ്ങള്‍ ചുറ്റിനടന്ന കണ്ട ശേഷം പുറത്തിറങ്ങി ഉച്ചയുണു് കഴിച്ചു. ഉച്ചയൂണിനൊപ്പം കിട്ടിയ അച്ചാറിനു് ഒരു വ്യത്യസ്ത രുചി. ഞങ്ങളാ അച്ചാര്‍ കുറച്ചു പൊതിഞ്ഞു വാങ്ങി. എന്നിട്ടു് ഐഹോളെയിലേക്കു് പുറപ്പെട്ടു.

ഐഹൊളെയിലെത്തിയപ്പോള്‍ സമയം ഏറെ വൈകിയിരുന്നു. ഐഹോളെയില്‍ ചുറ്റിനടന്നു വിശദമായി കാണണമെങ്കില്‍ ഒരു ദിവസം പോരാ. ചാലൂക്യരുടെ കാലത്തു് 4 മുതല്‍ 12ാം നൂറ്റാണ്ടു വരെ നിര്‍മ്മിച്ച നൂറ്റിയിരുപതു ക്ഷേത്രങ്ങളുണ്ടു് ഇവിടെ. ഇവിടെയുള്ള പോസ്റ്റാപ്പീസില്‍ സ്റ്റാമ്പുശേഖരണക്കാരുടെ ആവശ്യാര്‍ത്ഥം പഴയ ചാലൂക്യ രാജകീയ ചിഹ്നം ക്യാന്‍സലേഷന്‍ സീലായി ഉണ്ടെന്ന നോട്ടീസ് കണ്ടു. ക്ഷേത്രസമുച്ചയത്തിലേക്കു് പ്രവേശനം നിര്‍ത്തുന്നതിനു് തൊട്ടുമുമ്പു് ഞങ്ങള്‍ അവിടെ കയറിപ്പറ്റി.

ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെ പടമെടുത്തപ്പോഴേക്കു് ക്യാമറയില്‍ ബാറ്ററി തീര്‍ന്നു് ഓഫായിപ്പോയി. ഇവിടെ നിന്നെടുത്ത ദുര്‍ഗ്ഗാക്ഷേത്രത്തിന്റെ പടം ഇക്കഴിഞ്ഞ പ്രാവശ്യത്തെ Wiki Loves Monuments 2017 in India മത്സരത്തില്‍ ഏഴാം സ്ഥാനത്തെത്തിയതും ഒരു സന്തോഷം.

ക്ഷേത്രങ്ങളിലെ ശില്പവേലകളെല്ലാം കണ്ടു് പുറത്തിറങ്ങിയപ്പോഴേക്കും ചാറ്റല്‍ മഴ പെയ്യാന്‍ തുടങ്ങിയിരുന്നു.

തിരിച്ചു ഹോസ്‌പെട്ടിലേക്കുള്ള യാത്രയില്‍ നന്നായി മഴ പെയ്തു. രാത്രിയായി. പോവുന്ന വഴിയില്‍ ഇടയ്ക്കുള്ള ഒരു ടൌണില്‍ വാഹനം നിര്‍ത്തി രാത്രിയിലേക്കുള്ള ഭക്ഷണം പൊതിഞ്ഞു വാങ്ങി. തിരികെ ഹോട്ടലിലെത്തിയപ്പോഴേക്കും രാത്രി വളരെ വൈകിയിരുന്നു. ഭക്ഷണം കഴിച്ചു് കുറച്ചു നേരം സംസാരിച്ചിരുന്നു് ഉറങ്ങാന്‍ കിടന്നു.

പിറ്റേന്നു് രാവിലെ ഉണരാന്‍ വൈകി. രാവിലെ പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു് റസ്റ്റാറണ്ടില്‍ നിന്നും ചായ പലഹാരങ്ങളും കഴിച്ചു് ചെക്കൌട്ട് ചെയ്തു് യാത്ര പുറപ്പെട്ടു. ആനെഗുണ്ടിയിലേക്കാണു് ഇന്നത്തെ യാത്ര. ഇവിടെത്തെ അഞ്ജനാദ്രി മലയ്ക്കു കീഴെ വണ്ടി നിര്‍ത്തി. മല കയറാന്‍ തുടങ്ങി. കുട്ടികളെയും കൊണ്ടുള്ള മല കയറ്റം കഠിനമാണു്. മലമുകളില്‍ ഒരു ഹനുമാന്‍ക്ഷേത്രമുണ്ടു്. പോവുന്ന വഴിയില്‍ കുരങ്ങന്മാരെയും കണ്ടു. മുകളിലെത്തിയപ്പോള്‍ അവിടെ നിന്നുള്ള ഹംപിയുടെ വിശാലവീക്ഷണം ഗംഭീരമാണു്.

ക്ഷേത്രത്തില്‍ അന്നദാനവുമുണ്ടു്. ഇവിടെ പൊട്ടിക്കുന്ന തേങ്ങ തിന്നുകയും ചെയ്യാം. ഭക്ഷണം ഇവിടെ നിന്നും കഴിക്കാന്‍ നില്ക്കാതെ ഞങ്ങള്‍ മലയിറങ്ങി.

അടുത്തതായി പോയതു് ശ്രീ പമ്പാസരോവര ലക്ഷ്മി ദേവസ്ഥാനത്തേക്കാണു്. ഇതൊരു ചെറിയ ക്ഷേത്രമാണു്. ഇതിനടുത്തു് ഒരു ചെറിയ കുളമുണ്ടു്. ഇവിടെത്തെ ഒരു യന്ത്രച്ചെണ്ട കൌതുകകരമായിത്തോന്നി. ഇവിടെ അന്നദാനവുമുണ്ടു്. ഞങ്ങള്‍ ഇവിടെ നിന്നും ഭക്ഷണം കഴിച്ചു.

പിന്നീടു് ചെന്നതു് ഒരു ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലേക്കാണു്. അത്രയ്ക്കു് പ്രാധാന്യമൊന്നുമില്ലാത്ത ക്ഷേത്രമെന്നു് തോന്നി. ഇവിടെ ഒരു മരത്തിനു മേല്‍ നിറയെ തുണികൊണ്ടുള്ള ഉണ്ടകള്‍ കെട്ടിയിരിക്കുന്നു.

പടങ്ങളെടുത്തു് തിരികെയിറങ്ങി.

പിന്നീടു് തുംഗഭദ്ര ഡാം പോയിക്കണ്ടു. നമ്മുടെ ഇവിടെത്തെ ചെറിയ ഡാമുകളും റിസര്‍വ്വോയറുകളും കണ്ടു് ടി ബി ഡാ‌മിലെത്തുമ്പോള്‍ അതിന്റെ വലിപ്പം കണ്ടു് ഞങ്ങള്‍ അമ്പരന്നു. റിസര്‍വ്വോയറിന്റെ മറ്റേ കര കാണാനേയില്ല. പടങ്ങളെടുത്തു.

നേരം സന്ധ്യയാവാറായി. ഹോസ്‌പെട്ടിലേക്കു് പോയി അവിടെയുള്ള ഒരു റസ്റ്റാറണ്ടില്‍ കയറി രാത്രിഭക്ഷണം കഴിച്ചു. ചന്ദ്രു ഞങ്ങളെ വാഹനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ വിട്ടു തന്നു. അഡ്വാന്‍സ് കഴിച്ചു് ബാക്കി കൊടുക്കാനുള്ള പണം ചന്ദ്രുവിനെ ഏല്‍പ്പിച്ചു. ചന്ദ്രുവിന്റെ സന്തോഷത്തിനു് ചെറിയൊരു തുകയും കൊടുത്തു് യാത്ര പറഞ്ഞു പിരിഞ്ഞു.

റെയില്‍വേസ്റ്റേഷനിലെ റിസര്‍വ്വേഷന്‍ ചാര്‍ട്ട് നോക്കിയപ്പോള്‍ ഞങ്ങളുടെ ആര്‍ എ സി ടിക്കറ്റുകള്‍ കണ്‍ഫേമായിട്ടുണ്ടു്. സമാധാനം. റെയില്‍വ്വേസ്റ്റേഷനിലെ വെയിറ്റിങ് റൂമില്‍ നിന്നു് കുളിച്ചു പുറപ്പെട്ടു വണ്ടിയും കാത്തു നിന്നു. ഹംപി എക്സ്പ്രസ്സെത്തിയപ്പോള്‍ അതില്‍ കയറി. തിരികെ മൈസൂരിലേക്കു്. വണ്ടിയില്‍ കുട്ടികള്‍ രണ്ടും ഫോണില്‍ പാട്ടു വച്ചു് ഡാന്‍സ് തുടങ്ങി. തൊട്ടടുത്ത ബര്‍ത്തില്‍ സ്പെയിനില്‍ നിന്നു് ഇന്ത്യ കാണാന്‍ വന്ന രണ്ടു പേരെ പരിചയപ്പെട്ടു. കുറച്ചു നേരം അവരുമായി സംസാരിച്ചിരുന്നു. രാത്രി വൈകിയപ്പോള്‍ കിടന്നുറങ്ങി.

രാവിലെ ഹംപി എക്സ്പ്രസ്സ് മൈസൂരിലെത്താന്‍ വൈകി. എത്തിയപ്പോള്‍ ഉടനേ റെയില്‍വ്വേ സ്റ്റേഷനില്‍ നിന്നു് കുളിച്ചു പുറപ്പെട്ടു് ഭക്ഷണം കഴിച്ചു ബസ്സ് സ്റ്റാന്‍ഡിലെത്തേണ്ടതുണ്ടു്. പരിപാടികളെല്ലാം സ്പീഡിലാക്കി. റെയില്‍വേ സ്റ്റേഷനിലെ റസ്റ്റാറണ്ടില്‍ നിന്നു് ധൃതിയില്‍ ഭക്ഷണം കഴിച്ചു് കുറച്ചു ഭക്ഷണം പാര്‍സലും വാങ്ങി ഓട്ടോ പിടിച്ചു് ബസ്സ് സ്റ്റാന്‍സിലേക്കു് പുറപ്പെട്ടപ്പോഴാണു് ഫോണുകള്‍ റെയില്‍വേ സ്റ്റേഷനില്‍ ചാര്‍ജ്ജു ചെയ്യാന്‍ വച്ചിടത്തു് മറന്നു വച്ചതോര്‍മ്മ വന്നതു്. വീണ്ടും തിരികെ റെയില്‍വേ സ്റ്റേഷനിലേക്കു് മടക്കം. ഭാഗ്യത്തിനു് ഫോണുകള്‍ രണ്ടും വച്ചിടത്തു തന്നെയുണ്ടു്. എടുത്തു കീശയിലിട്ടു് വീണ്ടും ഓട്ടോയില്‍ വസ്സ് സ്റ്റാന്‍ഡിലേക്കു്. ബസ്സ് സ്റ്റാന്‍സിലെത്തിയപ്പോള്‍ ഞങ്ങള്‍ക്കുള്ള ബസ്സ് പുറപ്പെടാനിനിയും സമയമുണ്ടു്. സമയത്തിന്റെ കാര്യത്തില്‍ എനിക്കൊരു ശ്രദ്ധക്കുറവു പറ്റിയിരുന്നു. ആവശ്യമില്ലാതെ ധൃതി കൂട്ടിയതിനു് എന്റെ നേരെ ആരും ദേഷ്യപ്പെട്ടില്ല, ഭാഗ്യത്തിനു്. 🙂

ബസ്സു പുറപ്പെട്ടു. വഴിയില്‍ പാര്‍സല്‍ വാങ്ങിയ ഭക്ഷണം ബസ്സിലിരുന്നു് കഴിച്ചു. താമരശ്ശേരിയെത്തിയപ്പോള്‍ ഞങ്ങള്‍ സോനയോടും സനില്‍ജിത്തിനോടും യാത്ര പറഞ്ഞു് ബസ്സിറങ്ങി ബാലുശ്ശേരി വഴി വീട്ടിലേക്കു പോന്നു.